More

ഫലസ്തീന്‍ തലസ്ഥനം ജറൂസലം: ഒ.ഐ.സി

By chandrika

December 13, 2017

 

ഇസ്തംബൂള്‍: ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായ കിഴക്കാന്‍ ജറൂസലമിനെ അംഗീകരിക്കണമെന്ന് ഇസ്്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി. ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി നിയമവിരുദ്ധമാണ്. പശ്ചിമേഷ്യന്‍ സമാധാന പ്രക്രിയയില്‍നിന്ന് യു.എസ് പിന്മാറാണമെന്നും ഒ.ഐ.സി ഉച്ചകോടി ആവശ്യപ്പെട്ടു. ഫലസ്തീന്റെ തലസ്ഥാനം ജറൂസലം തന്നെയാണെന്ന് ഇസ്തംബൂളില്‍ നടന്ന ഉച്ചകോടിയില്‍ സംസാരിക്കവെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും വ്യക്തമാക്കി. അന്താരാഷ്ട്ര നിയമത്തിനും നീതിക്കും വിലകല്‍പ്പിക്കുന്ന എല്ലാവരെയും ഫലസ്തീന്റെ തലസ്ഥാനമായി ജറൂസലമിനെ അംഗീരിക്കാന്‍ ഞാന്‍ ക്ഷണിക്കുന്നു. ഇസ്രാഈല്‍ ഭീകര രാഷ്ട്രമാണെന്ന് ഉര്‍ദുഗാന്‍ ആവര്‍ത്തിച്ചു. പശ്ചിമേഷ്യന്‍ സമാധാന പ്രക്രിയയില്‍ അമേരിക്കയുടെ ഒരു പങ്കും ഇനി അംഗീകരിക്കില്ല. ഇസ്രാഈലിനോടുള്ള പക്ഷപാതിത്വം അവര്‍ തെളിയിച്ചിരിക്കുകയാണ്-അദ്ദേഹം പറഞ്ഞു. ജറൂസലം വിഷയത്തില്‍ ട്രംപിന്റെ തീരുമാനത്തോട് മുസ്്‌ലിം രാജ്യങ്ങള്‍ ഏകോപിത നിലപാട് സ്വീകരിക്കണമെന്നും ഉര്‍ദുഗാന്‍ നിര്‍ദേശിച്ചു. സുഹൃത്തുക്കളുമായി യുദ്ധം ചെയ്യുന്നവര്‍ ശത്രുവിനോടുള്ള പോരാട്ടം മറക്കുകയാണ്. ഒരു നയതന്ത്ര പരിഹാരമാണ് നമുക്ക് വേണ്ടത്. ദിനംപ്രതി ഫലസ്തീനില്‍നിന്ന് കൂടുതല്‍ ഭൂമി തട്ടിയെടുക്കുന്നതില്‍നിന്ന് നാം ഇസ്രാഈലിനെ തടയേണ്ടതുണ്ട്. ഇപ്പോള്‍ ഇസ്രാഈല്‍ പ്രകടിപ്പിക്കുന്ന നയങ്ങളും സമീപനവും നമുക്ക് അംഗീകരിക്കാനാവില്ല-ഉര്‍ദുഗാന്‍ വ്യക്തമാക്കി. അമേരിക്കയുെട മുന്‍ പ്രഖ്യാപിത നിലപാടില്‍നിന്ന് വ്യത്യസ്തമായി ട്രംപ് ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥനമായി പ്രഖ്യാപിക്കുകയും യു.എസ് എംബസി അവിടേക്ക് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തത് ആഗോള പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ജറൂസലമിനുമേല്‍ പരമാധികാരം അടിച്ചേല്‍പ്പിക്കുന്ന ഇസ്രാഈല്‍ നടപടി ലോകം ഇതുവരെയും അംഗീകരിച്ചിട്ടില്ല. എന്നാല്‍ ഇസ്രാഈലിനോട് അമേരിക്ക മുമ്പും അനുഭാവപൂര്‍മാണ് പെരുമാറിയിരുന്നത്. ഇസ്രാഈലിന്റെ പല ധിക്കാരങ്ങള്‍ക്കും താങ്ങായി നിന്നിരുന്നത് അമേരിക്കയാണ്. ഐക്യരാഷ്ട്രസഭയില്‍ ഇസ്രാഈല്‍ വിരുദ്ധവും ഫലസ്തീന്‍ അനുകൂലവുമായ പ്രമേയങ്ങളെ മുഴുവന്‍ യു.എസ് വീറ്റോ ചെയ്യുകയാണ് പതിവ്.