kerala

‘മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോള്‍ ആരും പറയുന്നില്ല; ഇനി പറയാതിരിക്കുകയാണ് നല്ലത്’; കെ സി വേണുഗോപാല്‍

By sreenitha

January 04, 2026

വയനാട്: നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായി കോണ്‍ഗ്രസിന്റെ നിര്‍ണായക നേതൃയോഗത്തിന് വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ തുടക്കമായി. സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ഈ മാസം ഇരുപതിനകം പുറത്തിറക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.

മൂന്നാം പിണറായി ഭരണത്തെക്കുറിച്ച് ഇപ്പോള്‍ ആരും പറയുന്നില്ലെന്നും, നേരത്തെ അങ്ങനെ പറഞ്ഞിരുന്നെങ്കിലും ജനങ്ങള്‍ നിലപാട് വ്യക്തമാക്കിയതോടെ ആ പ്രചരണം അവസാനിച്ചുവെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഇനി അതിനെക്കുറിച്ച് പറയാതിരിക്കുകയാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയുമായി സിപിഐഎം അവിഹിത കൂട്ട്കെട്ട് ശക്തമാക്കുകയാണെന്ന് കെ.സി. വേണുഗോപാല്‍ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ അവിശുദ്ധ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ രണ്ട് ശത്രുക്കളെ നേരിടേണ്ടി വരുന്ന തെരഞ്ഞെടുപ്പാണ് ഇതെന്നും, സിപിഐഎമ്മും ബിജെപിയും ഒരുപോലെ കോണ്‍ഗ്രസിനെ എതിര്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയും സിപിഐഎമ്മും ഒത്തു കൂടിയാലും പ്രശ്നമില്ലെന്ന സന്ദേശമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിധി നല്‍കുന്നതെന്നും, യുഡിഎഫ് വിജയം എല്‍ഡിഎഫിന്റെ പ്രതീക്ഷകള്‍ തകര്‍ത്തുവെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരും സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കരുതെന്നും, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമായിരിക്കും മാനദണ്ഡമെന്നും അദ്ദേഹം വ്യക്തമാക്കി. 100 സീറ്റില്‍ കൂടുതല്‍ നേടാന്‍ കഴിയണം എന്നതാണ് ലക്ഷ്യമെന്നും, യുവത്വത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനം തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ കണ്ടതായും പറഞ്ഞു. അതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കുമെന്നും, അടുത്ത നാല് മാസം വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുമെന്നും കെ.സി. വേണുഗോപാല്‍ അറിയിച്ചു.