Connect with us

india

നരവനെ പുസ്തക വിവാദം; വിരമിക്കുന്ന ഉദ്യോഗസ്ഥർ 20 വർഷത്തേക്ക് പുസ്തകം എഴുതുന്നത് വിലക്കാൻ കേന്ദ്ര സർക്കാർ നീക്കം

Published

on

ന്യൂഡല്‍ഹി: അധികാര സ്ഥാനങ്ങളിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിരമിച്ചതിന് ശേഷം 20 വര്‍ഷത്തേക്ക് പുസ്തകങ്ങള്‍ എഴുതുന്നത് വിലക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് വിരമിച്ചതിന് ശേഷം 20 വര്‍ഷത്തെ കൂളിംഗ്-ഓഫ് പിരീഡ് ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ കരസേനാ മേധാവി (റിട്ടയേര്‍ഡ്) മനോജ് മുകുന്ദ് നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ഓര്‍മക്കുറിപ്പായ ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’യെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. 2020 ആഗസ്റ്റില്‍ കിഴക്കന്‍ ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തിനിടെയുണ്ടായ സംഭവങ്ങളെ കുറിച്ചുള്ള അദേഹത്തിന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ രണ്ടാഴ്ചയായി പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കിയിരുന്നു.

ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയോട് അടുത്തതായുള്ള വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിട്ടും ഇന്ത്യയുടെ നീക്കത്തിന് അനുമതി ലഭിക്കാന്‍ വൈകിയെന്നും ഒടുവില്‍ സ്വന്തം നിലക്ക് തീരുമാനമെടുക്കാനുള്ള നിര്‍ദേശമാണ് ലഭിച്ചതെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്. 2019-2022 കാലയളവില്‍ ഇന്ത്യയുടെ കരസേനാ മേധാവിയായിരുന്നു ജനറല്‍ നരവനെ.

വെള്ളിയാഴ്ച നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് വിവാദമായ പുസ്തകം ചര്‍ച്ചക്ക് വന്നത്. അധികാര സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ആളുകള്‍ക്ക് വിരമിച്ചതിന് ശേഷം ഒരു കൂളിംഗ്-ഓഫ് പിരീഡ് ഉണ്ടായിരിക്കണമെന്ന് നിരവധി മന്ത്രിമാര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. 20 വര്‍ഷത്തെ കൂളിംഗ്-ഓഫ് കാലയളവിനെക്കുറിച്ചുള്ള ഔപചാരിക ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബാലപീഡകനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട യുഎസ് നീതിന്യായ വകുപ്പിന്റെ എപ്സ്റ്റീന്‍ ഫയല്‍സിനെ ചുറ്റിപ്പറ്റിയുള്ള വിവാദമാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന മറ്റൊരു വിഷയം. പ്രതിപക്ഷത്തിന്റെ തുടര്‍ച്ചയായ ആരോപണങ്ങള്‍ തുടരുമ്പോഴും ഈ വിഷയത്തില്‍ പ്രതികരിക്കാതിരിക്കുക എന്നതാണ് മന്ത്രിസഭയുടെ തീരുമാനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗുരുതര വീഴ്ച, സുരക്ഷാ അനുമതി ഇല്ലാതെ വിമാനം എട്ടു തവണ സര്‍വീസ് നടത്തി; എയര്‍ ഇന്ത്യക്ക് ഒരു കോടി പിഴയിട്ട് ഡിജിസിഎ

Published

on

ന്യൂഡല്‍ഹി: യാത്രക്കാരുടെ സുരക്ഷയില്‍ ഗുരുതരമായ അനാസ്ഥ കാട്ടി വിമാന സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). സര്‍വീസ് നടത്തുന്നതിന് മതിയായ അനുമതിയില്ലാതെ എയര്‍ ഇന്ത്യയുടെ എയര്‍ബസ് വിമാനം എട്ടുതവണ സര്‍വീസ് നടത്തിയെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി.

എയര്‍ബസ് എ320 വിമാനമാണ് എയര്‍വോര്‍ത്തിനസ്സ് റിവ്യൂ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ സര്‍വീസ് നടത്തിയത്. വിമാനത്തിന്റെ അറ്റകുറ്റപ്പണി രേഖകള്‍, മറ്റ് യോഗ്യത മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കുന്നു എന്ന് വ്യക്തമാക്കുന്ന പ്രതിവര്‍ഷ പരിശോധന റിപ്പോര്‍ട്ട് ആണ് എയര്‍വോര്‍ത്തിനസ്സ് റിവ്യൂ സര്‍ട്ടിഫിക്കറ്റ്. എയര്‍വോര്‍ത്തിനസ്സ് റിവ്യൂ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കഴിഞ്ഞ വര്‍ഷം നവംബര്‍ 24നും 25നും ഇടയില്‍ ഡല്‍ഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങള്‍ക്കിടയിലായിരുന്നു സര്‍വീസ്.

എയര്‍ ഇന്ത്യയുമായി ലയിക്കുന്നതിന് മുന്‍പ് വിസ്താരയുടെ പക്കല്‍ ഉണ്ടായിരുന്നതാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തിയ എയര്‍ബസ് എ320 വിമാനം. ഫെബ്രുവരി 5 നാണ് ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഉത്തരവിറക്കിയത്. വെള്ളിയാഴ്ചയാണ് ഇത് പുറത്തുവന്നത്. 30 ദിവസത്തിനുള്ള പിഴയൊടുക്കണം എന്നാണ് നിര്‍ദേശം. നിയമലംഘനത്തിന് സാധ്യമായ ഏറ്റവും ഉയര്‍ന്ന പിഴയാണ് ചുമത്തിയിട്ടുള്ളതെന്ന് ഡിജിസിഎ അറിയിച്ചു.

Continue Reading

india

വിദേശ നാണ്യ വിനിമയ ചട്ടലംഘന കേസ്; ബിജെപി നേതാവ് അമരീന്ദര്‍ സിംഗിന് നോട്ടീസ് അയച്ച ഇഡി ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

Published

on

ചണ്ഡീഗഢ്: വിദേശ നാണ്യ വിനിമയ ചട്ടലംഘന കേസില്‍ പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് സമന്‍സ് അയച്ച ഇഡി ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. ഇഡി അഡീഷണല്‍ ഡയറക്ടര്‍ രവി തിവാരിയെ ജലന്ദറില്‍ നിന്ന് ചെന്നൈയിലേക്കാണ് സ്ഥലം മാറ്റിയത്. കേസില്‍ അമരീന്ദര്‍ സിംഗിനും, മകന്‍ രനീന്ദര്‍ സിംഗിനുമാണ് ഇഡി സമന്‍സ് അയച്ചത്.

സ്വിറ്റ്‌സ്വര്‍ലന്‍ഡിലെ എച്ച്എസ്ബിസി ബാങ്ക് അക്കൗണ്ടുകള്‍, ജാക്കരന്ത ട്രസ്റ്റ് തുടങ്ങിയവുമായി ബന്ധപ്പെട്ട് വിദേശ ആസ്തികള്‍ വെളിപ്പെടുത്തിയിലെന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള കേസ്. ആദായ നികുതി വകുപ്പിന്റെ പക്കലുള്ള രേഖകള്‍ പരിശോധിക്കാന്‍ ഛണ്ഡീഗഡ് ഹൈക്കോടതി ഇഡിക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി സമന്‍സ് അയച്ചത്.

രനീന്ദര്‍ സിംഗിനോട് ഫെബ്രുവരി 12നും, അമരീന്ദറിനോട് 13നുമാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അമരീന്ദര്‍ മുട്ട് ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണെന്ന് ചൂണ്ടിക്കാട്ടി ഇരുവരും അന്വേഷണത്തിന് ഹാജരായില്ല.

Continue Reading

india

‘മുഹമ്മദ് ദീപക്കി’ന്റെ തലയെടുക്കുന്നവര്‍ക്ക് 5.5 ലക്ഷം പാരിതോഷികം; വധഭീഷണി മുഴക്കിയ ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വിദ്വേഷ പ്രസംഗം നടത്തുകയും സാമൂഹിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത മൂന്ന് പേരെ ഉത്തരാഖണ്ഡ് പോലീസ് കസ്റ്റഡിയിലെടുത്തു.

Published

on

കോട്‌ദ്വോര്‍: ഉത്തരാഖണ്ഡിലെ കോട്‌ദ്വോറില്‍ വയോധികനായ മുസ്‌ലിം കച്ചവടക്കാരനെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷിച്ച ദീപക് കുമാറിനെതിരെ (മുഹമ്മദ് ദീപക്) വധഭീഷണി. ദീപക്കിന്റെ തലയെടുക്കുന്നവര്‍ക്ക് ഹിന്ദു രക്ഷാദള്‍ 5.5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തുകയും സാമൂഹിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത മൂന്ന് പേരെ ഉത്തരാഖണ്ഡ് പോലീസ് കസ്റ്റഡിയിലെടുത്തു.

ജനുവരി 26-ന് കോട്‌ദ്വോറില്‍ വകീല്‍ അഹമ്മദ് എന്ന 70 വയസ്സുകാരന്റെ തുണിക്കടയ്ക്ക് നേരെ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. കടയുടെ പേരില്‍ നിന്ന് ‘ബാബ’ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. ഈ സമയത്ത് ഇടപെട്ട ദീപക് കുമാര്‍ അക്രമികളെ തടഞ്ഞ് വയോധികനെ സംരക്ഷിക്കുകയായിരുന്നു.

അക്രമികള്‍ പേര് ചോദിച്ചപ്പോള്‍, ‘എന്റെ പേര് മുഹമ്മദ് ദീപക്’ എന്നാണെന്ന് അദ്ദേഹം മറുപടി നല്‍കി. മാനവികത ഉയര്‍ത്തിപ്പിടിച്ചുള്ള അദ്ദേഹത്തിന്റെ ഈ പ്രതികരണം സമൂഹ മാധ്യമത്തില്‍ വൈറലാവുകയും രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ദീപക്കിന്റെ നിലപാടില്‍ പ്രകോപിതരായ ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഈ മാര്‍ച്ചിനിടെയാണ് ദീപക്കിനെ വധിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

Continue Reading

Trending