Culture

ആര്‍.എസ്.എസ് ഭീകര സംഘടനയെന്ന് പാക് വിദേശകാര്യ മന്ത്രി

By chandrika

October 03, 2017

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട തീവ്രവാദിയാണെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. പാകിസ്താന്‍ ചാനലായ ജിയോ ന്യൂസിന്റെ കാപിറ്റല്‍ ടോക്ക് എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു ആസിഫിന്റെ ഈ പരാമര്‍ശം. പാകിസ്താന്‍ ഭീകരവാദം കയറ്റിവിടുന്നുവെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഐക്യരാഷ്ട്ര സഭയില്‍ പറഞ്ഞത്. എന്നാല്‍ ഇന്ത്യയില്‍ ഒരു ഭീകരന്‍ തന്നെയാണ് അവരുടെ പ്രധാനമന്ത്രി. ഗുജറാത്തിലെ മുസ്ലിംകളെ കൂട്ടക്കൊല നടത്തിയ അയാളുടെ കയ്യില്‍ അവരുടെ രക്തം പുരണ്ടിരിക്കുകയാണ്’ – ആസിഫ് പറഞ്ഞു. ആര്‍.എസ്.എസ് എന്ന ഭീകരപാര്‍ട്ടിയാണ് ഇന്ത്യ ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞമാസം നടന്ന ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഇന്ത്യയെ ഭീകരതയുടെ മാതാവെന്ന് പാക് പ്രതിനിധി മലീഹ ലോധി വിശേഷിപ്പിച്ചിരുന്നു. ഇതിനു മറുപടിയായാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാകിസ്താനെ ഭീകരവാദം കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന് വിശേഷിപ്പിച്ചത്. ഇന്ത്യ ഐ.ഐ.ടികളും ഐ.ഐ.എമ്മുകളും സ്ഥാപിക്കുമ്പോള്‍ ലഷ്‌കര്‍ ഇ തൊയിബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘങ്ങളെ വാര്‍ത്തെടുക്കാനാണ് പാക് ശ്രമമെന്നായിരുന്നു സുഷമയുടെ പരാമര്‍ശം. സുഷമയുടെ ഈ പ്രസംഗത്തിനുള്ള മറുപടിയായാണ് ചാനല്‍ അഭിമുഖത്തില്‍ പാക് വിദേശകാര്യമന്ത്രി പ്രതികരിച്ചത്.