kerala

ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ച ഭരണകൂടം മുട്ടിലിഴയേണ്ടി വരും: പി.കെ കുഞ്ഞാലിക്കുട്ടി

By Test User

February 20, 2021

കോഴിക്കോട്. അര്‍ഹരായ അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് പകരം പാര്‍ട്ടിക്കാര്‍ക്കും ബന്ധുജനങ്ങള്‍ക്കുമാണ് ഇടതു സര്‍ക്കാര്‍ പരിഗണന നല്‍കിയതെന്ന് പി.കെ കുഞ്ഞാലികുട്ടി. ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തുടക്കത്തില്‍ പരിഹസിച്ചവര്‍ നിലപാട് മാറ്റേണ്ടി വന്നത് യുവജനങ്ങളുടെ വിജയമാണ്.

സാമ്പത്തിക ബാധ്യതയുടെ പേര് പറഞ്ഞ് തൊഴിലവസരങ്ങള്‍ സ്യഷ്ടിക്കുന്നതില്‍ താല്‍പര്യം കാട്ടാത്തവര്‍ പരസ്യത്തിന്റെ പേരില്‍ പോലും കോടികളാണ് ധൂര്‍ത്തടിക്കുന്നത്. ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതെ തൊഴില്‍ മോഷണത്തില്‍ ആനന്ദിക്കുന്നവര്‍ മുട്ടലിഴയേണ്ട അസ്ഥയിലെത്താന്‍ അധിക ദിവസം വേണ്ടി വരില്ലന്നും അഭിപ്രായപ്പെട്ടു.

പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ ഉദ്യോഗാര്‍ത്ഥികള്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട്ട് കലക്ടറേറ്റിന് മുമ്പില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആരംഭിച്ച അനിശ്ചിതകാല സഹന സമരം നാലാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ എം.എ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം എന്നിവരുടെ നേതൃത്വത്തിലാണ് അനിശ്ചിത കാല സമരം ആരംഭിച്ചത്.

സംസ്ഥാന കമ്മിറ്റി അംഗങ്ങളും, വള്ളിക്കുന്ന്, കുറ്റ്യാടി, തിരുവമ്പാടി, കൊണ്ടോട്ടി മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കാളികളായത്. എം കെ രാഘവന്‍ എം പി, പി ഇസ്മായില്‍, പി എ അബ്ദുല്‍ കരീം, പി ജി മുഹമ്മദ്, ആഷിഖ് ചെലവൂര്‍, ടി പി അഷറഫലി, എം എ റസാഖ് മാസ്റ്റര്‍, അഡ്വ: ഫൈസല്‍ ബാബു, വി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സാജിദ് നടുവണ്ണൂര്‍, കെ. കെ നവാസ്, അഷറഫ് എടനീര്‍ , പി. വി ഇബാഹിം മാസ്റ്റര്‍, ശരീഫ് കുറ്റൂര്‍, മുസ്തഫ അബ്ദുല്‍ ലത്തീഫ്, മിസ്ഹബ് കീഴരിയൂര്‍, ഷബീര്‍ ഷാജഹാന്‍, അബ്‌സര്‍ മുരിക്കോലില്‍, റജി തടിക്കാട്, സാജന്‍ ഹിലാല്‍ മുഹമ്മദ് കുണ്ടറ, പി. വി അഹമ്മദ് സാജു, ഷിബു മീരാന്‍, കെ.എം ഷിബു, സി. എ ബഷീര്‍, സവാദ് കള്ളിയില്‍, സി. എ നൗഫല്‍, വി. പി. എ ജലീല്‍, അഡ്വ. എന്‍. എ കരീം, മുബഷിര്‍ ഒമാനൂര്‍ സംബന്ധിച്ചു.