News

അഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണം; സ്ത്രീകളും കുട്ടികളുമടക്കം 15 പേര്‍ കൊല്ലപ്പെട്ടു

By webdesk13

December 25, 2024

അഫ്ഗാനിസ്താനിലെ പക്തിക പ്രവിശ്യയിലെ ബാര്‍മാല്‍ ജില്ലയില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 15 പേര്‍ കൊല്ലപ്പെട്ടു. ഏകപക്ഷീയമായ വ്യോമാക്രമണത്തെ താലിബാൻ അപലപിക്കുകയും തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

അഫ്ഗാനിസ്ഥാനിലെ പാകിസ്താൻ പ്രത്യേക പ്രതിനിധി മുഹമ്മദ് സാദിഖ് കാബൂളിൽ താലിബാൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം നടന്നത്.

താലിബാനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പാകിസ്താൻ അതിർത്തിയോട് ചേർന്നുള്ള പക്തിക പ്രവിശ്യയിലെ ഒരു പർവതപ്രദേശത്താണ് ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥർ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.

അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ആക്രമണം ഏഴ് ഗ്രാമങ്ങളെ ലക്ഷ്യമാക്കിയായിരുന്നു. അവയിലൊന്ന് പൂർണമായും നശിപ്പിക്കപ്പെട്ടു. ഒരു പരിശീലന കേന്ദ്രം തകർത്തതായും ചില ഭീകരരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു.

താലിബാൻ്റെ പ്രതിരോധ മന്ത്രാലയം പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ അപലപിക്കുകയും സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള ആക്രമണമായിരുന്നെന്നും പറഞ്ഞു. ഇരകളിൽ ഭൂരിഭാഗവും വസീറിസ്ഥാൻ മേഖലയിൽ നിന്നുള്ള അഭയാർത്ഥികളാണെന്നും അവർ പറഞ്ഞു. വ്യോമാക്രമണത്തെ “ഭീരുത്വം” എന്ന് വിശേഷിപ്പിച്ച മന്ത്രാലയം, പാകിസ്താൻ്റെ ഏകപക്ഷീയമായ വ്യോമാക്രമണം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നും തങ്ങളുടെ പ്രദേശത്തിൻ്റെ പ്രതിരോധം അവരുടെ അവിഭാജ്യമായ അവകാശമായി കണക്കാക്കുന്നു എന്നും പറഞ്ഞു.