ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ സുപ്രീം കോടതി ഇടപെടല്‍ തേടി മെഡിക്കല്‍ സംഘടനയായ ഫെയ്മ സുപ്രീം കോടതിയില്‍. പരീക്ഷാ നടത്തിപ്പില്‍ പരാജയപ്പെട്ട നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് പകരം കൂടുതല്‍ സുതാര്യമായ മറ്റൊരു സംവിധാനം വേണമെന്നും, കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വീണ്ടും പരീക്ഷ നടത്തണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഇത്തവണത്തെ നീറ്റ് യു.ജി പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് ഫെയ്മയുടെ നീക്കം. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തുടര്‍ച്ചയായ ക്രമക്കേടുകള്‍ മെഡിക്കല്‍ പഠനം സ്വപ്‌നം കണ്ട ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലായ സാഹചര്യത്തിലാണ് ഹര്‍ജി.
2024ലെ നീറ്റ് പരീക്ഷാ ക്രമക്കേടും സുപ്രീംകോടതിയുടെ ഇടപെടലുകളും നിലനില്‍ക്കേ, പുതിയ സംഭവം വിദ്യാഭ്യാസ മന്ത്രാലയത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. വിഷയത്തില്‍ രാജ്യവ്യാപകമായി വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. അതേ സമയം ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ അന്തര്‍സംസ്ഥാന സംഘമുണ്ടെന്നാണ് കണ്ടെത്തല്‍. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട രാജസ്ഥാനിലെ ബി.ജെ.പി നേതാവ് ദിനേശ് ബിവാല്‍, സഹോദരന്‍ മംഗിലാല്‍ ബിവാല്‍ എന്നിവരെ രാജസ്ഥാന്‍ പൊലീസിന്റെ പ്രത്യേക സംഘം പിടികൂടി സി.ബി. ഐക്ക് കൈമാറി. ഇരുവരും നിലവില്‍ സി.ബി.ഐ കസ്റ്റഡിയിലാണ്. സംഭവത്തില്‍ ഇതുവരെ 15 പേരെ രാജസ്ഥാനില്‍ മാത്രം അറസ്റ്റു ചെയ്തിട്ടുണ്ട്. ചോര്‍ന്ന ചോദ്യപേപ്പര്‍ ഇരുവരും 30 ലക്ഷം രൂപക്ക് വാങ്ങിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മുഖ്യ പ്രതികളിലൊരാളായ രാകേഷ് കുമാറില്‍ നിന്നും ഇരുവരും ചോദ്യപേപ്പര്‍ പണം നല്‍കി വാങ്ങിയത് കുടുംബത്തിലെ കുട്ടികള്‍ക്ക് വേണ്ടിയാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. രാജസ്ഥാന്‍ മന്ത്രി രാജ്യവര്‍ധന്‍ സിങ് രാത്തോഡിന്റെ അടുത്ത അനുയായിയാണ് അറസ്റ്റിലായ ദിനേശ് ബിവാലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതിനിടെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേരളമടക്കം 10 സംസ്ഥാനങ്ങളിലേക്ക് സി.ബി.ഐ അന്വേഷണം വ്യാപിച്ചിട്ടുണ്ട്.
ചോദ്യപേപ്പര്‍ ചോര്‍ത്തിയ ശേഷം മാത്യക ചോദ്യപേപ്പര്‍ എന്ന പേരില്‍ കേരളത്തിലേക്കും ഇത് എത്തിയെന്നാണ് കണ്ടെത്തല്‍. ചോദ്യപേപ്പര്‍ ലഭിച്ചെന്ന് രാജസ്ഥാന്‍ പൊലീസ് കണ്ടെത്തിയ 200 ഓളം വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സിബിഐക്ക് കൈമാറിയിരുന്നു. ഇതില്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍ നിന്നുള്ളവരുണ്ടെന്നാണ് വിവരം. നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചയുടെ തുടക്കം നാസിക്കില്‍ നിന്നാണെന്നാണ് പ്രാഥമിക വിവരം. നാസിക്കില്‍ പിടിയിലായ ശുഭത്തിന്റെ കൂട്ടാളി ധനഞ്ജയെ പിടികൂടാനുള്ള പരിശ്രമത്തിലാണ് അന്വേഷണ സംഘം.
നാസിക്കിലെ ഒരു പ്രസ്സിലാണ് ചോദ്യപേപ്പര്‍ അച്ചടിച്ചത്. ഈ പ്രിന്റിംഗ് പ്രസ്സില്‍ നിന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ശുഭം കര്‍നിയാര്‍ എന്ന വ്യക്തിക്കാണ് ചോദ്യപേപ്പര്‍ പൂര്‍ണ്ണരൂപത്തില്‍ കിട്ടിയത്. ഇയാളിത് ഹരിയാനയിലെ ഒരു ഡോക്ടറിന് കൊറിയര്‍ വഴി കൈമാറി. ഇയാള്‍ വഴി സിക്കറില്‍ ഈ നീക്കത്തന്റെ സൂത്രധാരന്‍ മനീഷ് യാദവിലേക്കും രാകേഷ് കുമാറിലേക്കും എത്തുന്നു. പിന്നീട് ജയ്പൂര്‍, ഡല്‍ഹി, ഡെറാഡൂണ്‍, ജമ്മുകശ്മീര്‍, ബിഹാര്‍, കേരളം, തെലങ്കാന, ആന്ധ്ര അടക്കം സ്ഥലങ്ങളിലെ സംഘാങ്ങള്‍ക്ക് കിട്ടി.
ആദ്യം കിട്ടിയ യഥാര്‍ത്ഥ ചോദ്യപേപ്പറിനെ ഈ സംഘം മാതൃക ചോദ്യ പേപ്പര്‍ എന്ന നിലയിലേക്ക് മാറ്റിയത് പിടിക്കപ്പെടാതിരിക്കാനാണ്. പിന്നീട് ഇത് പണം നല്‍കിയ ആവശ്യക്കാരിലേക്ക് എത്തിച്ചു. 25000 മുതല്‍ ലക്ഷങ്ങള്‍ വരെ വില ഈടാക്കിയാണ് ടെലഗ്രാം, വാട്‌സ്ആപ്പ് അടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ വിറ്റത്. കേരളത്തില്‍ പഠിക്കുന്ന ചുരു സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയും ഈ സംഘത്തിലെ കണ്ണിയാണെന്നാണ് സംശയം. ഇയാള്‍ വഴി കേരളത്തിലെ ചില വിദ്യാര്‍ത്ഥികള്‍ക്കും ഈ മാതൃക പേപ്പര്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷയ്ക്ക് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളെന്ന പേരില്‍ 410 ചോദ്യങ്ങളടങ്ങിയ ചോദ്യപ്പേപ്പറാണ് പ്രതികള്‍ പ്രചരിപ്പിച്ചത്.