india

1.20 കോടി രൂപ വിലമതിക്കുന്ന 121 ഗ്രാം കൊക്കെയ്ന്‍ ബ്രെഡ് പാക്കറ്റില്‍ ഒളിപ്പിച്ച് കടത്തിയ നൈജീരിയന്‍ യുവതി അറസ്റ്റില്‍

By webdesk18

December 24, 2025

ബംഗളൂരു: ബ്രെഡ് പാക്കറ്റിനുള്ളില്‍ കൊക്കെയ്ന്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്തിയ നൈജീരിയന്‍ യുവതിയെ ബംഗളൂരുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്‍ നിന്നു ബംഗളൂരുവിലെത്തിയ ഒലാജിഡെ എസ്തര്‍ ഇയാനുവോളുവ (29) എന്ന യുവതിയെയാണ് ചൊവ്വാഴ്ച പിടികൂടിയത്.

2024-ല്‍ സ്റ്റുഡന്റ് വിസയില്‍ ഇന്ത്യയിലെത്തിയ ഒലാജിഡെയുടെ ബാഗില്‍നിന്നാണ് ബ്രെഡുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ കൊക്കെയ്ന്‍ കണ്ടെത്തിയത്. ബംഗളൂരുവിലെ വര്‍ത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രേസ് ട്രസ്റ്റില്‍ താമസിച്ചിരുന്ന വിദേശ വനിത പ്രമുഖ വ്യക്തികള്‍ക്കുള്‍പ്പെടെ കൊക്കെയ്ന്‍ വിതരണം ചെയ്യുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.

ഏകദേശം 1.20 കോടി രൂപ വിലമതിക്കുന്ന 121 ഗ്രാം കൊക്കെയ്ന്‍, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. വിദ്യാര്‍ഥിയാണെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും ഒലാജിഡെ ഇന്ത്യയില്‍ ഒരു കോളജിലും ചേരാതെ മുംബൈയിലെ ഘാട്കോപ്പര്‍ (ഗാല നഗര്‍), അംബവാടി, നല്ലസൊപാര തുടങ്ങിയ പ്രദേശങ്ങളില്‍ താമസിച്ചുവരികയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

മുംബൈയിലെ സുഹൃത്തില്‍ നിന്നാണ് കൊക്കെയ്ന്‍ വാങ്ങിയതെന്നും ഇയാളുടെ നിര്‍ദേശപ്രകാരം വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് വിതരണം ചെയ്തിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതുവഴി ലഹരിമരുന്ന് വില്‍പ്പന നടത്തി നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്നാണ് കണ്ടെത്തല്‍.

ഒലാജിഡെയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വര്‍ത്തൂരിന് സമീപം നടത്തിയ തിരച്ചിലില്‍ ലഹരിമരുന്ന് ഏറ്റുവാങ്ങാനിരുന്ന ഒരു സ്വദേശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് നാടുകടത്തി.

ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2024-ല്‍ കര്‍ണാടകയില്‍ 4168 ലഹരിമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 1833 പേര്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ 2214 പേര്‍ വിചാരണ കാത്തിരിക്കുകയാണ്. 2025-ല്‍ കേസുകളുടെ എണ്ണം 5747 ആയി വര്‍ധിക്കുകയും 1079 പേര്‍ ശിക്ഷിക്കപ്പെടുകയും 3414 പേരുടെ വിചാരണ ആരംഭിക്കുകയും ചെയ്തു.

ഡിസംബര്‍ ആദ്യവാരത്തെ കണക്കുകള്‍ പ്രകാരം ബംഗളൂരുവില്‍ മാത്രം ലഹരിമരുന്നുമായി ബന്ധപ്പെട്ട് 1078 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 52 വിദേശികള്‍ ഉള്‍പ്പെടെ 1543 പേരെയാണ് അറസ്റ്റ് ചെയ്തത്. 160 കോടി രൂപ വിലമതിക്കുന്ന 1446.75 കിലോഗ്രാം ലഹരിമരുന്നും പിടിച്ചെടുത്തു. ലഹരി കടത്തില്‍ പങ്കുണ്ടായിരുന്ന 300-ലധികം വിദേശ പൗരരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര നിയമസഭയെ അറിയിച്ചു.