india

രാജ്യത്ത് വിചാരത്തടവുകാരായി കഴിയുന്ന മുസ്‌ലിംകളും ദളിതരും ജനസംഖ്യാനുപാതത്തിലും കൂടുതല്‍; ക്രൈം ബ്യൂറോയുടെ റിപ്പോര്‍ട്ട് പുറത്ത്

By Test User

August 30, 2020

ഡല്‍ഹി: രാജ്യത്ത് മുസ്‌ലിങ്ങളും ദളിതരും ആദിവാസി വിഭാഗങ്ങളും ജയില്‍ അടക്കപ്പെടുന്നതും വിചരാണ തടവുകാരായി കഴിയുന്നതും കൂടിയ അളവിലെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍. ഈ വിഭാഗങ്ങളുടെ ജനസംഖ്യാനുപാതത്തിലും ഉയര്‍ന്ന നിരക്കിലാണ് താരതമ്യേന ഇവര്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

പാര്‍ശ്വവത്ക്കരിപ്പെട്ട വിഭാഗങ്ങള്‍ക്കിടയില്‍ മുസ്‌ലിങ്ങള്‍ക്കെതിരായാണ് കൂടുതലും വിവേചനങ്ങള്‍ നേരിടുന്നതെന്ന് വ്യക്തമാക്കുന്നതാണ് 2019ലെ കണക്കുകള്‍. രാജ്യത്ത് ജയിലുകളില്‍ കഴിയുന്ന കുറ്റവാളികളുടെ 21.7 ശതമാനവും ദളിതരാണ്.ഇതില്‍ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്ന 21 ശതമാനം പേരുടെയും വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. 2011 സെന്‍സസ് പ്രകാരം 16.6ശതമാനം മാത്രമാണ് ജനസംഖ്യയില്‍ ഇവരുള്ളത്.

ആദിവാസി വിഭാഗത്തില്‍പ്പെടുന്നവരുടെ കണക്കിലും ഈ അന്തരം വളരെ വലുതാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന 13.6 ശതമാനം പേരാണ് ജയില്‍ കഴിയുന്നത്. ഇവരില്‍ 10.5 ശതമാനം പേരും ഇപ്പോഴും വിചാരണ നേരിടുകയാണ്.ജനസംഖ്യയില്‍ 14.2 ശതമാനം മാത്രം വരുന്ന മുസ്‌ലിങ്ങളില്‍ 16.6 ശതമാനവും കുറ്റക്കാരെന്ന് കണ്ടെത്തി ജയിലുകളിലാണ്. 18.7 ശതമാനം മുസ്‌ലിങ്ങള്‍ ഇപ്പോഴും വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.

രാജ്യത്തെ ക്രിമിനല്‍ ജസ്റ്റിസ് സംവിധാനം പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും ദരിദ്രര്‍ക്കുമെതിരായാണ് പ്രവര്‍ത്തിക്കുന്നത്. നല്ല അഭിഭാഷകരെ വെക്കാന്‍ കഴിയുന്നവര്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കും, ഇവര്‍ക്ക് നീതി എളുപ്പത്തല്‍ കിട്ടുകയും ചെയ്യും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ വര്‍ഷങ്ങളോളം വിചാരണയുമായി തുടര്‍ന്നു പോവുകയാണ്. പൊലീസ് റിസേര്‍ച്ച് ബ്യൂറോയുടെ മുന്‍ മേധാവി എന്‍.ആര്‍ വാസന്‍ പറഞ്ഞു.