Culture

കാട്ടുതീയണക്കാന്‍ സഹായിക്കാമെന്ന് ഇസ്രാഈലിനോട് ഫലസ്തീന്‍

By chandrika

November 24, 2016

റാമല്ല: ഇസ്രാഈല്‍ നഗരമായ ഹൈഫക്കു സമീപമുണ്ടായ കാട്ടുതീ ജനവാസ മേഖലയിലേക്ക് വ്യാപിച്ചു. നൂറുകണക്കിന് കുടുംബങ്ങള്‍ ഭവനഹരിതരായി. ആളുകള്‍ സുരക്ഷിത താവളം തേടി പലായനം തുടങ്ങി. രണ്ടു മാസമായി തുടരുന്ന കനത്ത വരള്‍ച്ചയാണ് കാട്ടുതീ അതിവേഗം പടര്‍ന്നു പിടിക്കാന്‍ ഇടയാക്കിയത്. അതേസമയം അഗ്നിബാധയുണ്ടായതിനു പിന്നില്‍ അട്ടിമറി നീക്കം സംശയിക്കുന്നതായി ഇസ്രാഈല്‍ ഭരണകൂടവും പൊലീസും പ്രതികരിച്ചു.

അതേസമയം തീ നിയന്ത്രണ വിധേയമാക്കുന്നതിന് ഫലസ്തീന്‍ അതോറിറ്റി ഇസ്രാഈലിന് സഹായം വാഗ്ദാനം ചെയ്തു. വഗ്ദാനം ഇസ്രാഈല്‍ സ്വീകരിച്ചിട്ടുമുണ്ട്. ഫലസ്തീനില്‍ നിന്നുള്ള ഒരു സംഘം അഗ്നിശമനാ ഉദ്യോഗസ്ഥര്‍ രാണ് തീയണക്കാന്‍ സഹായിക്കുക. ഹെക്ടര്‍ കണക്കിന് വനം കത്തിനശിച്ചതായാണ് വിവരം. ജറൂസലേം, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലെ ജനവാസ മേഖലയിലേക്ക് തീ പടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവിടേക്ക് തീ പടര്‍ന്നാല്‍ കൂടുതല്‍ വീടുകള്‍ അഗ്നിക്കിരയാകും. ഭീകരാക്രമണ നീക്കമാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നതന്യാഹു പറഞ്ഞു. ഇസ്രാഈലിന്റെ ഏതെങ്കിലും പ്രദേശങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും നതന്യാഹുവിനെ ഉദ്ധരിച്ച് ഹാരെട്‌സ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ജൂത വീടുകള്‍ ലക്ഷ്യമിട്ട് അറബ് – ഫലസ്തീന്‍ സംഘങ്ങളാണ് കാടിന് തീയിട്ടതെന്ന് സംശയിക്കുന്നതായി ഇസ്രാഈല്‍ വിദ്യാഭ്യാസ മന്ത്രി നഫ്താലി ബെന്നറ്റും പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് ഫലസ്തീനികളെ അറസ്റ്റികളെ ഇസ്രാഈല്‍ അറസ്റ്റു ചെയ്തു.

ഈജിപ്ത് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളും സഹായ വാഗ്ദാനവുമായി രംഗത്തുണ്ട്. 50,000ത്തോളം റിസര്‍വ് സൈനികരെ തീയണക്കല്‍ ജോലികള്‍ക്കായി വിളിപ്പിച്ചതായി ഇസ്രാഈല്‍ വ്യക്തമാക്കി. ഹൈഫയിലെ സ്‌കൂളുകള്‍, കോളേജുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഒഴിപ്പിച്ചിട്ടുണ്ട്. 130ഓളം പേരെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി.