Connect with us

kerala

പിഎച്ച് അബ്ദുള്ള മാസ്റ്ററുമായുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍

Published

on

കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാവുമായ പി.എച്ച് അബ്ദുല്ല മാസ്റ്ററുടെ വിയോഗത്തില്‍ അദ്ദേഹവുമായുള്ള നല്ല ഓര്‍മ്മകള്‍ പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മുനവ്വറലി തങ്ങള്‍ക്ക് ആരായിരുന്നു അബ്ദുള്ള മാസ്റ്ററെന്ന് വൈകാരികമായ വാക്കുകളിലൂടെയാണ് തങ്ങള്‍ എഴുതിയത്.

2018 മെയ് 7ന് ഇതേ ദിവസമാണ് മുനവ്വറലി തങ്ങള്‍ അബ്ദുള്ള മാസ്റ്ററുടെ മകളുടെ നിക്കാഹ് പാണക്കാട് വച്ച് നടത്തി കൊടുത്തിരുന്നതെന്നും ഈ വേളയില്‍ തങ്ങള്‍ ഓര്‍ത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എഴുത്തുകാരൻ,പ്രസംഗികൻ,മുസ്ലിംലീഗ് ക്യാമ്പുകളിൽ പാടിയും പറഞ്ഞും പാർട്ടിയെ പകർന്നു നൽകിയ ചരിത്രാദ്ധ്യാപകൻ,സ്നേഹമസൃണമായ വ്യക്തിത്വത്തിനുടമ.
ഇങ്ങനെ വിശേഷണങ്ങളാൽ ധന്യനാണ് പി എച്ച് അബ്ദുള്ള മാസ്റ്ററെന്ന സാത്വികനായ മനുഷ്യൻ.
കുട്ടിക്കാലം മുതൽ കാണുന്ന മുഖമാണ് അദ്ദേഹത്തിന്റേത്.ബാപ്പ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായുള്ള ആത്മബന്ധം പിന്നീട് ഞങ്ങളുമായും അദ്ദേഹം തുടർന്നു.ആ ബന്ധം പിന്നീട് പല തലങ്ങളിലേക്കും വ്യാപിച്ചു.പൊതുപ്രവർത്തനങ്ങളിലേക്കിറങ്ങുന്ന വേളയിൽ അദ്ദേഹത്തിന്റെ ആശയങ്ങൾ മനസ്സിനെ ഏറെ സ്വാധീനിച്ചു.
മുസ്ലിംലീഗിലെ നവ തലമുറക്ക് രാഷ്ട്രീയ-ധൈഷണിക വിദ്യാഭ്യാസം നൽകുന്നതിനായി ഞാൻ ചെയർമാനും അബ്ദുള്ള മാഷ് ജനറൽ സെക്രട്ടറിയുമായി’ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സയൻസ്'(IIPS)എന്നൊരു സംവിധാനം കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു.
ദാർശനികരും ബുദ്ധിജീവികളും ചരിത്രകാരന്മാരുമായ നിരവധി മഹദ് വ്യക്തിത്വങ്ങൾ അതിൻറെ ഭാഗമായി.മികച്ച ഫാക്കൽറ്റികളുടെ സേവനങ്ങൾ ഉറപ്പു വരുത്തി.പ്രതിഭയുടെ മിന്നലാട്ടമുള്ള വിദ്യാർത്ഥികൾ അതിൽ നിന്നുമുണ്ടായി.ലീഗിലും പോഷക സംഘടനകളിലും അവരുടെ നേതൃസാന്നിദ്ധ്യം ഉയർന്നു വന്നു.അബ്ദുള്ള മാഷിന്റെ നിശ്ശബ്ദമായ പ്രവർത്തനത്തിന്റെ മുദ്രയായിരുന്നു അത്.
രോഗാവസ്ഥയിലും എല്ലാ ചൊവ്വാഴ്ചകളിലും മാഷ് പാണക്കാട് വരും.കൂടെ മക്കളും.അദ്ദേഹത്തിന്റെ വീട്ടിലെ ഏതൊരു വിശേഷാവസരത്തിലും പങ്കെടുത്തും സന്ദർശിച്ചും ഒരു കുടുംബാംഗങ്ങളെ പോലെയായിരുന്നു ഞങ്ങൾ.അദ്ദേഹത്തിന്റെ കാഴ്ച ശക്തിയടക്കം നഷ്ടപ്പെട്ട ഒരു ഘട്ടത്തിലാണ് മകൾ ആയിഷ ബാനുവിൻറെ നിക്കാഹ്.ചെറുപ്പം തൊട്ടേ ഞങ്ങളുടെ വന്ദ്യപിതാവിൻറെ ലാളനയിൽ വളർന്ന മകളുടെ നിക്കാഹ് കൊടപ്പനക്കൽ വീട്ടിൽ പന്തൽ കെട്ടി അവിടെ വെച്ച് നടത്തണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു.
അബ്ദുള്ള മാഷിൻറെ തന്നെ വാക്കുകളിൽ അതിങ്ങനെ വായിക്കാം;
“ആയിഷയുടെ നിക്കാഹിൻറെ സമയം. ഉള്ളിലെ ആഗ്രഹം പറയാൻ പ്രിയപ്പെട്ട സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ജീവിച്ചിരിപ്പില്ല.ആ ആലോചനകളിൽ മനസ്സ് മുഴുകിയിരിക്കുന്ന സമയത്താണ് മുനവ്വറലി ശിഹാബ് തങ്ങൾ നിക്കാഹ് പാണക്കാട് നിന്നാക്കാമെന്നും അത് അദ്ദേഹം ഏറ്റു എന്നും പറയാൻ എന്നെ വിളിക്കുന്നത്.മഴവില്ലുകൾക്കിടയിലൂടെ ആലിപ്പഴം പെയ്യുന്ന പോലെ ഒരനുഭവമായിരുന്നു എനിക്കത്.പാണക്കാട്ടെ മുറ്റത്ത് മോൾക്ക് വേണ്ടി ഉയർത്തിയ പന്തലിൽ നിന്ന നേരത്തിന്റെ ആത്മഹർഷങ്ങളെ വാക്കുകൾ കൊണ്ട് അടയാളപ്പെടുത്താൻ ഞാൻ അശക്തനാണ്.കൊടപ്പനക്കൽ തറവാട് അന്ന് ഞങ്ങൾക്ക് വേണ്ടി വാതിലില്ലാത്ത ലോകം പോലെ തുറന്നിട്ടു.എന്റെ സ്ഥാനത്ത് നിന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എല്ലാ കാര്യങ്ങളും നോക്കി നടത്തി”.!
പ്രിയപ്പെട്ട മാഷിൻറെ ആഗ്രഹസഫലീകരണത്തിനൊപ്പം നിൽക്കാൻ സാധിച്ചത് വ്യക്തിപരമായ വലിയ സന്തോഷങ്ങളിൽ ഒന്നാണ്.
സർവ്വ ശക്തനായ റബ്ബ്
ജന്നാത്തുൽ ഫിർദൗസിൽ ഒന്നിച്ചു ചേർക്കുമാറാവട്ടെ..

 

kerala

കേബിള്‍ ടി.വി പങ്കാളിത്ത വാഗ്ദാനത്തില്‍ ഏഴുലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍

കേബിള്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തം നല്‍കാമെന്ന വ്യാജവാഗ്ദാനത്തില്‍ നിന്നാണ് ഏഴുലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

കുമളി: കേബിള്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തം നല്‍കാമെന്ന വ്യാജവാഗ്ദാനത്തില്‍ നിന്നാണ് ഏഴുലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി കൊച്ചറ സ്വദേശിയായ വിമോന്‍ (35) ആണ് പിടിയിലായത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വണ്ടിപ്പെരിയാര്‍ വാളാര്‍ഡി, വള്ളക്കടവ് പ്രദേശത്തെ ഗ്ലോബല്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് സ്ത്രീയോട് ഏഴുലക്ഷം രൂപ വാങ്ങിയെന്നാണ് പൊലീസ് അറിയിച്ചത്. എന്നാല്‍ കരാറനുസരിച്ച് ലാഭവിഹിതം നല്‍കാതിരുന്നതിനാല്‍ തുക ആവശ്യപ്പെട്ടപ്പോള്‍ പോലും തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നു. വണ്ടിപ്പെരിയാര്‍ എസ്.ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി.

Continue Reading

kerala

മരണപ്പെട്ട ഒമ്പതുകാരനെ അവഹേളിച്ച് ഫേസ്ബുക്കില്‍ കമന്റ്; യുവാവിനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു

സംഭവവിവരം അറിയിച്ച് മുരളി കൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവരത്തിനടിയിലാണ് ആകാശ് അശ്ലീല കമന്റ് രേഖപ്പെടുത്തിയത്.

Published

on

ആലപ്പുഴ: പുന്നപ്രയില്‍ സൈക്കിളില്‍ പോകുന്നതിനിടെ കാറിടിച്ച് മരിച്ച ഒമ്പതു വയസ്സുകാരനായ മുഹമ്മദ് സഹിലിനെതിരെ ഫേസ്ബുക്കില്‍ അശ്ലീല കമന്റിട്ട കേസില്‍ കൊല്ലം ശൂരനാട് സ്വദേശി ആകാശ് ശശിധരനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ മൂന്നിനായിരുന്നു മുഹമ്മദ് സഹിലിന്റെ ദാരുണ മരണവുമായി ബന്ധപ്പെട്ട അപകടം. സംഭവവിവരം അറിയിച്ച് മുരളി കൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവരത്തിനടിയിലാണ് ആകാശ് അശ്ലീല കമന്റ് രേഖപ്പെടുത്തിയത്. ഇത് കണ്ടതോടെ കുടുംബം ശക്തമായി പ്രതികരിച്ചു. മരണശേഷം നടന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിദേശത്തായതിനാല്‍ സാധിക്കാതിരുന്ന സഹിലിന്റെ പിതാവ് അബ്ദുസലാം പിന്നീട് നാട്ടിലെത്തിയപ്പോള്‍ സുഹൃത്ത് പങ്കുവെച്ച പോസ്റ്റിന് കീഴെയുള്ള ആക്ഷേപഹാസ്യമൂല്യമായ കമന്റ് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് അബ്ദസലാം പുന്നപ്ര പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കി. പരാതി അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending