News
ബംഗ്ലാദേശില്‍ നിപ വൈറസ് ബാധ; ഒരു മരണം – വ്യാപക പടര്‍ച്ചയ്ക്ക് സാധ്യത കുറവെന്ന് ലോകാരോഗ്യ സംഘടന
2001ന് ശേഷം ബംഗ്ലാദേശില്‍ ഇതുവരെ 348 നിപ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ധാക്ക: ബംഗ്ലാദേശില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ഒരാള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന (WHO) സ്ഥിരീകരിച്ചു. ജനുവരി 28ന് മരിച്ച നവഗാവ് ജില്ലയിലെ 50 വയസുള്ള സ്ത്രീക്കാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാളില്‍ അടുത്തിടെ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ബംഗ്ലാദേശിലും രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
പനിയും മറ്റ് ലക്ഷണങ്ങളുമായി ജനുവരി 21നാണ് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത കാലത്തൊന്നും യാത്ര നടത്തിയിട്ടില്ലെങ്കിലും, ഈന്തപ്പനയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന പാനീയം (ഡേറ്റ് പാം സാപ്) ഇവര്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ചികിത്സയിലിരിക്കെയാണ് ജനുവരി 28ന് മരണം സംഭവിച്ചത്. തുടര്‍ന്ന് എടുത്ത സ്രവ പരിശോധനയിലാണ് നിപ വൈറസ് സ്ഥിരീകരിച്ചത്.
മരിച്ച സ്ത്രീയുമായി അടുത്ത ബന്ധത്തിലുണ്ടായിരുന്ന 35 പേരെ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കിയെങ്കിലും, ആരിലും രോഗലക്ഷണങ്ങളോ വൈറസ് ബാധയോ കണ്ടെത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ നിപ വൈറസ് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ വ്യാപകമായി പടരാനുള്ള സാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. എങ്കിലും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ തുടരുന്നുണ്ടെന്നും WHO അറിയിച്ചു.
2001ന് ശേഷം ബംഗ്ലാദേശില്‍ ഇതുവരെ 348 നിപ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ പകുതിയോളം കേസുകളും ഈന്തപ്പനയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന പാനീയം ഉപയോഗിച്ചതിലൂടെ ഉണ്ടായതാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഇക്കഴിഞ്ഞ ജനുവരിയില്‍ പശ്ചിമ ബംഗാളിലും രണ്ടുപേര്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു.
News
ശബരിമല സ്വര്‍ണക്കൊള്ള: പ്രതികളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു; കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന – രമേശ് ചെന്നിത്തല
എസ്ഐടിയുടെ അനാസ്ഥ മൂലമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളെ മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേസില്‍ ഇടക്കാല കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത് അമ്പല കള്ളന്മാരെ രക്ഷിക്കാനാണെന്നും, ഇതാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണമായതെന്നും ചെന്നിത്തല പറഞ്ഞു.
എസ്ഐടിയുടെ അനാസ്ഥ മൂലമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വര്‍ണവുമായി ബന്ധപ്പെട്ട കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട് ഇതുവരെ ലഭിക്കാത്തതിന് പിന്നില്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലാണെന്നും ചെന്നിത്തല ആരോപിച്ചു. മുന്‍ മന്ത്രിമാരെയും ദേവസ്വം ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റുമാരെയും മനഃപൂര്‍വ്വം സംരക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ ഇനിയും കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ചെന്നിത്തല, സിപിഐഎമ്മിന്റെ പല നേതാക്കളും കേസില്‍ ജയിലില്‍ പോകാന്‍ ക്യൂ നില്ക്കുന്ന അവസ്ഥയാണെന്നും, അതുകൊണ്ടാണ് മുഖ്യമന്ത്രി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും ആരോപിച്ചു.
സ്വര്‍ണക്കൊള്ളയുടെ സത്യാവസ്ഥ പുറത്തുവരണമെന്നും, ദേവസ്വം മന്ത്രിയുടെ കസേരയില്‍ തുടരാന്‍ മന്ത്രി വി.എന്‍. വാസവന് അര്‍ഹതയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. എസ്ഐടിയുടെ അന്വേഷണത്തെ മരവിപ്പിക്കാനും കേസ് തേച്ച് മായ്ക്കാനും ഉന്നതതലങ്ങളില്‍ ഗൂഢാലോചന നടക്കുകയാണെന്നും, അതിന് മുഖ്യമന്ത്രി പച്ചക്കൊടി കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ യുഡിഎഫ് ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും, അയ്യപ്പ ഭക്തന്മാരുടെ വികാരങ്ങള്‍ വൃണപ്പെടുത്തിയ സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ മുഴുവനായി അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
News
1200 പേര്‍ക്ക് മാത്രമുളള കോച്ചില്‍ 5000 പേര്; മുംബൈ ലോക്കലിലെ അമിത തിരക്കിനെതിരെ വിമര്‍ശിച്ച് യുവതി
മുംബൈ ലോക്കൽ ട്രെയിനുകളിലെ അപകടകരമായ തിരക്കിനെക്കുറിച്ച് യുവതി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു. 1200 പേർക്ക് യാത്ര ചെയ്യാവുന്ന കോച്ചിൽ 5000-ത്തോളം പേരാണ് യാത്ര ചെയ്യുന്നത് എന്നാണ് മുദ്രിക കവാദിയ എന്ന യുവതി പറയുന്നത്.
മുംബൈ: ‘ഒരിക്കലും ഉറങ്ങാത്ത നഗരം’ എന്നറിയപ്പെടുന്ന മുംബൈയില്‍, യാത്രക്കാരുടെ ജീവനാഡിയായ ലോക്കല്‍ ട്രെയിനുകള്‍ ഇന്ന് മരണക്കെണിയായി മാറുകയാണെന്ന് മുംബൈ സ്വദേശിയായ യുവതി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചു. മുദ്രിക കവാദിയ എന്ന യുവതിയാണ് എക്സ് (ട്വിറ്റര്‍) വഴി പങ്കുവെച്ച പോസ്റ്റിലൂടെയാണ് ലോക്കല്‍ ട്രെയിനുകളിലെ അമിത തിരക്കിനെതിരെ ആശങ്ക ഉയര്‍ത്തിയത്.
1,200 യാത്രക്കാരെ മാത്രം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഒരു ലോക്കല്‍ ട്രെയിന്‍ കോച്ചില്‍ നിലവില്‍ 5,000ലധികം പേര് തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്നതായി മുദ്രിക തന്റെ കുറിപ്പില്‍ പറയുന്നു. ‘മുംബൈയുടെ ജീവനാഡി ഒരിക്കലും യാത്രക്കാരുടെ ജീവന് ഭീഷണിയാകരുത്’ എന്നായിരുന്നു അവരുടെ പ്രതികരണം. പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് തങ്ങളുടെ ദുരനുഭവങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തിയത്.
നഗരത്തില്‍ ആകാശത്തിലും കടലിനടിയിലും റോഡുകള്‍ നിര്‍മിക്കാന്‍ പദ്ധതികള്‍ നടപ്പാക്കുമ്പോഴും, ലോക്കല്‍ ട്രെയിനുകളിലെ അമിത തിരക്ക് കുറയ്ക്കാന്‍ യാതൊരു ഗൗരവമായ നടപടികളും കൈക്കൊള്ളുന്നില്ലെന്ന് ഒരു ഉപയോക്താവ് വിമര്‍ശിച്ചു. ‘മുംബൈയുടെ സ്പിരിറ്റ്’ എന്ന പേരില്‍ ഈ അപകടകരമായ അവസ്ഥയെ ന്യായീകരിക്കുന്നത് വലിയ അപകടമാണെന്നും മറ്റൊരു കമന്റില്‍ ചൂണ്ടിക്കാട്ടി.
ലോക്കല്‍ ട്രെയിനുകളിലെ തിരക്കിനെ തുടര്‍ന്ന് ഉണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടെയാണ് ഈ വിമര്‍ശനം. കഴിഞ്ഞ ശനിയാഴ്ച ബദ്ലാപൂര് സ്റ്റേഷനില്‍ ജോലിക്ക് പോകുന്നതിനിടെ ട്രെയിനില്‍ കയറാന്‍ ശ്രമിച്ച ചേതന ദേവരുഖ്കര്‍ എന്ന യുവതി, തിരക്കിനിടയില്‍ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലുള്ള വിടവിലേക്ക് വീണു മരിച്ചതും വലിയ ആശങ്കയുണ്ടാക്കിയിരുന്നു.
News
ലോക ചാപ്റ്റര്‍ 2 വരുന്നു: ‘ചാത്തന്റെ കഥ’യ്ക്ക് തുടക്കം; അപ്ഡേറ്റ് പങ്കുവെച്ച് ഡൊമിനിക് അരുണ്‍
‘ചാത്തന്റെ കഥ’യാണ് രണ്ടാം ഭാഗത്തിന്റെ പ്രമേയമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
കൊച്ചി: ബോക്സ് ഓഫീസ് ചരിത്രം സൃഷ്ടിച്ച ലോക: ചാപ്റ്റര്‍ വണ്‍ – ചന്ദ്രയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. ലോക ചാപ്റ്റര്‍ 2യുടെ ചിത്രീകരണം 2026 ഡിസംബറില്‍ ആരംഭിക്കുമെന്ന് സംവിധായകന് ഡൊമിനിക് അരുണ്‍ സൂചന നല്കി. ‘ചാത്തന്റെ കഥ’യാണ് രണ്ടാം ഭാഗത്തിന്റെ പ്രമേയമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ദുല്‍ഖര്‍ സല്‍മാന്റെ വേഫാറര്‍ ഫിലിംസിന്റെ ഏഴാമത്തെ ചിത്രമായ ലോക ചാപ്റ്റര്‍ വണ്‍ – ചന്ദ്ര വലിയ പ്രീ-റിലീസ് ഹൈപ്പുകളില്ലാതെ തന്നെ ആഗോള ബോക്സ് ഓഫീസില്‍ 300 കോടി രൂപയ്ക്ക് മേല്‍ കളക്ഷന്‍ നേടിയ മലയാള ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു. കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും നസ്ലിനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചന്തു സലീംകുമാര്‍, അരുണ്‍ കുര്യന്, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന് തുടങ്ങിയവരുടെ ശക്തമായ പ്രകടനങ്ങളും ദുല്‍ഖര്‍ സല്‍മാനും ടൊവിനോ തോമസും ചെയ്ത അതിഥി വേഷങ്ങളും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളായിരുന്നു. ലോക ചാപ്റ്റര്‍ 2യില്‍ ടൊവിനോ തോമസ് നായകനായി എത്തുമെന്നതാണ് പുറത്തുവരുന്ന വിവരം.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലേക്കും റിലീസ് ചെയ്ത ലോക പാന്‍-ഇന്ത്യന്‍ സൂപ്പര്‍ ഹിറ്റായി മാറി. അഞ്ച് മില്യണിലധികം ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി വിറ്റ ആദ്യ മലയാള ചിത്രമെന്ന റെക്കോര്‍ഡ്, ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രം, ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ചിത്രം, ആദ്യ 300 കോടി ക്ലബ്ബിലെത്തിയ മലയാള ചിത്രം എന്നിവ ഉള്‍പ്പെടെ നിരവധി ചരിത്ര നേട്ടങ്ങളാണ് ലോക സ്വന്തമാക്കിയത്.
-
Film3 days ago‘വീല്‍ ചെയറിലിരിക്കുന്നെന്ന് കരുതേണ്ട, പലതും നിങ്ങളെ ഞെട്ടിക്കും’; വാരാണസിയിലെ വില്ലന്‍ കഥാപാത്രത്തെ കുറിച്ച് പൃഥ്വിരാജ്
-
News3 days agoഅമ്മയോടൊപ്പം ഒളിച്ചോടിയതിന്റെ പ്രതികാരം; 10 വര്‍ഷത്തിന് ശേഷം മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
-
News3 days agoപുത്തനത്താണി ആറുവരിപ്പാതയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്
-
main stories3 days ago‘ആര്‍എസ്എസും ബിജെപിയും രാജ്യത്തെ ഭിന്നിപ്പിക്കുന്നു, മോദി സാമൂഹ്യഘടനയെ തകര്‍ത്തു’ -മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
News3 days agoഗുഡ്ബൈ ടു യു.എസ്; ഉപരിപഠനത്തിന് യൂറോപ്യന്‍ രാജ്യങ്ങള്‍ തിരഞ്ഞെടുത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍
-
health3 days agoവായ്പുണ്ണിനെ നിസാരമായി കാണുന്നുണ്ടോ? ചിലപ്പോള്‍ കാന്‍സര്‍ ആവാം
-
GULF19 hours agoഅബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടറായി വീണ്ടും എംഎ യൂസുഫലി
-
News2 days agoവ്യോമാതിര്‍ത്തികളില്‍ നിയന്ത്രണം; അന്താരാഷ്ട്ര സര്‍വിസുകള്‍ വെട്ടിക്കുറച്ച് ഇന്‍ഡിഗോ
