kerala

14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്‌ലിം ലീഗ്‌

By webdesk17

December 16, 2025

ലുഖ്മാന്‍ മമ്പാട്

മുവായിരത്തിലേറെ തദ്ദേശ അംഗങ്ങളുടെ മിന്നും ജയത്തോടെ മതേതര കേരളത്തിന്റെ ഹരിത സിംഹാസനത്തില്‍ നക്ഷത്ര ശോഭയോടെ മുസ്‌ലിം ലീഗ്‌ മുന്നേറുമ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പിലും ഏറ്റവും വലിയ മൂന്നാമത്തെ കക്ഷി. കോണി ചിഹ്നത്തില്‍ 2843 പേരുള്‍പ്പെടെ 3203 അംഗങ്ങളാണ് മുസ്‌ലിം ലീഗിന് ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാനായത്. ഇതാദ്യമായി കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ 14 ജില്ലകളിലും മെമ്പര്‍മാരുണ്ട് എന്നതാണ് ഇത്തവണ മുസ്‌ലിം ലീഗിന്റെ നേട്ടം. കഴിഞ്ഞ തവണ ഒരംഗം പോലുമില്ലാത്ത പത്തനംതിട്ട ജില്ല പോലും ഏഴ് അംഗങ്ങളെ സമ്മാനിച്ചു. 2148 ഗ്രാമ പഞ്ചായത്ത് അംഗങ്ങളും 300 ബ്ലോക്ക പഞ്ചായത്ത് അംഗങ്ങളും 51 ജില്ലാ പഞ്ചായത്ത് അംഗങ്ങളും 34 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും 568 മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുമാണ് ഇത്തവണ മുസ്‌ലിം ലീഗിനുള്ളത്‌. 865 പുതിയ അംഗങ്ങളെ നേടാനായി എന്നതിനോടൊപ്പം കോണ്‍ഗ്രസ്സിനും സി.പി.എമ്മിനും തൊട്ടു പിറകെ മൂന്നാം സ്ഥാനത്താണ് മുസ്‌ലിം ലീഗ്‌ എന്നതും ശ്രദ്ധേമയമാണ്. എല്ലാ ജില്ലകളിലും ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പല്‍ അംഗങ്ങളുള്ള മുസ്്‌ലിംലീഗിന് ഒമ്പത് ജില്ലാ പഞ്ചായത്തുകളിലും അഞ്ച് കോര്‍പ്പറേഷനുകളിലും അംഗങ്ങളുണ്ട്. ജില്ല തിരിച്ച് മുസ്്‌ലിംലീഗ് നേടിയ അംഗങ്ങള്‍ ഇപ്രകാരമാണ്. ബ്രാക്കറ്റില്‍ കഴിഞ്ഞ തവണ ലഭിച്ച അംഗങ്ങള്‍. 1) ആകെ 955 അംഗങ്ങളുള്ള കാസര്‍കോട്ട് (കഴിഞ്ഞ തവണ 196) 195 ഗ്രാമം, 26 ബ്ലോക്ക്, 4 ജില്ല, 38 മുനിസിപ്പാലിറ്റി ഉള്‍പ്പെടെ ആകെ 263. 2) 1624 അംഗങ്ങളുള്ള കണ്ണൂരില്‍ (223) 175 ഗ്രാമം, 14 ബ്ലോക്ക്, 3 ജില്ല, 15 കോര്‍പ്പറേഷന്‍, 55 മുനിസിപ്പിലിറ്റി ഉള്‍പ്പെടെ ആകെ 262 അംഗങ്ങള്‍. 3) 106 അംഗങ്ങളുള്ള വയനാട്ടില്‍ (106) 136 ഗ്രാമം, 16 ബ്ലോക്ക്, 6 ജില്ല, 20 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 178. 4) 1903 അംഗങ്ങളുളള കോഴിക്കോട്ട് (384) 347 ഗ്രാമം, 39 ബ്ലോക്ക്, 6 ജില്ല, 14 കോര്‍പ്പറേഷന്‍, 91 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 497. 5) 2001 അംഗങ്ങളുള്ള മലപ്പുറത്ത് (1103) 1005 ഗ്രാമം, 159 ബ്ലോക്ക്, 23 ജില്ല, 269 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 1456. 6) 1636 അംഗങ്ങളുള്ള പാലക്കാട്ട് (171) 201 ഗ്രാമം, 20 ബ്ലോക്ക്, 4 ജില്ല, 37 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 262. മലബാറില്‍ മാത്രമല്ല തിരുകൊച്ചിയിലും വലിയ നേട്ടമാണ് മുസ്്‌ലിംലീഗിനുണ്ടായത്. 7) തൃശ്ശൂര്‍ (കഴിഞ്ഞ തവണ 42) 68 ഗ്രാമം, 8 ബ്ലോക്ക്, 2 ജില്ല, 7 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 85. 8) എറണാകുളം (41) 52 ഗ്രാമം, 10 ബ്ലോക്ക്, 2 ജില്ല, 3 കോര്‍പ്പറേഷന്‍, 21 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 88. 9) ഇടുക്കി (20) 25 ഗ്രാമം, 2 ബ്ലോക്ക്, 8 മുനിസിപ്പല്‍ ഉള്‍പ്പെടെ 35 അംഗങ്ങള്‍. 10) ആലപ്പുഴ (13) 11 ഗ്രാമം, 1 ബ്ലോക്ക്, 6 മുനിസിപ്പല്‍ ഉള്‍പ്പെടെ 18 അംഗങ്ങള്‍. 11) കോട്ടയം (17) 9 ഗ്രാമം, 1 ബ്ലോക്ക്, 10 മുനിസിപ്പല്‍ ഉള്‍പ്പെടെ 20 അംഗങ്ങള്‍. 12) പത്തനംതിട്ട (0) 2 ഗ്രാമം, 1 ബ്ലോക്ക്, 4 മുനിസിപ്പല്‍ ഉള്‍പ്പെടെ 7 അംഗങ്ങള്‍. 13) കൊല്ലം (16) 13 ഗ്രാമം, 3 ബ്ലോക്ക്, 2 കോര്‍പ്പറേഷന്‍, 1 മുനിസിപ്പല്‍ ഉള്‍പ്പെടെ 19 അംഗങ്ങള്‍. 14) തിരുവനന്തപുരം (6) 9 ഗ്രാമം, 1 ജില്ലാ പഞ്ചായത്ത്, 2 കോര്‍പ്പറേഷന്‍, 1 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 13 അംഗങ്ങള്‍. ഇടവേളക്ക് ശേഷം തലസ്ഥാന നഗരി കോര്‍പ്പറേഷനിലേക്ക് രണ്ട് അംഗങ്ങളെ വിജയിപ്പിച്ചെന്നു മാത്രമല്ല, ഇതില്‍ പുത്തന്‍പള്ളിയില്‍ നിന്ന് ഷംല ടീച്ചര്‍ ജയിച്ചത് എസ്.ഡി.പി.ഐയെ പരാജയപ്പെടുത്തിയാണ്. ഇവിടെ മൂന്നാം സ്ഥാനത്താണ് സി.പി.എം. ബി.ജെ.പി നാലാമതും. ബീമാപള്ളിയില്‍ നിന്ന് മുസ്്‌ലിംലീഗിന്റെ സജീന ടീച്ചര്‍ ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥിയെ 3155 വോട്ടിന്റെ ഭൂരിപക്ഷം സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്താനാണ് വീഴ്ത്തിയത്. എസ്.ഡി.പി.ഐ, പി.ഡി.പി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിട്ടും ബി.ജെ.പി ഉള്‍പ്പെടെ എല്ലാ എതിരാളികള്‍ക്കും കൂടി മുസ്്‌ലിംലീഗ് നേടിയ വോട്ടില്‍ താഴെ മാത്രമാണ് ലഭിച്ചത്. ഇടവേളക്ക് ശേഷം കൊല്ലം കോര്‍പ്പറേഷനിലേക്കും രണ്ടംഗങ്ങളെയും കൊച്ചി കോര്‍പ്പറേഷനിലേക്ക് 3 ഉം അംഗങ്ങളെ വിജയിപ്പിച്ച മുസ്്‌ലിംലീഗ് കോഴിക്കോട്ട് ഏഴില്‍ നിന്നാണ് 14 അംഗങ്ങളായി ഉയര്‍ത്തിയത്. ആകെ 100 ല്‍ താഴെ വോട്ടിനാണ് മൂന്ന് അംഗങ്ങള്‍ പരാജയപ്പെട്ടത്. കോര്‍പ്പറേഷനില്‍ യുഡിഎഫിന് ആകെ 294 വോട്ടുകള്‍ക്കാണ് ഏഴ് ഡിവിഷനുകള്‍ നഷ്ടപ്പെട്ട് ഭരണം നഷ്ടപ്പെട്ടത്. ചെലവൂര്‍ 17 വോട്ടുകള്‍ക്കും അരക്കിണര്‍ 19 വോട്ടുകള്‍ക്കും ചെറുവണ്ണൂര്‍ വെസ്റ്റില്‍ 22 വോട്ടുകള്‍ക്കും പുതിയങ്ങാടിയില്‍ 62 വോട്ടുകള്‍ക്കും പാളയത്ത് 73 വോട്ടുകള്‍ക്കും പൂളക്കടവില്‍ 92 വോട്ടുകള്‍ക്കുമാണ് യു.ഡി.എഫ് തോറ്റത്. പുതിയറയില്‍ ബിജെപിയോട് തോറ്റതാകട്ടെ വെറും 9 വോട്ടുകള്‍ക്കും. സി.പി.എമ്മിന് പിറകില്‍ ഇവിടെ വലിയ രണ്ടാമത്തെ കക്ഷിയും മുസ്്‌ലിംലീഗാണ് 14 അംഗങ്ങള്‍ വീതമാണ് കോ്ണ്‍ഗ്രസ്സിനും മുസ്്‌ലിംലീഗിനുമുള്ളത്. ബി.ജെ.പിക്ക് 13ഉം. പ്രതിപക്ഷമില്ലാത്ത മലപ്പുറം ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ മലബാറില്‍ ഉജ്വല വിജയം നേടിയ മുസ്്‌ലിംലീഗിന്റെ തിരു കൊച്ചിയിലേയും മിന്നും പ്രകടനങ്ങള്‍ നടത്തിയ മുസ്്‌ലിംലീഗ് അധ്യക്ഷ-ഉപാധ്യക്ഷ പദവികളിലും റെക്കോര്‍ഡ് മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ഇടവേളക്ക് ശേഷം ആലപ്പുഴ ജില്ലയിലെ കായംകുളം നഗരസഭയിലെ അധ്യക്ഷ പദവി ഉള്‍പ്പെടെ ഒട്ടേറെ ഹരിതാരവങ്ങള്‍ക്ക് കാതോര്‍ക്കാം.

…. ഒറ്റ നോട്ടത്തില്‍ … മുസ്‌ലിംലീഗ് ആകെ: 3203 കഴിഞ്ഞ തവണ: 2338 വര്‍ധന: 865 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍: 2148 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍: 300 ജില്ല പഞ്ചായത്ത് ഡിവിഷന്‍: 51 മുനിസിപ്പല്‍ വാര്‍ഡുകള്‍: 568 കോര്‍പറേഷന്‍ വാര്‍ഡുകള്‍: 34