പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ അയവില്ലാതെ തുടരുകയാണ്. പരമോന്നത നേതാവ് ആയതുല്ല ഖാംനഇയുടെ ജീവന് പകരംചോദിക്കുമെന്ന ഉറച്ച നിലപാടുമായി ഇറാന്‍ ശക്തമായ പ്രത്യാക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു ചര്‍ച്ചക്കും സന്നദ്ധമല്ലെന്ന അവരുടെ പ്രഖ്യാപനം അമേരിക്കയുടെ പൊറുക്കാനാകാത്ത അപരാധത്തോടുള്ള പ്രതികാരമാണ്. അതിന്റെ പ്രതിഫലനമെന്നോണം വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനികത്താവളങ്ങളെയും ഇസ്രാഈലിനെയും ഇന്നലെ അവര്‍ നിരന്തരം ലക്ഷ്യംവെക്കുകയുണ്ടായി.
മറുഭാഗത്ത് അമേരിക്കയും ഇസ്രാഈലും ചെര്‍ന്ന് ഇറാനെതിരായ ആക്രമണവും കടുപ്പിച്ചിരിക്കുകയാണ്. ആക്രമണങ്ങളുടെ അനന്തരഫലമെന്നോണം ഗള്‍ഫിന്റെ ആകാശത്തിലൂടെ യുദ്ധവിമാനങ്ങളും മിസൈലുകളും ചീറിപ്പാഞ്ഞുകൊണ്ടിരിക്കുകയുമാണ്. നേരത്തെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ രാജ്യങ്ങളും നിലവില്‍ ആക്രമണത്തിനിരയായിക്കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ചകള്‍ വഴിയടഞ്ഞ നിലയിലാണുള്ളത്. വായക്ക് തോന്നിയത് കോതക്ക് പാട്ട് എന്ന കണക്കെ ട്രംപ് പലസമയങ്ങളില്‍ പലതും പറഞ്ഞുകൊണ്ടിരിക്കുകയും സംഘര്‍ഷങ്ങളുടെ മുഴുവന്‍ മുതലെടുപ്പുകാരായ ഇസ്രാഈല്‍ കുടില തന്ത്രങ്ങള്‍ മെനയുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സാഹചര്യങ്ങള്‍ സങ്കീര്‍ണം തന്നെയാണ്. ലോക രാഷ്ട്രങ്ങളും ഐക്യ രാഷ്ട്രസംഘടനയും മൗനത്തിന്റെ മഹാമാളത്തില്‍ ഒളിച്ചുകൊണ്ട് സാമ്രാജ്യത്വ ശക്തികള്‍ക്ക് അനുകൂലമായ നിലപാടില്‍ നിലകൊള്ളുകയുമാണ്.
ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ പരമാധികാരത്തിലേക്കുള്ള, സാമാന്യ നീതിക്ക് നിരക്കാത്ത തരത്തിലുള്ള ഈ കടന്നുകയറ്റത്തെ അപലപിക്കാനും ഇസ്രാഈല്‍ അമേരിക്കന്‍ ധ്വന്തത്തെ പിന്തിരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ലോരാഷ്ട്രങ്ങളുടെയും അന്താരാഷട്ര സംഘടനകളുടെയും നേതൃത്വത്തില്‍ ഉണ്ടാവുക എന്നതാണ് ഈ ഘട്ടത്തില്‍ ഏറ്റവും അനിവാര്യമായിട്ടുള്ളത്. കിട്ടിയ അവസരങ്ങളിലൊക്കെ ഇറാനെയും സാമ്രാജ്യത്വ വിരുദ്ധ ശക്തികളെയും പിന്നില്‍ നിന്ന് കുത്തിയിട്ടുള്ള ഇക്കൂട്ടര്‍ ഇപ്പോള്‍ തിരിച്ചറിയേണ്ട ഒരുകാര്യമുണ്ട്, അത് ട്രംപിന്റെ ഭ്രാന്തമായ യുദ്ധക്കൊതിയെയും അദ്ദേഹത്തെയും അമേരിക്കന്‍ ഭരണകൂടത്തെയും നയിക്കുന്ന സയണിസ്റ്റുകളുടെ ഹീനതന്ത്രങ്ങളെയുമാണ്. ഇന്ന് ഇറാനും പശ്ചിമേഷ്യയും അനുഭവിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ തങ്ങള്‍ക്കും തങ്ങളുടെ പരിസരങ്ങളിലും സംജാതമാവാന്‍ അധികം കാലതാമസമുണ്ടാവില്ല എന്നത് യാഥാര്‍ത്ഥ്യം മാത്രമാണ്. വര്‍ത്തമാന കാലത്ത് യുദ്ധം എന്നത് അമേരിക്കയുടെ സാമ്പത്തിക താല്‍പര്യങ്ങളുടെ സൃഷ്ടിയാണ്. അതകൊണ്ട്തന്നെ ഇറാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് അടുത്ത ഇരയെ കിട്ടിയേ തീരൂ.
ഗള്‍ഫില്‍ സംഘര്‍ഷത്തിന്റെ കാര്‍മേഘങ്ങള്‍ പടരുന്നത് ഇന്ത്യയെയും പ്രത്യേകിച്ച് കേരളത്തെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. ജി.സി.സി രാജ്യങ്ങളില്‍ മാത്രം 89 ലക്ഷത്തോളം ഇന്ത്യക്കാര്‍ ജോലിനോക്കുന്നുണ്ടെന്നാണ് കണക്ക്. യു.എ.ഇയില്‍ മാത്രം 34 ലക്ഷം ഇന്ത്യക്കാരുണ്ട്. ഗള്‍ഫ് ഇന്ത്യക്കാരില്‍ സിംഹഭാഗവും മലയാളികളാണെന്നത് കേരളത്തിന്റെ ആശങ്കവര്‍ധിപ്പിക്കുന്നതാണ്. പശ്ചിമേഷ്യയില്‍ ജോലിതേടിയെത്തിയ മലയാളികളുടെ എണ്ണം 30 ലക്ഷത്തോളമാണ്. വര്‍ഷം തോറും 1.3 ലക്ഷംകോടിരൂപയാണ് ഗള്‍ഫ് മേഖലയില്‍നിന്ന് പ്രവാസികളിലൂടെ കേരളത്തിലേക്കെത്തുന്നത്. ഈ സാഹചര്യത്തില്‍ നിരന്തര സംഘര്‍ഷത്തില്‍ നിന്ന് നയതന്ത്രതലത്തിലേക്ക് മേഖലയെ എത്തിക്കുക എന്നത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് തീര്‍ത്തും നിസംഗമായ സമീപനമാണുണ്ടാകുന്നത്. ഇതാകട്ടേ അമേരിക്കക്കും ഇസ്രാഈലിനും അനുഗുണമായിത്തീരുകയുമാണ്.
ഇറാന്റെ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതില്‍ പലരാജ്യങ്ങളും അപലപിച്ചിട്ടും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. പശ്ചിമേഷ്യയിലെ സ്ഥിതി ആശങ്കാജനകമാണെന്നും ഇന്ത്യ സമാധാനത്തിനും സ്ഥിരതക്കും വേണ്ടിയാണ് നിലകൊള്ളുന്നതെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആകെ പറഞ്ഞത്. അതും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി നടത്തിയസംയുക്ത പത്രസമ്മേളനത്തിനിടയിലും. ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തിയിട്ടും ഇന്ത്യ ആക്രമണത്തെ അപലപിക്കാത്തത് രാജ്യത്തിനകത്തും പുറത്തും ചര്‍ച്ചയായിരിക്കുകയാണ്. മോദി അധികാരത്തില്‍ വന്ന ശേഷം ഫലസ്തീന്‍ നിലപാടില്‍ വരുത്തിയ മാറ്റവും ഇസ്രാഈല്‍ പ്രധാനമന്ത്രിയുമായി മോദിക്കുള്ള അടുത്ത ബന്ധവും ഇന്ത്യയുടെ മൗനത്തിന് കാരണമായി വിലയിരുത്തപ്പെടുന്നു. ഇസ്രാഈല്‍ സന്ദര്‍ശിച്ച ഏക ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ നയനിലപാടുകള്‍ അട്ടിമറിക്കുകയും സാമ്രാജ്യത്വശക്തികളുടെ കുഴലൂത്തുകാരായി രാജ്യത്തെ അധപ്പതിപ്പിക്കുകയും ചെയ്ത മോദി സര്‍ക്കാര്‍ പുതിയ സാഹചര്യത്തിലും അതേ സമീപനം തുടരുകയാണ്. പക്ഷേ പശ്ചിമേഷ്യന്‍ വിഷയത്തിലുള്ള ഈ അഴകൊയമ്പന്‍ സമീപനം രാജ്യത്തിന് വലിയ തിരിച്ചടിയായിരിക്കും സമ്മാനിക്കുകയെന്നത് മോദി സര്‍ക്കാര്‍ ഓര്‍ക്കേണ്ടതുണ്ട്.