kerala
വനമേഖലയില്‍ സ്വാഭാവിക വനവല്‍ക്കരണം;അധിനിവേശ മരങ്ങള്‍ പുറത്താകും
കണ്ടല്‍ക്കാടുകള്‍ക്ക് പ്രാധാന്യം നല്‍കും
കണ്ണൂര്‍: അധിനിവേശ സസ്യങ്ങളെയും മരങ്ങളെയും ഒഴിവാക്കി വനമേഖലയില്‍ സ്വാഭാവിക വനവല്‍ക്കരണം നടപ്പിലാക്കാനുള്ള തീരുമാനവുമായി വനം വകുപ്പ്. വനമേഖലയിലെ ഓരോ പ്രദേശങ്ങളിലെയും പാരിസ്ഥിതിക ഘടനക്കനുസരിച്ച് അനുയോജ്യമായ നാടന്‍ വൃക്ഷങ്ങള്‍ വച്ചു പിടിപ്പാക്കാനാണ് പദ്ധതി. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വനം വകുപ്പ് തുടക്കം കുറിച്ചു. പണ്ട് മുതലെ വ്യാവസായിക ആവശ്യങ്ങള്‍ക്കായി നട്ടു പിടിപ്പിക്കുന്ന മരങ്ങള്‍ മുഴുവന്‍ മുറിച്ചു മാറ്റും. അടുത്ത തലമുറയിലേക്ക് ഉപകാരപ്പെടുന്ന മരങ്ങള്‍ ആ സ്ഥാനത്ത് വച്ച് പിടിപ്പിക്കും. യുക്കാലിപ്റ്റസ്, അക്കേഷ്യ, മാഞ്ചിയം, കാറ്റാടി എന്നിവയെ ഘട്ടംഘട്ടമായി വനമേഖലയില്‍നിന്ന് ഒഴിവാക്കും. പകരം മാവ്, പ്ലാവ്, ഞാവല്‍, അത്തി, ആല്, കാഞ്ഞിരം എന്നിവ വച്ചുപിടിപ്പിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ ഗുണകരമല്ലാത്ത മരങ്ങള്‍ ഒഴിവാക്കി തനി നാടന്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. തെങ്ങ്, വേലിപ്പരുത്തി, കുടംപുളി, മാവ്, പ്ലാവ്, പേര എന്നിവയെല്ലാം നട്ടുപിടിപ്പിക്കും. പ്രദേശങ്ങളുടെ ഘടനക്കനുസരിച്ചാണ് വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കുന്നത്. ഇതിനായി വനാതിര്‍ത്തിയിലെ കര്‍ഷകരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയും.
ഉയരം കൂടുമ്പോള്‍ മുളമാവ്, വാലി
ഉയരം കൂടിയ പ്രദേശങ്ങളില്‍ ഈട്ടി, മുളമാവ്, വാലി, വയണ, കുന്തിരിക്കം, നിറവാലി എന്നിവയും താഴ്ന്ന പ്രദേശങ്ങളില്‍ മണിമരുത്, ചോലവേങ്ങ, കടമ്പ് എന്നിവയും വച്ചുപിടിപ്പിക്കാനാണ് തീരുമാനം. റോഡരികിലും മറ്റും അശോകം, ആര്യവേപ്പ്, കുടംപുളി, പതിമുഖം, മന്ദാരം, കണിക്കൊന്ന, മുള, പേര എന്നിവയും വെക്കും. കൂടാതെ ഔഷധ വൃക്ഷങ്ങള്‍ നടുന്നതിലും പ്രാധാന്യം നല്‍കും. നിലവില്‍ ആദിവാസി മേഖലയില്‍ ഔഷധ സസ്യങ്ങള്‍ ധാരാളമുണ്ട്. ഇതിന് പുറമെ കൂടുതല്‍ ഔഷധ സസ്യങ്ങളും വിവിധ തരം മരങ്ങളും നട്ടുപിടിപ്പിച്ച് ആദിവാസികള്‍ക്ക് വരുമാന മാര്‍ഗവും ഉണ്ടാക്കും.
കണ്ടല്‍ക്കാടുകള്‍ക്ക് പ്രാധാന്യം നല്‍കും
പുഴയോര മേഖലയില്‍ കണ്ടല്‍ക്കാടുകള്‍ വ്യാപകമായി നട്ടുവളര്‍ത്തും. നിലവില്‍ കൂടുതല്‍ കണ്ടല്‍ മേഖലകള്‍ സ്വകാര്യ വ്യക്തികളുടെ കൈയ്യിലാണ്. ഇവ സര്‍ക്കാര്‍ വാങ്ങാനും പദ്ധതിയുണ്ട്. കണ്ടല്‍ വനങ്ങള്‍ നശിച്ച മേഖലയിലും കൂടുതല്‍ കണ്ടല്‍ചെടികള്‍ നടും. അടുത്ത മഴക്കാലമാകുമ്പോഴേക്കും നാടന്‍ മരങ്ങളുടെ നടീല്‍ ആരംഭിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു.ജൂണില്‍ മരമഹോത്സവ പരിപാടിയോട് അനുബന്ധിച്ച് തന്നെ നാടന്‍ മരങ്ങളുടെ നടീല്‍ ആരംഭിക്കുമെന്ന് ജില്ലാ വനംവകുപ്പ് ഓഫീസര്‍ പി.കാര്‍ത്തിക് അറിയിച്ചു. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. യുക്കാലിപ്സ്, അക്കേഷ്യ, മാഞ്ചിയം പോലുള്ള മരങ്ങള്‍ മുറിച്ചു മാറ്റും.
india
എസ് ഐ ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും
കേരളത്തിലെ എസ് ഐ ആറിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. മുസ്ലിം ലീഗ്, കോണ്‍ഗ്രസും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്കിയ ഹര്‍ജികളും ഇന്ന് ചീഫ് ജസ്റ്റിസ് ബി ആര് ഗവായിക്ക് മുന്‍പാകെ മെന്‍ഷന്‍ ചെയ്തു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യം ഹര്‍ജിക്കാര്‍ ചീഫ് ജസ്റ്റിസിനെ അറിയിച്ചു. ഇതോടെയാണ് ഹര്‍ജികള്‍ മറ്റന്നാള്‍ പരിഗണിക്കാം എന്ന് അറിയിച്ചത്.
കേരളത്തിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്കരണത്തില്‍ അടിയന്തര സ്റ്റേ വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ എസ്ഐആര്‍ പ്രക്രിയ നിര്‍ത്തിവച്ച സാഹചര്യം പ്രധാന വാദമായി ഉയര്‍ത്തുമെന്നും മുസ്ലിംലീഗിന് വേണ്ടി ഹാജരായ അഭിഭാഷകന് അഡ്വ. ഹാരിസ് ബീരാന് എം.പി അറിയിച്ചു. കേരളത്തില്‍ blo ആത്മഹത്യ ചെയ്തസംഭവം ഉള്‍പ്പെടുത്തി ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം ഹര്‍ജികളും.
kerala
കേരളത്തില്‍ എസ്.ഐ.ആര് പ്രവര്‍ത്തനങ്ങള്‍ നീട്ടില്ല; ബി.എല്‍.ഒമാര്‍ക്കെതിരായ ഭീഷണിക്ക് കര്‍ശന നടപടി; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
സംസ്ഥാനത്ത് വിതരണം ചെയ്യേണ്ടതായിരുന്ന എസ്.ഐ.ആര് ഫോമുകളുടെ 97 ശതമാനവും ബി.എല്‍.ഒമാര്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.ഐ.ആര് പ്രവര്‍ത്തനങ്ങള്‍ നീട്ടിക്കൊടുക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് വിതരണം ചെയ്യേണ്ടതായിരുന്ന എസ്.ഐ.ആര് ഫോമുകളുടെ 97 ശതമാനവും ബി.എല്‍.ഒമാര്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. ഇനി ചെയ്യാനുള്ളത് ഫോമുകള്‍ തിരികെ ശേഖരിക്കുന്ന നടപടികളെന്നാണ് വിശദീകരണം.
ബൂത്ത് തലത്തില്‍ തന്നെ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഫോമുകള്‍ ശേഖരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവിഭാജ്യ ഘടകമായ ബി.എല്‍.ഒമാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നുണ്ടാകുന്നുവെന്നും ഇത് അനുവദിക്കാനാവില്ലെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ്. ബി.എല്‍.ഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബി.എല്‍.ഒമാരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം വിളിക്കുമെന്നും, അവരുടെ അഭിപ്രായവും പരിഗണിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.
എസ്.ഐ.ആര് നടപടിക്രമങ്ങളെ ചോദ്യം ചെയ്തു നല്കിയ ഹരജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച ഒരുമിച്ച് പരിഗണിക്കുമെന്നാണ് സൂചന.
എസ്.ഐ.ആര് നടപടിക്രമങ്ങളില്‍ മികച്ചും മാതൃകാപരമായും പ്രവര്‍ത്തിച്ച സംസ്ഥാനത്തെ എല്ലാ ബി.എല്‍.ഒമാരെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അഭിനന്ദിച്ചു. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതില്‍ ബി.എല്‍.ഒമാരുടെ ഫീല്‍ഡ്-തല പരിശ്രമം നിര്‍ണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
kerala
കോതമംഗലത്ത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: സുഹൃത്ത് അറസ്റ്റില്‍
മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
കോതമംഗലം: വാരപ്പെട്ടിയില്‍ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് ഫ്രാന്‍സിസ് പൊലീസ് പിടിയില്‍. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിലെ സിജോയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഫ്രാന്‍സിസിന്റെ വീട്ടില്‍ സിജോയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടിനകം ചോരപ്പാടുകള്‍ കണ്ടെത്തിയതോടെ പൊലീസിന് സംശയം ശക്തമായി.
തര്‍ക്കത്തിനിടെ ഫ്രാന്‍സിസ് പിക്കാസ് ഉപയോഗിച്ച് സിജോയുടെ തലയില്‍ അടിച്ചതായാണ് പൊലീസിന്റെ നിഗമനം. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതും അതുമായി ബന്ധപ്പെട്ട വിവാദമാണ് മദ്യപാനത്തിനിടെ തര്‍ക്കമായി തുടങ്ങിയത്.
വീട്ടില്‍ വലിയൊരു സംഭവം നടന്നുവെന്ന് പറഞ്ഞ് വിവരം അറിയിച്ചത് ഫ്രാന്‍സിസ് തന്നെയായിരുന്നു. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ സംഭവം കൊലപാതകമാണെന്ന് പൊലീസിന് വ്യക്തമായി.
തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ നിലയില്‍ ചോരവാര്‍ന്ന മൃതദേഹം തുണികൊണ്ട് മൂടിയ നിലയിലാണ് കണ്ടെത്തിയത്. സംഭവസമയത്ത് ഫ്രാന്‍സിസ് ലക്കുകെട്ട നിലയിലായിരുന്നുവെന്നും വീട്ടില്‍നിന്ന് മദ്യക്കുപ്പി കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india19 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala17 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports15 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

