kerala

സര്‍ക്കാറിന്റെ പി.ആര്‍ വര്‍ക്കിനായി സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി

By Akhila

February 22, 2026

ഷഹബാസ് വെള്ളില മലപ്പുറം

സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ സര്‍ക്കാറിന്റെ പി.ആര്‍ വര്‍ക്കുകള്‍ക്കായി ചോര്‍ത്തിയതായി പരാതി. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ, ഡിആര്‍ വര്‍ധനവും, ഭവന നിര്‍മ്മാണ അഡ്വാന്‍സ് പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട സന്ദേശം ജീവനക്കാരുടെ വ്യക്തിപരമായ വാട്സ്ആപ്പ് നമ്പറിലേക്ക് വന്നതോടെയാണ് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നുവെന്ന സംശയവുമായി ജീവനക്കാര്‍ രംഗത്തുവന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വെരിഫൈഡ് അക്കൗണ്ടില്‍ നിന്നാണ് മെസേജ് വന്നിരിക്കുന്നത്. ജീവനക്കാരുടെ വ്യക്തിഗത വാട്‌സ്ആപ്പ് നമ്പര്‍ ഇവര്‍ക്ക് എങ്ങനെ ലഭിച്ചു എന്നതാണ് സംശയങ്ങള്‍ക്ക് കാരണം.

ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമായി സര്‍ക്കാര്‍ ഡാറ്റാബേസുകളില്‍ (സ്പാര്‍ക്ക്) നല്‍കുന്ന ഫോണ്‍ നമ്പറുകള്‍ ജീവനക്കാരുടെ സമ്മതം ഇല്ലാതെ ഇത്തരം ബള്‍ക്ക് മെസേജിങ് കാമ്പയിനുകള്‍ക്കും പി.ആര്‍ വര്‍ക്കുകള്‍ക്കും ഉപയോഗിക്കുന്നത് കടുത്ത സ്വകാര്യ ലംഘനമാണ്. സര്‍ക്കാരിന്റെ കൈവശമുള്ള പൗരന്മാരുടെ/ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമല്ല എന്നതിന് ഏറ്റവും ഒടുവിലത്തെ തെളിവാണിത്. ഓരോരുത്തരുടെയും വ്യക്തി വിവരങ്ങള്‍ സ്വകാര്യതയാണ്. അതിലേക്ക് അനുവാദമില്ലാതെ കടന്നുകയറാന്‍ ആര്‍ക്കും അവകാശമില്ലെന്നിരിക്കെ ഭരണകൂടം തന്നെ അത് കട്ടെടുക്കുന്നത് കടുത്ത അനീതിയാണെന്നാണ് ജീവനക്കാരുടെ പരാതി. സ്പാര്‍ക്കില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്‍കുന്ന ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്യാന്‍ സ് പാര്‍ക്കിന് ആര് അധികാരം കൊടുത്തുവെന്നും ജീവനക്കാര്‍ ചോദിക്കുന്നു. സുരക്ഷിതമായിരിക്കേണ്ട സര്‍ക്കാര്‍ പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നത് ‘സ്പ്രിംക്ലര്‍’ മോഡല്‍ വിവാദത്തിന്റെ ആവര്‍ത്തനമാണെന്ന സംശയം ശക്തിപ്പെടുത്തുന്നതാണെന്നും ആക്ഷേപവും ഉയരുന്നു.

ശമ്പള വിതരണത്തിനും മറ്റ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മാത്രമായി ജീവനക്കാര്‍ നല്‍കിയ സ്വകാര്യ ഫോണ്‍ നമ്പറുകളും പേരുകളും അവരുടെ വ്യക്തമായ അനുമതിയില്ലാതെ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് വ്യക്തമായ ഡാറ്റാ മോഷണമാണ്. 286 മാസത്തെ ഡി.എ കുടിശിക നിഷേധിച്ച സര്‍ക്കാര്‍, വെറും ഒരു മാസത്തെ തുക നല്‍കി ജീവനക്കാരെ പരിഹസിക്കുകയാണ് ചെയ്യുന്നതെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി തടഞ്ഞുവെച്ച ഭവന വായ്പയും വ്യക്തതയില്ലാത്ത അഡ്വേര്‍ഡ് പെന്‍ഷനും തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങളായി മാത്രം മാറിയതാ യും ജീവനക്കാര്‍ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ട് ലക്ഷ്യമിട്ടാണ് ജീവനക്കാര്‍ക്ക് ഡി.എ. ഡി.ആര്‍ വര്‍ധനവും ഭവന നിര്‍മ്മാണ അഡ്വാന്‍സ് പുനഃസ്ഥാപിച്ചും ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് വര്‍ഷങ്ങളായി ഒരുതരത്തിലുള്ള പരിഹാരവും കാണാത്ത സര്‍ക്കാറിന്റെ പുതിയ ഉത്തരവുകള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണ്. ഇപ്പോഴും ജീവനക്കാരുടെ നിരവധിയായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.