kerala

ഹിജാബ് വിലക്ക് ഏര്‍പ്പെടുത്തിയ പള്ളുരുത്തി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു

By webdesk18

December 13, 2025

കൊച്ചി: ഹിജാബ് വിലക്ക് ഏര്‍പ്പെടുത്തി വിവാദത്തിലായ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. കൊച്ചി കോര്‍പറേഷനിലെ 62-ാം ഡിവിഷനായ പള്ളുരുത്തി കച്ചേരിപ്പടിയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായാണ് ജോഷി മത്സരിച്ചത്.

നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നേതാവായ ജോഷിയെ പരാജയപ്പെടുത്തി സിപിഎം സ്ഥാനാര്‍ഥി വി.എ. ശ്രീജിത്താണ് ഇവിടെ വിജയിച്ചത്. ശ്രീജിത്ത് 2,438 വോട്ടുകള്‍ നേടി 761 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്‍.ആര്‍. ശ്രീകുമാര്‍ 1,677 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. 194 വോട്ടുകള്‍ നേടിയ എസ്ഡിപിഐ സ്ഥാനാര്‍ഥിക്കു പിന്നിലായി, വെറും 170 വോട്ടുകള്‍ മാത്രം നേടിയ ജോഷി കൈതവളപ്പില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് സ്വതന്ത്രര്‍ ഉള്‍പ്പെടെ ഏഴ് സ്ഥാനാര്‍ഥികളാണ് ഡിവിഷനില്‍ മത്സരിച്ചത്.

കൊച്ചി കോര്‍പറേഷനിലെ പുതിയ വാര്‍ഡാണ് പള്ളുരുത്തി കച്ചേരിപ്പടി. ശിരോവസ്ത്ര വിലക്ക് വിഷയത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിലും നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. ജോഷി സംഘപരിവാര്‍ അനുകൂലിയാണെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ തനിക്ക് യാതൊരു രാഷ്ട്രീയ പാര്‍ട്ടിയുമായോ സംഘടനകളുമായോ ബന്ധമില്ലെന്നായിരുന്നു അന്ന് ജോഷിയുടെ വിശദീകരണം.

തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ജോഷി രംഗത്തിറങ്ങിയതോടെ ആ വാദം തകര്‍ന്നതായി വിമര്‍ശനം ഉയര്‍ന്നു. ഹിജാബ് വിലക്ക് വിവാദത്തില്‍ വിദ്യാലയത്തെ അനുകൂലിച്ചും വിദ്യാര്‍ത്ഥിനിയെയും കുടുംബത്തെയും പ്രതികൂലിച്ചുമുള്ള നിലപാടാണ് ജോഷി സ്വീകരിച്ചതെന്നും ആരോപണമുണ്ട്.

ശിരോവസ്ത്ര വിലക്ക് വിഷയത്തില്‍ വിദ്വേഷ പ്രചാരണം നടത്തിയെന്നാരോപിച്ച് ജോഷിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. പിടിഎ ഭാരവാഹിയായ ജമീര്‍ പള്ളുരുത്തിയാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് കൈമാറുകയും തുടര്‍നടപടി സ്വീകരിക്കാന്‍ പള്ളുരുത്തി പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്നും കാസ അടക്കമുള്ള തീവ്ര ക്രൈസ്തവ സംഘടനകളുടെ വിദ്വേഷപരമായ പോസ്റ്റുകള്‍ ജോഷി പ്രചരിപ്പിച്ചുവെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.