News

പട്ടിണി, തൊഴിലില്ലായ്മ: പാക്കിസ്താനില്‍നിന്ന് നിരവധി പേര്‍ രാജ്യം വിടുന്നതായി അല്‍ജസീറ

By Chandrika Web

June 21, 2023

 

പാക്കിസ്താനില്‍നിന്ന് കഴിഞ്ഞവര്‍ഷം ഇരുപതിനായിരത്തോളം പേര്‍ പലരാജ്യങ്ങളിലേക്കും നാടുവിട്ടതായി അല്‍ജസീറ . പലരും യൂറോപ്പിലേക്കാണ് പോകുന്നത്. ദുബൈ വഴി ലിബിയയിലേക്കും പിന്നീട് യൂറോപ്പിലേക്കുമാണ് പലായനം. കഴിഞ്ഞ മാസം രണ്ടുസംഭവങ്ങളിലായി അഞ്ഞൂറോളം പേര്‍ ഗ്രീസില്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇവരില്‍ പകുതിയോളം പാക്കിസ്താന്‍കാരായിരുന്നുവെന്ന് പാക് ഏജന്‍സികള്‍ സമ്മതിക്കുന്നു. വിസയും മറ്റും സംഘടിപ്പിച്ച് ബോട്ടുകളിലാണ് യാത്ര. പലരും അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് ആദ്യം എത്തിപ്പെടുക. പാക്കിസ്താനില്‍ അടുത്ത കാലത്തായി നടക്കുന്ന സംഘര്‍ഷങ്ങളും സാമ്പത്തിക പ്രതിസന്ധിയും അരക്ഷിതാവസ്ഥയുമാണ് നാടുവിടാന്‍ ജനതയെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം പതിനായിരത്തോളം പേരെ അനധികതകടത്തിന് പിടികൂടിയതായാണ് വിവരം. 1947ല്‍ ഇന്ത്യയില്‍നിന്ന് വേര്‍പെട്ടതുമുതല്‍ കാര്യമായ സ്വസ്ഥത ആ രാജ്യത്തിനുണ്ടായിട്ടില്ല. മിക്കസമയത്തും പട്ടാളമാണ് ഭരണം നിയന്ത്രിക്കുന്നത്. പല ഭരണാധികാരികളും കൊല്ലപ്പെടുകയായിരുന്നു. 1971ല്‍ പൂര്‍വപാക്കിസ്താനെ ( ബംഗ്ലാദേശ്) ഇന്ത്യ മോചിപ്പിച്ചെങ്കിലും പ്രതിസന്ധി തുടരുകയാണ്.