india

സ്പീക്കര്‍ക്കെതിരെ അവിശ്വാസം: മാര്‍ച്ച് ഒമ്പതിന് ചര്‍ച്ചയ്ക്ക് സാധ്യത

By webdesk17

February 11, 2026

ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് മാര്‍ച്ച് ഒമ്പതിന് ചര്‍ച്ചയ്ക്ക്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 118 എം.പിമാര്‍ ഒപ്പിട്ട നോട്ടീസ് ലോക്സഭാ സെക്രട്ടറി ജനറലിന് ചൊവ്വാഴ്ച കൈമാറി. പ്രമേയത്തില്‍ അന്തിമ തീരുമാനമാകുന്നത് വരെ സഭാ നടപടികളില്‍ അധ്യക്ഷത വഹിക്കില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.

കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ്, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നോട്ടീസ് നല്‍കിയത്. സഭാ നടപടികളില്‍ സ്പീക്കര്‍ പക്ഷപാതം കാണിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സംസാരിക്കാന്‍ അനുമതി നല്‍കുന്നില്ലെന്നും ആരോപിച്ചാണ് നീക്കം.

സമാജ്വാദി പാര്‍ട്ടി, ഡി.എം.കെ, ഇടതുപക്ഷ കക്ഷികള്‍ തുടങ്ങിയ ‘ഇന്ത്യ’ മുന്നണി അംഗങ്ങള്‍ നോട്ടീസിനെ പിന്തുണച്ചു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 94(സി) പ്രകാരമാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നല്‍കുന്നത്. നിയമപ്രകാരം 14 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് ആവശ്യമായതിനാലാണ് ചര്‍ച്ച ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗമായ മാര്‍ച്ച് 9-ലേക്ക് മാറ്റുകയായിരുന്നു.

ചര്‍ച്ചാ വേളയില്‍ സ്പീക്കര്‍ക്ക് സഭ നിയന്ത്രിക്കാന്‍ കഴിയില്ല. സാധാരണ അംഗത്തെപ്പോലെ സഭയില്‍ ഇരിക്കുകയും ചര്‍ച്ചകളില്‍ ഭാഗമാവുകയും ചെയ്യാം. വോട്ടിംഗ് വേളയില്‍ സ്പീക്കര്‍ക്ക് വോട്ട് ചെയ്യാം, എന്നാല്‍ വോട്ടുകള്‍ തുല്യമായാല്‍ ഉപയോഗിക്കുന്ന ‘കാസ്റ്റിംഗ് വോട്ട്’ അധികാരം ഈ സമയത്ത് ഉണ്ടായിരിക്കില്ല.