Connect with us

india

റിപ്പബ്ലിക് ദിനത്തിൽ മാംസവിൽപ്പന നിരോധിച്ച് ഒഡീഷയിലെ കോരാപുത് ജില്ലാ ഭരണകൂടം

ആദരസൂചകമായി സസ്യാഹാരം തെരഞ്ഞെടുക്കണമെന്ന നിർദേശവും ഭരണകൂടം മുന്നോട്ടുവച്ചു.

Published

on

ഭുവനേശ്വർ: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മാംസം, കോഴി, മത്സ്യം, മുട്ട എന്നിവയുടെ വിൽപ്പന നിരോധിച്ചുകൊണ്ട് ഒഡീഷയിലെ കോരാപുത് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ആദരസൂചകമായി സസ്യാഹാരം തെരഞ്ഞെടുക്കണമെന്ന നിർദേശവും ഭരണകൂടം മുന്നോട്ടുവച്ചു. ജില്ലയിലെ എല്ലാ തഹസിൽദാർമാർക്കും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസർമാർക്കും എക്‌സിക്യൂട്ടീവ് ഓഫിസർമാർക്കും ഇത് സംബന്ധിച്ച നിർദേശം കലക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൈമാറി. ജില്ലയിലുടനീളം നിരോധനം കർശനമായി നടപ്പാക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുകയും തുല്യത ഉറപ്പാക്കുകയും ചെയ്യുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15 എന്നിവ ലംഘിക്കുന്നതാണ് ഈ നിർദ്ദേശമെന്ന് കോരാപുത് സ്വദേശിയായ അഭിഭാഷകൻ സത്യബാദി മൊഹാപത്ര പറഞ്ഞു. റിപ്പബ്ലിക് ദിനം ഒരു മതപരമായ ആഘോഷമല്ല, മറിച്ച് ഒരു ദേശീയ ഉത്സവമാണെന്ന ചൂണ്ടിക്കാട്ടലോടെ നിരോധനത്തിനെതിരെ നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചു. സമ്പൂർണ നിരോധനത്തിന് പകരം, മാംസാഹാരശാലകളുടെ പ്രവർത്തനം നിയന്ത്രിക്കുകയും തിരക്ക് നിയന്ത്രിച്ച് ക്രമസമാധാനം നിലനിർത്തുകയും ചെയ്യാമായിരുന്നുവെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

ദൈനംദിന വിൽപ്പനയെ ആശ്രയിച്ച് ജീവിക്കുന്ന മാംസ–മത്സ്യ കച്ചവടക്കാരെ ഈ നിരോധനം ഗുരുതരമായി ബാധിക്കുമെന്ന വിമർശനവും ശക്തമാണ്. കഴിഞ്ഞ വർഷം മഹാരാഷ്ട്രയിലെ കല്യാൺ–ഡോംബിവ്‌ലി, മാലേഗാവ്, ഛത്രപതി സംഭാജി നഗർ, നാഗ്പൂർ തുടങ്ങിയ നഗരങ്ങളിൽ സ്വാതന്ത്ര്യദിനത്തിൽ മാംസവിൽപ്പന നിരോധിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. 2014ൽ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി അസം സർക്കാർ മാംസാഹാര വിൽപ്പന നിരോധിച്ചതും വിവാദമായിരുന്നു.

മഹാവീർ ജയന്തി ദിനത്തിൽ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ നഗരത്തിലെ എല്ലാ മാംസക്കടകളും അറവുശാലകളും അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2025ൽ ഇൻഡോർ മുനിസിപ്പൽ ബോഡി ഹിന്ദു, ജൈന മതപരമായ ഉത്സവ ദിവസങ്ങളിൽ മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കുകയും ചെയ്തു. ഭക്ഷണ തിരഞ്ഞെടുപ്പിലെ സ്വാതന്ത്ര്യത്തിലേക്കുള്ള ഇത്തരം ഇടപെടലുകൾ ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതായാണ് പൊതുവായ വിലയിരുത്തൽ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ഹംസഫര്‍” എം എസ് എഫ് ഹൈദരാബാദ് സോണ്‍ല്‍ കോണ്‍ഫറന്‍സ് നാളെ

മുസ്ലിം ലീഗ് തെലങ്കനാ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷകീല്‍ അഹമ്മദ്, മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗാനിസിങ് സെക്രട്ടറി ഷിബു മീരന്‍, എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു, സെക്രട്ടറി ദഹാറുദ്ധീന്‍ ഖാന്‍ (ആസ്സാം )എന്നിവര്‍ സംസാരിക്കും.

Published

on

ഹൈദരാബാദ് : എം എസ് എഫ് ഹൈദരാബാദ് സോണ്‍ സംഘടിപ്പിക്കുന്ന ”ഹംസഫര്‍” സ്റ്റുഡന്റസ് കോണ്‍ഫറന്‍സ് നാളെ ഹൈദരാബാദ് ഗുല്‍ഷന്‍ കോളനിയിലെ ഫസല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. മുസ്ലിം ലീഗ് തെലങ്കനാ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷകീല്‍ അഹമ്മദ്, മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗാനിസിങ് സെക്രട്ടറി ഷിബു മീരന്‍, എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു, സെക്രട്ടറി ദഹാറുദ്ധീന്‍ ഖാന്‍ (ആസ്സാം )എന്നിവര്‍ സംസാരിക്കും. ഹൈദരാബാദ് സോണിലെ വിവിധ ക്യാമ്പസുകളിലെ വിദ്യാര്‍ഥികള്‍ പങ്കടുക്കും.

Continue Reading

india

വോട്ടർ ലിസ്റ്റിൽ നിന്ന് മുസ്‌ലിം പേരുകൾ നീക്കം ചെയ്യാൻ ശ്രമം; അസമിൽ ബിജെപി പ്രവർത്തകർക്കെതിരെ പരാതി

Published

on

അസം സര്‍ക്കാര്‍ എസ്‌ഐആറിന് പകരമായി നടത്തുന്ന പ്രത്യേക വോട്ടര്‍ പട്ടിക പരിശോധനയുമായി ബന്ധപ്പെട്ടാണ് വിചിത്രമായ പരാതി ഉയര്‍ന്നിരിക്കുന്നത്. പല മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും പ്രദേശത്തെ ബിജെപി ബൂത്ത് ഏജന്റുമാരുടെയും ബിജെപി നേതാക്കളുടെയും പേരിലാണ് മുസ്ലിം പേരുകള്‍ നീക്കം ചെയ്യാന്‍ അപേക്ഷ വന്നിരിക്കുന്നത്.

പലയിടങ്ങളിലും തങ്ങള്‍ അറിയാതെയാണ് പരാതി വന്നിരിക്കുന്നതെന്ന് ബിജെപി പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. തങ്ങളുടെ അയല്‍വാസികളും അടുത്തറിയാവുന്ന ആളുകള്‍ക്കുമെതിരെയാണ് ഇത്തരത്തില്‍ പരാതി വന്നിരിക്കുന്നതെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.

ബിഷ്ണുപൂര്‍ ജില്ലയില്‍ നിന്നുള്ള നയന്‍ മണ്ഡല്‍ ഗ്രാമവാസികളായ 150 ഓളം പേര്‍ക്കെതിരെ തന്റെ പേരില്‍ പരാതി വന്നതായി മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഇത്തരമൊരു പരാതി ഇല്ലെന്നും തന്റെ ഫോട്ടോയും ഐഡിയും മൊബൈല്‍ നമ്പറും ഉപയോഗിച്ച് മറ്റാരോ ആണ് പരാതി നല്‍കിയതെന്നുമാണ് മണ്ഡലിന്റെ വാദം.

ഇത്തരം പരാതികള്‍ക്ക് പിന്നില്‍ ബിജെപിയുടെ ശ്രമങ്ങളാണെന്ന് അസം പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്യ മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

india

ബിജെപി നേതാക്കള്‍ക്കെതിരായ പോസ്റ്റ്: ഡോക്ടറെ വിമാനത്താവളത്തില്‍ തടഞ്ഞതില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്

ഹര്‍ജി വീണ്ടും ഫെബ്രുവരി 4-ന് പരിഗണിക്കാന്‍ മാറ്റി.

Published

on

മുംബൈ: ബിജെപി നേതാക്കളെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ബ്രിട്ടീഷ് ഡോക്ടര്‍ സംഗ്രാം പാട്ടീലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് (LOC) പുറപ്പെടുവിച്ച സംഭവത്തില്‍ ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം തേടി. തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്നും ലുക്ക് ഔട്ട് സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഡോ. സംഗ്രാം പാട്ടീല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് അശ്വിന്‍ ഡി. ഭോബെ നോട്ടീസ് അയച്ചത്.

യുകെയില്‍ ഡോക്ടറായി ജോലി ചെയ്യുന്ന സംഗ്രാം പാട്ടീല്‍ ജനുവരി 10-നാണ് ഇന്ത്യയിലെത്തിയത്. എന്നാല്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ പൊലീസ് ഇദ്ദേഹത്തെ തടയുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ജനുവരി 19-ന് തിരികെ ലണ്ടനിലേക്ക് മടങ്ങാന്‍ എത്തിയപ്പോഴാണ് ലുക്ക് ഔട്ട് നോട്ടീസ് നിലവിലുള്ളതിനാല്‍ അദ്ദേഹത്തിന് യാത്ര നിഷേധിച്ചത്.

ബിജെപി ഐടി സെല്‍ പ്രവര്‍ത്തകനായ നിഖില്‍ ഭാംറെ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. ‘ഷെഹര്‍ വികാസ് അഘാഡി’ എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റ് സംഗ്രാം പാട്ടീല്‍ പങ്കുവെച്ചതിലൂടെ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനും ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്താനും ശ്രമിച്ചു എന്നാണ് പരാതി. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷന്‍ 353 (2) പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

ഡോക്ടര്‍ക്കെതിരെയുള്ള നടപടി പൂര്‍ണ്ണമായും ഏകപക്ഷീയമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സുദീപ് പാസ്ബോല വാദിച്ചു. കൃത്യമായ പരിശോധനയില്ലാതെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പോസ്റ്റില്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്നതോ മതവിദ്വേഷം വളര്‍ത്തുന്നതോ ആയ യാതൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഹര്‍ജിക്കാരന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സമാനമായ മറ്റ് പോസ്റ്റുകളുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ മിലിന്ദ് സാത്തെ കോടതിയെ അറിയിച്ചു.

മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഒരാഴ്ചത്തെ സമയം അനുവദിച്ച കോടതി, ഹര്‍ജി വീണ്ടും ഫെബ്രുവരി 4-ന് പരിഗണിക്കാന്‍ മാറ്റി.

 

Continue Reading

Trending