main stories

കോവിഡ് വകഭേദങ്ങളില്‍ ഏറ്റവും വ്യാപന ശേഷി ഡെല്‍റ്റയ്ക്ക്, അതിവേഗം പടരുന്നത് വാക്‌സിന്‍ എടുക്കാത്തവരില്‍: ലോകാരോഗ്യ സംഘടന

By Test User

June 26, 2021

ജനീവ: ഇതുവരെ കണ്ടെത്തിയ കോവിഡ് വകഭേദങ്ങളില്‍ ഏറ്റവും വ്യാപന ശേഷി ഡെല്‍റ്റയ്ക്കാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). വാക്‌സിന്‍ എടുക്കാത്തവരിലാണ് ഡെല്‍റ്റ അതിവേഗം പടരുന്നതെന്ന് ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഗബ്രെയെസൂസ് പറഞ്ഞു.

എണ്‍പത്തിയഞ്ചു രാജ്യങ്ങളിലാണ് ഇതുവരെ ഡെല്‍റ്റ വകഭേദം കണ്ടെത്തിയത്. ആശങ്കയുണ്ടാക്കുന്ന വകഭേദമായാണ് ആഗോളതലത്തില്‍ തന്നെ ഇതിനെ കണക്കാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പല രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതോടെ വ്യാപനം ശക്തമായിട്ടുണ്ട്. ഇത് ആശങ്കപ്പെടുത്തുന്നതാണ്. കേസുകള്‍ കൂടൂക എന്നാല്‍ കൂടുതല്‍ പേര്‍ ആശുപത്രിയിലാവുക എന്നാണ്. അതിലൂടെ ആരോഗ്യ സംവിധാനങ്ങള്‍ സമ്മര്‍ദത്തിലാവുന്നു. അത് മരണം കൂടാന്‍ ഇടയാക്കുമെന്നും ഡബ്ല്യൂഎച്ച്ഒ മേധാവി പറഞ്ഞു.

ഡെല്‍റ്റ വകഭേദം അപകടകാരിയാണെന്ന് ഡബ്ല്യൂഎച്ച്ഒ കോവിഡ് ടെംക്‌നിക്കല്‍ ടീം മേധാവി ഡോ. മരിയി വാന്‍ കെര്‍ഖോവ പറഞ്ഞു. ആല്‍ഫയേക്കാള്‍ അതിവേഗമാണ് ഇതു പടരുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലെല്ലാം അതു വ്യാപിക്കുകയാണ്. വാക്‌സിന്‍ എടുക്കാത്തവരിലാണ് ഇതിന്റെ വ്യാപന ശേഷി കൂടുതലെന്ന് ഡോ. മരിയ വിശദീകരിച്ചു.