india

ഓപ്പറേഷന്‍ സിന്ദൂര്‍; പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളെ ദത്തെടുക്കാന്‍ രാഹുല്‍ ഗാന്ധി

By webdesk17

July 29, 2025

ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ മാതാപിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളെ ദത്തെടുക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തീരുമാനിച്ചു.

പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ മാതാപിതാക്കളോ കുടുംബത്തിന്റെ ഏക ആശ്രയമോ നഷ്ടപ്പെട്ട പൂഞ്ചിലെ 22 കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് രാഹുല്‍ ഗാന്ധി വഹിക്കുമെന്ന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹമീദ് കര്‍റ പറഞ്ഞു.

മേയ് മാസത്തില്‍ പൂഞ്ച് സന്ദര്‍ശിച്ചപ്പോള്‍, ബാധിച്ച കുട്ടികളുടെ പട്ടിക തയ്യാറാക്കാന്‍ പ്രാദേശിക പാര്‍ട്ടി നേതാക്കളോട് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന്, സര്‍വേ നടത്തി, ഔദ്യോഗിക രേഖകള്‍ പരിശോധിച്ച് കുട്ടികളുടെ പേരുകള്‍ക്ക് അന്തിമരൂപം നല്‍കി.

കുട്ടികളുടെ പഠനം തുടരാന്‍ സഹായധനത്തിന്റെ ആദ്യഗഡു ബുധനാഴ്ച അനുവദിക്കും. ”ഈ കുട്ടികള്‍ ബിരുദം നേടുന്നതുവരെ സഹായം തുടരും,” കാര പറഞ്ഞു.

മെയ് 7 ന് ഇന്ത്യന്‍ സായുധ സേന ‘ഓപ്പറേഷന്‍ സിന്ദൂര്’ ആരംഭിച്ചു, പാകിസ്ഥാനിലെയും പാക് അധീന ജമ്മു കശ്മീരിലെയും തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തു.

ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ 26 പേരുടെ ജീവന്‍ അപഹരിച്ച ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യം ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു.