Connect with us

Video Stories

വര്‍ഗീയതയുടെ കാലത്തെ ‘മീശ’യുടെ മാനങ്ങള്‍

Published

on

മുഖ്താര്‍ ഉദരംപൊയില്‍

എസ് ഹരീഷ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിക്കൊണ്ടിരുന്ന മീശ എന്ന നോവല്‍ പിന്‍വലിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള സംവാദങ്ങള്‍ അടങ്ങിയിട്ടില്ല. രണ്ടു കഥാപാത്രങ്ങളുടെ സംഭാഷണ ശകലമാണ് വിവാദമായതും അതിവായനകളിലൂടെ സംഘപരിവാര്‍ സംഘം ഉപയോഗപ്പെടുത്തിയതും. ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് ഹിന്ദുത്വതീവ്ര സംഘടനകള്‍ രംഗത്ത് വരികയും ആക്രമണ ഭീഷണി മുഴക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് എഴുത്തുകാരന്‍ തന്റെ നോവല്‍ പിന്‍വലിക്കുന്നത്.

നോവല്‍ പിന്‍വലിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഹരീഷിന്റെ കുറിപ്പ് പുതിയ ലക്കം ആഴ്ചപ്പതിപ്പില്‍ നല്‍കിയിട്ടുണ്ട്.

”മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന എന്റെ നോവല്‍ മീശ മൂന്നു ലക്കം പിന്നിട്ടിരിക്കുന്നു. ചെറുപ്പം മുതല്‍ മനസില്‍ കിടന്നതും ഉദ്ദേശം അഞ്ചു വര്‍ഷത്തെ അധ്വാനത്തിന്റെ ഫലവുമാണത്. എന്നാല്‍, നോവലില്‍ നിന്ന് ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ചിലര്‍ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു.

എനിക്കുനേരെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി നിരന്തരം ഭീഷണിയുണ്ട്. ഒരു സംസ്ഥാന നേതാവ് ചാനല്‍ ചര്‍ച്ചയ്ക്കിടെ എന്റെ കരണത്ത് അടിക്കേണ്ടതാണെന്ന് പരസ്യമായി പറഞ്ഞു. എന്നാല്‍, അതിലുപരി എന്റെ ഭാര്യയുടെയും രണ്ടു കൊച്ചുകുട്ടികളുടെയും ചിത്രങ്ങള്‍ ഉപയോഗിച്ച് അസഭ്യ പ്രചാരണങ്ങള്‍ തുടരുന്നു. അമ്മയെയും പെങ്ങളെയും മരിച്ചുപോയ അച്ഛനെയും അപവാദം പറയുന്നു. വനിതാ കമ്മീഷനിലും വിവിധ പോലീസ് സ്‌റ്റേഷനുകളിലും എനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നു.

അതുകൊണ്ട് നോവല്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങുകയാണ്. ഉടനെ പുസ്തകമാക്കാനും ഉദ്ദേശിക്കുന്നില്ല. സമൂഹം വൈകാരികത അടങ്ങി അതിനു പാകപ്പെട്ടെന്ന് തോന്നുമ്പോള്‍ പുറത്തിറക്കും. കാരണം, ഇവിടത്തെ നീതിന്യായ വ്യവസ്ഥയില്‍ കുടുങ്ങി ജീവിതം കളയാന്‍ ഞാനില്ല. കൂടാതെ രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പോരാടാനുള്ള കരുത്ത് എനിക്കില്ല. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. എഴുത്ത് തുടരും..’

ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് നോവലിന് നേരെ വര്‍ഗീയവാദികള്‍ ആക്രമണം നടത്തിയത്. ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രണ്ട് കഥാപാത്രങ്ങള്‍ നടത്തുന്ന സംഭാഷണമാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നല്ലോ മീശ എന്ന നോവല്‍. രണ്ടു തരത്തില്‍ ഈ സംഭാഷണത്തെ നോവലിന്റെ ഉള്ളടക്കവുമായി ചേര്‍ത്തുവായിക്കാമായിരുന്നു. ഒന്ന് അന്‍പത് കൊല്ലം മുമ്പത്തെ ദളിത് ജീവിത വ്യവസ്ഥയില്‍ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സാഹചര്യങ്ങളോടുള്ള ശക്തമായ വിമര്‍ശനം. രണ്ട്, ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ആരാധാനാലയത്തില്‍ പ്രവേശിക്കുന്നത് തടയുന്നതിനെതിരെയുള്ള പ്രതിഷേധം. ആദ്യത്തേത് ജാതി പക്ഷത്ത് നിന്നും രണ്ടാമത്തേത് സ്ത്രീ പക്ഷത്തുനിന്നുമുള്ള പ്രതികരണമായി വായിക്കാവുന്നതാണ്. എന്നാല്‍ സംഭാഷണത്തെ വാക്കര്‍ത്തത്തില്‍ അടര്‍ത്തിമാറ്റുമ്പോള്‍ തീര്‍ത്തും അപകടകരമായ പരാമര്‍ശമായി അതു മാറി. സ്ത്രീ വിരുദ്ധമായും ക്ഷേത്ര വിശ്വാസ സങ്കല്‍പങ്ങളെ വ്രണപ്പെടുത്തുന്നതായും അതു വായിച്ചെടുക്കാനുമാവും. എന്നാല്‍ ഒരു നോവല്‍, അതിലെ കഥാപാത്രങ്ങള്‍ എന്താണ്, എങ്ങനെയാണ് പറയാനും ചെയ്യാനും പോവുന്നതെന്ന് നോവല്‍ മുഴുവനായി വായിച്ചാല്‍ കിട്ടുന്ന ഉത്തരമാണ്. ചിലപ്പോള്‍ ആ സംഭാഷണ ശകലത്തിന്റെ അര്‍ഥവും കാരണവും രാഷ്ട്രീയവും തുടര്‍ഭാഗങ്ങളില്‍ ഉണ്ടായിക്കൂടെന്നില്ലല്ലോ. വെട്ടിയെടുത്ത ആ ഭാഗം ഒറ്റക്കാഴ്ചയില്‍ ഹിന്ദുതീവ്രവാദികളെ മാത്രമല്ല ഹിന്ദു വിശ്വാസികളെ കൂടി വേദനിപ്പിക്കുന്നതാണ്.

എന്നാല്‍ തന്നെയും മതങ്ങളുടെ കാഴ്ചപ്പാടുകളെയും അവയുടെ വിശ്വാസാദര്‍ശങ്ങളെയും വിമര്‍ശിക്കുന്നത് ആക്രമിക്കപ്പെടാനുള്ള കാരണമാവുന്നതെങ്ങനെയാണ്. അതല്ലല്ലോ നമ്മുടെ പാരമ്പര്യം. എഴുത്തുകാരന്റെ ഭാര്യക്കും കുടുംബത്തിനുമെതിരെ നടത്തിയ കടന്നാക്രമങ്ങളെ എങ്ങനെയാണ് ന്യായീകരിക്കാനാവുക. ഭാര്യയുടെ ചിത്രമടക്കം അശ്ലീലമായി പ്രചരിപ്പിച്ചുള്ള ആക്രമണം എങ്ങനെയാണ് സ്ത്രീവിരുദ്ധമല്ലാതാവുന്നതും മഹത്തായ ഭാരത സംസ്‌കാരമാവുന്നതും.

കുട്ടി വീട്ടിലെത്തില്ല എന്നായിരുന്നല്ലോ ഭീഷണിയുടെ മൂര്‍ധന്യത.

വര്‍ഗീയതയുടെ വര്‍ത്തമാന കാലത്ത്, സ്ത്രീപക്ഷ വായനകളുടെ കാലത്ത് ചിന്തിക്കുന്ന ഒരെഴുത്തുകാരന്‍ തന്റെ നോവലിന് മീശ എന്ന് പേരിട്ടെങ്കില്‍ അതിന്റെ അര്‍ഥവ്യാപ്തി ഉള്‍ക്കൊള്ളാനുള്ള ശേഷി പുസ്തകം വായിക്കുന്ന, ചിന്തിക്കുന്ന മനുഷ്യര്‍ക്കെല്ലാം ഉണ്ടാവും. മീശക്ക് വര്‍ഗീയതയുടെ കാലത്തെ മാനങ്ങള്‍ വലുതാണ്’ എന്ന് ശാരദക്കുട്ടി എഴുതിയത് കൂട്ടിവായിക്കേണ്ടതാണ്.

നോവലിലെ സംഭാഷണ ശകലത്തോട് സകല ശക്തിയോടെയും വിയോജിക്കേണ്ടി വന്നാലും അതിന്റെ പേരില്‍ നോവല്‍ പിന്‍വലിക്കേണ്ടി വരുന്നത് നല്ല സൂചനയല്ല നല്‍കുന്നത്. പെരുമാള്‍ മുരുകന്‍ എഴുത്ത് നിര്‍ത്തിയപ്പോള്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടുവന്ന് ധൈര്യം പകര്‍ന്ന കേരളത്തിലാണിത് സംഭവിക്കുന്നത്. സംഘപരിവാര്‍ ശക്തികള്‍ക്ക് രാഷ്ട്രീയം കളിക്കാനും വിശ്വാസികളുടെ വികാരമുണര്‍ത്തി ലക്ഷ്യം നേടാനുമുള്ള സാഹചര്യങ്ങളാണ് ഉണ്ടായിട്ടുള്ളത്.

ഹരീഷിന്റെ അനുഭവം കേരളത്തില്‍ ആദ്യത്തേതല്ല. അടുത്ത കാലത്തായി പലവിധത്തില്‍ സര്‍ഗാവിഷ്‌കാരങ്ങള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ ആക്രമണത്തിന്റെ തുടര്‍ച്ചയാണിത്. എല്ലാവിധ സര്‍ഗാത്മക ഇടപെടലുകളിലും കൈക്കടത്തി നില്‍ക്കുകയാണ് ഫാസിസം. ദേശീയ ഗാനത്തെ അപമാനിച്ചു എന്നാരോപിച്ച് കമല്‍ സി ചവറക്കെതിരെയുണ്ടായ ആക്രമണം നാം മറന്നുപോയി. സെക്‌സി ദുര്‍ഗ എന്ന സിനിമാപ്പേരിന്റെ പേരിലുണ്ടായ കോലാഹലങ്ങളും നാം മറന്നു. തുടര്‍ച്ചയായ ആക്രമണത്തിലൂടെ ശക്തിപ്രാപിക്കുന്ന അസഹിഷ്ണുതയെ സര്‍ഗാത്മകമായി നേരിടാനുള്ള കരുത്ത് ആര്‍ജിക്കാന്‍ മതേതര ശക്തികളും തോറ്റുപോവുന്നു.

സംഘ് പരിവാര്‍ ശക്തികള്‍ക്ക് പ്രചോദനം നല്‍കുന്ന ഇടപെടലുകളാണ് പലപ്പോഴും സെക്കുലറാണെന്ന് നടിക്കുന്നവരില്‍ നിന്ന് പോലും ഉണ്ടാവുന്നത്. സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥക്ക് നേരെയുണ്ടായ ‘വര്‍ഗീയമായ’ ആക്രമണം സമൂഹത്തിലുണ്ടാക്കുന്ന ചീത്തഫലങ്ങള്‍ ഇനിയും തിരിച്ചറിയാതെ പോവരുത്. ഭാഷാപോഷിണിയില്‍ ചിത്രകാരന്‍ ടോം വട്ടക്കുഴി വരച്ച ചിത്രം ക്രിസ്തുമത വിശ്വാസികളെ വേദനിച്ചിപ്പിച്ചെന്നാരോപിച്ച് വിപണിയിലിറങ്ങിയ മുഴുവന്‍ പതിപ്പും പിന്‍വലിച്ച് ചിത്രം മാറ്റിയിറക്കിയതും അടുത്ത കാലത്താണ്.

സംഘി ഒരു സംഘടനയുടെ പേരല്ല, ഒരു മനോഭാവത്തെ ഉള്‍ക്കൊള്ളുന്ന പദമാണെന്ന് മീശ വിവാദം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.
സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരായ പ്രതികരണങ്ങള്‍ പലപ്പോഴും ഹിന്ദു വിശ്വാസത്തിനും വിശ്വാസികള്‍ക്കുമെതിരായി പോവുന്നുണ്ട്. അത് സംഘ് പരിവാറിന് ഗുണമാണ് ചെയ്യുക. തീവ്രസ്വഭാവമുള്ള മുസ്‌ലിം സംഘടനകളെ വിമര്‍ശിക്കുമ്പോള്‍ ഇസ്‌ലാമിനെയും ഇസ്‌ലാമിക വിശ്വാസങ്ങളെയും കടന്നാക്രമിക്കുന്നതിന്റെ മറ്റൊരു പതിപ്പാണിത്. ചില വൈദികര്‍ ബലാത്സംഗക്കേസിലായ പശ്ചാത്തലത്തില്‍ നടന്ന ഇടപെടലുകളിലും ഈ രീതി കാണാം. ആശയത്തെ ആശയം കൊണ്ട് നേരിടണം. ആരോഗ്യകരമായ സംവാദത്തിന് ഇത്തരം വിവാദങ്ങള്‍ സാധ്യത തുറക്കണം. പ്രതികരണങ്ങളും പ്രതിഷേധങ്ങളും കൃത്യമായ അര്‍ഥത്തിലാണ് പ്രയോഗിക്കപ്പെടേണ്ടത്.

സര്‍ക്കാര്‍ വരെ ഹരീഷിന് പിന്തുണ പ്രഖ്യാപിച്ചു. ഹരീഷ് നോവല്‍ പിന്‍വലിച്ചത് ജലദോഷം വന്നിട്ടല്ല. ഹിന്ദു തീവ്രവാദികളുടെ ഭീഷണി കാരണമാണ്. കൊന്നുകളയുമെന്നുതന്നെയായിരുന്നു ഭീഷണി. കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തില്ലെന്നാണ് ഭീഷണി. പിന്തുണ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിന് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സാധിക്കുമ്പോഴല്ലേ പിന്തുണ സത്യസന്ധമാവുന്നത്.

ഹരീഷിന് പരാതിയില്ലെന്ന് പറയുന്നു. ശരിയാണ്, അതിനുള്ള കാരണവും ഹരീഷിന്റെ കുറിപ്പിലുണ്ട്.

‘എന്നെ ഉപദ്രവിച്ചവര്‍ക്കെതിരെ നിയമ നടപടിക്ക് ശ്രമിക്കുന്നില്ല. കാരണം, ഇവിടത്തെ നീതിന്യായ വ്യവസ്ഥയില്‍ കുടുങ്ങി ജീവിതം കളയാന്‍ ഞാനില്ല. കൂടാതെ രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പോരാടാനുള്ള കരുത്ത് എനിക്കില്ല.’

പോരാടാനുള്ള കരുത്ത് നല്‍കാന്‍ നിയമ നടപടികളിലൂടെ സാധിക്കില്ലേ. അതു സര്‍ക്കാറിന്റെയും സകല രാഷ്ട്രീയ സംഘടനകളുടെയും ബാധ്യത കൂടിയല്ലേ. അതോ കൊന്നു തള്ളിയാലേ കേസെടുക്കാനും അന്വേഷണം നടത്താനും നിയമമുള്ളുവെന്നാണോ.അഭിമന്യുവിന്റെ ലൈബ്രറിയിലേക്ക് പുസ്തകം കൊടുക്കാനുള്ള താല്‍പര്യം കൊലയാളികളെ കണ്ടെത്താന്‍ കാണിക്കാത്തതുപോലെ, ഹരീഷ് എഴുത്ത് നിര്‍ത്തരുതെന്ന പിന്തുണപ്പെടുന്നതിനപ്പുറം രാഷ്ട്രീയമായി പിന്തുണക്കാന്‍ സാധിക്കാത്തത് മലയാളിയുടെ കപടതയല്ലേ.

സമൂഹം വൈകാരികത അടങ്ങി പാകപ്പെട്ടെന്ന് തോന്നുമ്പോള്‍ നോവല്‍ പുറത്തിറക്കുമെന്നാണ് ഹരീഷ് പറയുന്നത്. പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ആ നോവല്‍ പൂര്‍ണമായി കേരളം വായിച്ചിരിക്കേണ്ടതാണ്. അത് മുഴുവനായി വായിക്കപ്പെടുന്നത് ഇവിടത്തെ സംഘ് പരിവാര്‍ ശക്തികളെ ഇപ്പോള്‍ കിട്ടിയ ‘സംഭാഷണ കട്ടിംഗി’നേക്കാള്‍ വിളറിപിടിപ്പിക്കും. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതം അത്ര രസത്തില്‍ വായിച്ചുപോകാനാവുന്നതല്ല.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending