News

ഇസ്രാഈലിന്റെ ക്രൂരതകള്‍ പുറംലോകത്തെത്തിച്ച അഹ്‌ലം അല്‍ നഫീദ് എന്ന ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകയെയും നെതന്യാഹുവിന്റെ സൈന്യം കൊന്നു

By webdesk13

January 15, 2025

ഫലസ്തീന്‍ ഒരു മാധ്യമപ്രവര്‍ത്തകയെ കൂടി ഇസ്രാഈല്‍ കൊലപ്പെടുത്തിയിരിക്കുന്നു. ഇസ്രാഈല്‍ ഗസ്സയില്‍ നടത്തിക്കൊണ്ടിരിക്കുന്ന നിരവധി ക്രൂരതകള്‍ ലോകത്തിന് മുന്നില്‍ വിളിച്ചു പറഞ്ഞ ധീര വനിതയായ അഹ്‌ലം അല്‍ നഫീദ് ആണ് കൊല്ലപ്പെട്ടത്.

ഇസ്രാഈല്‍ ഉപരോധം ഏര്‍പെടുത്തിയ ഇന്തോനേഷ്യന്‍ ആശുപത്രിയില്‍ നിന്നാണ് അഹ്‌ലം റിപ്പോര്‍ട്ടിങ് ചെയ്തിരുന്നത്. ഡ്രോപ്‌സൈറ്റ് ന്യൂസിന് വേണ്ടിയായിരുന്നു കൂടുതല്‍ റിപ്പോര്‍ട്ടുകളും.

ആരുമറിയാതെ പോകുമായിരുന്ന നിരവധി ക്രൂരതകളാണ് തന്റെ ചിത്രങ്ങളിലൂടേയും വാര്‍ത്തകളിലൂടേയും അവര്‍ പുറം ലോകത്തെത്തിച്ചത്. ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന പൈശാചിക കൃത്യങ്ങള്‍ ലോകത്തിനു മുന്നില്‍ അവര്‍ തുറന്നു കാട്ടി. ഡ്രോപ്‌സൈറ്റ് ന്യൂസ് പറഞ്ഞു. അല്‍ശിഫ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അല്‍ഹാം കൊല്ലപ്പെടുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് 200 ഓളം മാധ്യമപ്രവര്‍ത്തകരാണ് ഗസ്സയില്‍ ഇതുവരെയായി കൊല്ലപ്പെട്ടത്.

ഗസ്സയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടെ ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ് ഇസ്രാഈല്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 61 പേരെയാണ് ഇസ്രാഈല്‍ കൂട്ടക്കൊല ചെയ്തത്. 281 പേര്‍ക്ക് പരുക്കേറ്റു. ഇതോടെ മരണ സംഖ്യ 46,645 ആയി. പരുക്കേറ്റവരുടെ എണ്ണം 11 ലക്ഷമായിട്ടുണ്ട്.