രാജ്യത്തെയും ജനങ്ങളെയും സംബന്ധിച്ച് ഏറെ ഗൗരവമുള്ള മേഖലകളെ അവഗണിക്കുകയും ലാഭം പ്രതീക്ഷിക്കുന്ന സ്വകാര്യ മേഖലക്കും കോർപ്പറേറ്റുകൾക്കും സുപ്രധാനമായ മേഖലയിലേക്ക് കടന്നുവരാൻ വാതിൽ തുറക്കുകയും ചെയ്യുന്ന ന്യൂക്ലിയർ ബിൽ ജനങ്ങളുടെ ജീവൻ കൊണ്ടുള്ള ചൂതാട്ടമാണെന്ന് ഡോ. എം പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ പറഞ്ഞു. ശാന്തി ബിൽ സംബന്ധിച്ച് നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു സമദാനി. മൂന്ന് സുപ്രധാനമായ വിഷയങ്ങളിൽ തീർത്തും നിഷേധാത്മകമാണ് ഈ നിയമനിർമ്മാണം. പാർലിമെന്റിനോട് ഉത്തരം പറയേണ്ട ഒരു സുരക്ഷാ ക്രമീകരണത്തിന് അതിൽ വകുപ്പില്ല. ഗവൺമെന്റിൽ നിന്നും ന്യൂക്ലിയർ സ്ഥാപനങ്ങളിൽ നിന്നും മുക്തവും സ്വതന്ത്രവുമായ സുരക്ഷാക്രമമാണ് ആണവ വിഷയത്തിൽ ആവശ്യമായിട്ടുള്ളത്. ഒരു ചെറിയ പരാജയം പോലും നികത്താനാവാത്തതും തിരുത്താൻ കഴിയാത്തതുമായ വൻവിപത്തിന് കാരണമായേക്കാവുന്ന ഇതുപോലുള്ളൊരു മേഖലയിൽ സുരക്ഷാനിയന്ത്രണം മറ്റുള്ളവരെ ഏൽപ്പിക്കുന്നത് ഒട്ടും നീതികരിക്കാനാവില്ലെന്ന് സമദാനി പറഞ്ഞു.
ശാന്തി എന്ന് പേരിട്ടിരിക്കുന്ന ഈ നിയമനിർമാണം ജനങ്ങൾക്ക് ആശാന്തി മാത്രം പകർന്നു നൽകാനുള്ള പഴുതുകൾ സൃഷ്ടിക്കുന്നതാണ്. ഇന്ത്യക്ക് വേണ്ടത് ശുദ്ധവും ജനങ്ങൾക്ക് സുരക്ഷിതമായി ആശ്രയിക്കാവുന്നതുമായ ഊർജ്ജമാണ്. ആണവശക്തി ഒരു സാധാരണ ഊർജ്ജസ്രോതസ്സല്ല. അത് ദേശസുരക്ഷയോടും പൊതുജനങ്ങളുടെ സുരക്ഷിതത്വത്തോടും തലമുറകളോടുള്ള ഉത്തരവാദിത്വത്തോടും ബന്ധപ്പെട്ടതാണ്. ശക്തമായ നിയമങ്ങളും ജനകീയമായ സമ്മതവും ഉത്തരം പറയാനുള്ള ബാധ്യതയും ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ ഈ മേഖലയിലൊരു നിയമനിർമാണത്തിന് മുതിരാവു. ശാന്തി ബിൽ ആണവോർജ്ജ ഉൽപാദനം വികസിപ്പിക്കുമ്പോൾ സുപ്രധാനമായ മേഖലകളിൽ നിയമപരമായ വിടവുകളാണ് സൃഷ്ടിക്കുന്നത്. ജനങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നൊരു വിഷയത്തെ കേവലമൊരു നടപടിക്രമമായി സമീപിക്കുകയാണ് ബിൽ ചെയ്യുന്നത്.
വളരെ ഗൗരവ സ്വഭാവമുള്ളൊരു മേഖലയെ സ്വകാര്യ വ്യക്തികൾക്കും വിദേശ സംരംഭകർക്കും വേണ്ടി തുറന്നുകൊടുക്കുന്നത് നീതീകരിക്കാനാവില്ല. ഈ ബില്ലിന്റെ ഉദ്ദേശ്യം സ്വകാര്യവൽക്കരണമാണ്. ആണവ സ്ഥാപനങ്ങൾ നടത്തുന്നവർക്കുള്ള ബാധ്യതയിൽ വെള്ളം ചേർക്കാനും നിയന്ത്രണത്തിലെ ജനാധിപത്യാധികാരം എടുത്തുകളയാനും ക്രമീകരണ സംവിധാനം പിടിച്ചടക്കാനും കോർപ്പറേറ്റുകളെ സഹായിക്കുന്നതാണ് ഈ ബിൽ.
ചേർണോബിൽ ദുരന്തം ഒട്ടേറെ കാര്യങ്ങൾ സ്വയം വിശദീകരിക്കുന്നുണ്ട്. ഒരു പ്രദേശം മുഴുവൻ ജനാധിവാസ യോഗ്യമല്ലാതാവുകയും തലമുറകൾക്ക് കളങ്കമേൽപ്പിക്കുകയും ചെയ്തു. അവിടെ ജനങ്ങളുടെ പുനരധിവാസത്തിന്റെ ചിലവ് വഹിച്ചത് കോർപ്പറേറ്റുകളായിരുന്നില്ല. രാഷ്ട്രവും ജനതയുമായിരുന്നുവെന്ന് സമദാനി ഓർമിപ്പിച്ചു. വിദേശ സംരംഭകർക്കും സ്വകാര്യവ്യക്തികൾക്കും രംഗം വിട്ടോടിപ്പോകാം, ദുരിതബാധിതരായ ജനങ്ങൾക്ക് അതിന് കഴിയില്ല. റേഡിയോ ആക്ടീവ് മാലിന്യനിർമാർജനത്തിനും അടിയന്തിര സജ്ജീകരണങ്ങൾക്കും ബില്ലിൽ വകുപ്പില്ല. കേന്ദ്രസർക്കാരിന്റെ പതിവ് നിയമനിർമാണങ്ങളെപ്പോലെ ഈ ബില്ലും ഫെഡറലിസത്തെ നിരാകരിക്കുന്നതാണ്. ആപൽഘട്ടങ്ങളെ ഏറ്റെടുക്കേണ്ട സംസ്ഥാനങ്ങളുമായി കൂടിയാലോചനക്കും ബില്ലിൽ വകുപ്പില്ല.
ആറ്റം ബോംബിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന പ്രസിദ്ധ അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ ജൂലിയസ് റോബർട്ട് ഓപ്പൻഹൈമർ ആണവയുഗത്തിന്റെ ജന്മത്തിന് സാക്ഷ്യം വഹിച്ചപ്പോൾ ഭഗവത്ഗീതയിലെ ഒരു ശ്ലോകമാണ് ഓർത്തത്: “ദിവി സൂര്യസഹസ്രസ്യ ഭാവേദ് യുഗപദ്ത്ഥിതാ യദി ഭാഹ് സദൃശി സാ സ്യാദ് ഭാസസ്തസ്യ മഹാത്മന:” (ആകാശത്ത് ആയിരം ആദിത്യന്മാർ ഉദിച്ച് പ്രസരിക്കുംപോലെയായിരിക്കും മഹാത്മൻ ആയിരിക്കുന്നവന്റെ ശോഭ). വിഭ്രമവും മുന്നറിയിപ്പും നൽകുന്നു ഈ ശ്ലോകം. മനുഷ്യനിയന്ത്രണത്തെ മറികടക്കുന്ന ശക്തിയെ ഉൽഘോഷിക്കുന്നു എന്ന അർത്ഥത്തിലാണ് അദ്ദേഹം ഈ ശ്ലോകം ഓർക്കുകയുണ്ടായത്. “ഇന്ത്യയെ പരിവർത്തിപ്പിക്കാനും” “ഇന്ത്യയുടെ ക്ഷേമത്തിനും” ആണ് ഈ ബിൽ എന്ന് അതിന്റെ ശീർഷകത്തിലും മുഖവുരയിലും പറയുന്നുണ്ട്. ഏത് അവസ്ഥയിലേക്ക് പരിവർത്തിപ്പിക്കാനും ഏതുതരം ക്ഷേമത്തിനുമാണെന്ന് മന്ത്രിയും സർക്കാരും വ്യക്തമാക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.