india

ഓണ്‍ലൈന്‍ മീഡിയ നിയന്ത്രണത്തിന് സ്വതന്ത്ര സംവിധാനം വേണം: സുപ്രീംകോടതി

By webdesk17

November 27, 2025

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കാന്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ സംവിധാനത്തിന്റെ ആവശ്യം സുപ്രീംകോടതി നിരീക്ഷിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ സ്വയംനിയന്ത്രണം മാത്രം മതിയാകില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാച്ചി എന്നിവരടങ്ങുന്ന ബെഞ്ച് പോഡ്കാസ്റ്റര്‍ രണ്‍വീര്‍ അലഹബാദിയയുടെ കേസ് പരിഗണിക്കുന്നതിനിടെയാണ് ഈ നിര്‍ണായക പരാമര്‍ശം നടത്തിയത്. ‘ ഇന്ത്യാസ് ഗോട്ട് ടാലന്റ് ‘ ഷോയിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നായിരുന്നു രണ്‍വീറിന്റെ ഹര്‍ജി. ഓണ്‍ലൈന്‍ മീഡിയ നിയന്ത്രണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയെ അറിയിച്ചു. വിവിധ വിഭാഗങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യക്തികള്‍ അപ്ലോഡ് ചെയ്യുന്ന കണ്ടന്റില്‍ ഉത്തരവാദിത്തക്കുറവും അശ്ലീലതയുമുളള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ കോര്‍ട്ടിനെ അറിയിച്ചു. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക്‌മേല്‍ യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥ അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ ഓണ്‍ലൈന്‍ ഉള്ളടക്കത്തിന്റെ ഇരയാകുന്ന സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണ സംവിധാനത്തിന്റെ നിര്‍മാണം അനിവാര്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.