india

പാസ്സ്‌പോര്‍ട്ട് സേവനം: അല്‍ഹിന്ദിന് ലഭിച്ച കരാറിന് വിലക്ക്

By webdesk14

July 15, 2026

ന്യഡല്‍ഹി: യുഎഇയില്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് അല്‍ഹിന്ദ് ട്രാവല്‍സിന് നല്‍കിയ കരാര്‍ ഡല്‍ഹി ഹൈകോടതി റദ്ദ് ചെയ്തു. നിലവിലെ സേവന ദാതാവായ ബിഎല്‍എസിന് തുടരാനാണ് ഹൈകോടതി അനുമതി നല്‍കിയിട്ടുള്ളത്. വൈകാതെ പുതിയ ടെണ്ടര്‍ വിളിക്കാന്‍ ഹൈകോടതി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നീണ്ട 15 വര്‍ഷക്കാലം യുഎഇയിലെ ഇന്ത്യന്‍ എംബസ്സി പാസ്സപോര്‍ട്ട്, അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ കരാറടിസ്ഥാനത്തില്‍ ചെയ്തിരുന്ന ബിഎല്‍എസ് കമ്പനിക്ക് പകരമായാണ് കഴിഞ്ഞമാസം പുതിയ ടെണ്ടറിലൂടെ അല്‍ഹിന്ദിനെ ഇന്ത്യന്‍ എംബസ്സി തെരഞ്ഞെടുത്തത്. ഏറ്റവും ചുരുങ്ങിയ നിരക്ക് ഈടാക്കുന്ന ടെണ്ടര്‍ എന്ന നിലയിലാണ് അല്‍ഹിന്ദിന് അനുമതി ലഭിച്ചത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ബിഎല്‍എസ് ഡല്‍ഹി ഹൈകോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഇന്ന് വിധി പ്രസ്ഥാവിച്ചിട്ടുള്ളത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന അനിശ്ചിതാവസ്ഥക്ക് പരിഹാരമായി ഇന്ത്യന്‍ എംബസ്സി നേരിട്ട് സേവനം നല്‍കി വരികയായിരുന്നു. അല്‍ഹിന്ദ് തങ്ങളുടെ സേവനങ്ങള്‍ക്കായി അബുദാബിയിലും ദുബൈയിലും വിപുലമായ സേവന കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു. അതിനിടെയാണ് കോടതിയെ സമീപിക്കലും തുടര്‍ന്നുള്ള വിധിയും ഉണ്ടായിട്ടുള്ളത്.