Chief Minister Pinarayi Vijayan. Photo: Manorama

kerala

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് പണം അനുവദിക്കാതെ പിണറായി സര്‍ക്കാര്‍; വകയിരുത്തിയ തുക 1.39 ശതമാനം മാത്രം

By webdesk14

January 28, 2025

ന്യൂനപക്ഷ സ്‌കോളർഷിപ്പിന് പണം അനുവദിക്കാതെ പിണറായി സർക്കാർ. 87.63 കോടി ന്യൂനപക്ഷ ക്ഷേമ ഡയറക്ട്രറ്റിന് 2024-25 ലെ പദ്ധതിയിൽ വകയിരുത്തിയിരിക്കുന്നത്. സാമ്പത്തിക വർഷം തീരാൻ 2 മാസം മാത്രം ഉള്ളപ്പോൾ വകയിരുത്തിയ തുകയിൽ ചെലവാക്കിയത് 1.39 ശതമാനം മാത്രമാണെന്ന് സംസ്ഥാന പ്ലാനിംഗ് ബോർഡ് കണക്കുകൾ പറയുന്നു. ഇത്രയും ദയനീയ പ്രകടനം കാഴ്ച വച്ച മറ്റൊരു വകുപ്പ് ഇല്ല. സി.എ/ഐസിഡബ്ള്യുഎ കോഴ്സ് ചെയ്യുന്നവർക്ക് 97 ലക്ഷം സ്‌കോളർഷിപ്പിന് വകയിരുത്തിയിട്ട് ഒരു രൂപ പോലും കൊടുത്തിട്ടില്ല.

3 വർഷത്തെ ഡിപ്ലോമ കോഴ്സ് ചെയ്യുന്നവർക്ക് സ്‌കോളർഷിപ്പിന് വകയിരുത്തിയത് 82 ലക്ഷം. ഒരു രൂപയും ഇതുവരെ കൊടുത്തില്ല. ടാലന്റഡ് ആയിട്ടുള്ള ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികൾക്ക് 7.14 കോടി സ്‌കോളർഷിപ്പിന് വകയിരുത്തിയിട്ടുണ്ട്. വകയിരുത്തൽ അല്ലാതെ ഒരു രൂപ പോലും ഇതുവരെ കൊടുത്തില്ല. കരിയർ ഗൈഡൻസിന് 1.20 കോടി, സ്‌കിൽ ട്രെയിനിംഗിന് 5.82 കോടി, പ്രീ മെട്രിക് സ്‌കോളർഷിപ്പിന് 20 കോടി, നേഴ്സിംഗ് പാരാ മെഡിക്കൽ കോഴ്സ് ചെയ്യുന്നവർക്ക് സ്‌കോളർഷിപ്പിന് 68 ലക്ഷം എന്നിങ്ങനെ വകയിരുത്തലുകൾ ഉണ്ടെങ്കിലും ഒരു രൂപ പോലും ഇതിനൊന്നും ഇതുവരെ കൊടുത്തിട്ടില്ല.

ധനവകുപ്പിനോട് പറഞ്ഞ് കാര്യം ശരിയാക്കാൻ ന്യൂനപക്ഷ ക്ഷേമത്തിന്റെ മന്ത്രിയായ വി അബ്ദുറഹിമാന് സമയമില്ല. അദ്ദേഹം മെസിയെ കേരളത്തിൽ കൊണ്ടുവരാനുള്ള തിരക്കിലാണ്. രേണു രാജ് ഐഎഎസ് ആണ് ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ. ഭർത്താവ് ശ്രീറാം വെങ്കിട്ടരാമൻ ആണെങ്കിൽ ധനവകുപ്പിൽ ബാലഗോപാലിനെ ഉപദേശിക്കുന്ന പ്രധാനികളിൽ ഒരാൾ. ഭാര്യയുടെ വകുപ്പിലെ സ്‌കോളർഷിപ്പിന് പോലും ധനവകുപ്പിൽ നിന്ന് ഫണ്ട് അനുവദിച്ചിട്ടില്ലെന്ന കാര്യം ശ്രീറാം അറിഞ്ഞ ലക്ഷണവും ഇല്ല. രേണുരാജും മന്ത്രിയും അവരുടെ ശമ്പളവും ടി.എയും മെഡിക്കൽ അലവൻസുകളും എല്ലാം കൃത്യമായി വാങ്ങിക്കുന്നുണ്ടെങ്കിലും അവരുടെ ജോലിയിൽ ഗുരുതര വീഴ്ച ഉണ്ടായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.