Connect with us

Video Stories

മതേതര മനസ്സുകള്‍ ഉണരേണ്ട സമയം

Published

on

 
അഭിമുഖം: പി.സി ജലീല്‍

ദലിതരും ന്യൂനപക്ഷങ്ങളും ഇത്രമേല്‍ വേട്ടയാടപ്പെടുകയും സാധാരണ ജനം ഇത്രമാത്രം ഭയവിഹ്വലരാവുകയും ചെയ്ത ഒരു കാലം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ല. ജനാധിപത്യത്തെയും മതേതരത്വത്തെയും മാനിക്കാത്ത ഇത്രയും ജനവിരുദ്ധമായ മറ്റൊരു കേന്ദ്ര സര്‍ക്കാറും രാജ്യത്ത് മുമ്പില്ല. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുകയും വിയോജിക്കുന്നവരെയെല്ലാം അധികാരത്തിന്റെ തണലില്‍ ഉന്മൂലനം ചെയ്യുകയും മനുഷ്യന്റെ ഭക്ഷണ സ്വാതന്ത്ര്യത്തെപോലും ഹനിക്കുകയും ചെയ്യുന്ന സംഘ്പരിവാര്‍ രാഷ്ട്രീയം ഏറ്റവും പ്രാകൃതമായ ഒന്നാണ്. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സംഘ്പരിവാര്‍ താല്‍പര്യങ്ങളുടെ നടത്തിപ്പുകാര്‍ മാത്രമായിതീര്‍ന്നിരിക്കുന്നു. ഇതിനെതിരെ പ്രതിഷേധിക്കാനുള്ള അവസരം പോലും ജനാധിപത്യ വിശ്വാസികള്‍ക്കും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്കും നിഷേധിക്കുകയാണ്. രാജ്യത്തെ നിയമനിര്‍മ്മാണത്തിന്റെ പരമോന്നത സഭയായ പാര്‍ലമെന്റില്‍ പോലും തുറന്ന ചര്‍ച്ചകളെ ഭയപ്പെട്ട് ബഹളമയമാക്കുന്ന രീതിയാണ് ഉത്തരവാദപ്പെട്ട ഭരണകക്ഷിയില്‍ നിന്നുണ്ടാകുന്നത്. ഈ വിപത്ത് മുന്നില്‍ കണ്ട് രാജ്യസ്‌നേഹികളായ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളും അതിന്റെ നേതാക്കളും ഇപ്പോള്‍ ഉണര്‍ന്നില്ലെങ്കില്‍ പിന്നീട് ഖേദിക്കേണ്ടിവരും. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി തന്റെ പാര്‍ലമെന്റ് പ്രവേശത്തിന്റെ ആദ്യ ദിനങ്ങള്‍ വിലയിരുത്തിക്കൊണ്ട് സംസാരിക്കവേ ചൂണ്ടിക്കാട്ടി.
കാല്‍ നൂറ്റാണ്ടുകാലം ലോക്‌സഭാംഗവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പ്രസിഡണ്ട് ഇ. അഹമ്മദ് മരണപ്പെട്ട ഒഴിവില്‍ മലപ്പുറം മണ്ഡലത്തില്‍ നിന്ന് റിക്കാര്‍ഡ് നേട്ടങ്ങളോടെയാണ് മൂന്ന് പതിറ്റാണ്ട് നിയമസഭാംഗവും മുന്‍ കേരള വ്യവസായ മന്ത്രിയുമായ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടത്.
? കഴിഞ്ഞ ദിവസം മലപ്പുറം ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റംഗമായി താങ്കള്‍ സത്യപ്രതിജ്ഞ ചെയ്തു. ജനാധിപത്യത്തിന്റെ പരമോന്നത സഭയിലെത്തിയ ആദ്യ ദിനം എങ്ങനെയൊക്കെ അനുഭവപ്പെട്ടു
അസാധാരണമായി എന്തെങ്കിലും സംഭവിക്കുന്ന ഒരു മാനസികാവസ്ഥയിലായിരുന്നില്ല അപ്പോള്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പല റോളുകളില്‍ കേരള നിയമസഭയിലുണ്ടായിരുന്നതിനാല്‍ മനസ്സില്‍ പരിചയക്കുറവിന്റെ അങ്കലാപ്പുകളൊന്നുമുണ്ടായിരുന്നില്ല. ലോക്‌സഭാ നടപടിക്രമങ്ങളെയും സാധാരണ പോലെയാണ് അനുഭവപ്പെട്ടത്. ലോക്‌സഭയില്‍ ഈ ആഴ്ചയൊന്നും സംസാരിക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. രാജ്യം നേരിടുന്ന നിരവധി പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും പശ്ചാത്തലത്തില്‍ ബഹിഷ്‌കരണത്തിലായിരിക്കും സഭ മുന്നോട്ടുപോവുകയെന്നാണ് തോന്നുന്നത്. മുസ്‌ലിംലീഗിന് നല്ല ഒരു ടീം പാര്‍ലമെന്റനികത്തുണ്ടെന്ന് എനിക്ക് അനുഭവപ്പെടുന്നു. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബും നല്ല കൂടിയാലോചനകള്‍ക്കും തുറന്ന ചര്‍ച്ചകള്‍ക്കും പരസ്പര സഹകരണങ്ങള്‍ക്കും അവസരമൊരുക്കുന്നതുകൊണ്ട് പാര്‍ലമെന്റില്‍ എനിക്കു സന്തോഷകരമായ ഒരു സാഹചര്യമാണുള്ളത്.
? സത്യപ്രതിജ്ഞ ചെയ്തിറങ്ങുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി താങ്കളെ അഭിവാദ്യം ചെയ്യുന്നത് കണ്ടു.
മുന്‍ കേന്ദ്രമന്ത്രിയും ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയുമായിരുന്ന ഫാറൂഖ് അബ്ദുല്ല എന്ന സീനിയര്‍ നേതാവ് സത്യപ്രതിജ്ഞ ചെയ്ത് എല്ലാവരെയും ഹസ്തദാനം ചെയ്യുകയായിരുന്നു. എനിക്കപ്പോള്‍ തോന്നിയത് ഈക്വല്‍സ് തമ്മിലല്ലേ അങ്ങനെ ഹസ്തദാനം ചെയ്യാവൂ എന്നാണ്. എനിക്ക് അത്തരമൊരിടം പാര്‍ലമെന്റിലുണ്ടെന്നു തോന്നിയില്ല. പരിചയവും കുറവ്. എന്റെ ഭാഗത്ത് നിന്നു ഒന്നും കൂടുതലാകേണ്ടെന്ന് ആഗ്രഹിച്ചു. ഞാന്‍ എല്ലാവരെയും മൊത്തത്തില്‍ അഭിവാദ്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പ്രധാനമന്ത്രി എഴുന്നേറ്റു നിന്നത് ഞാന്‍ ആദ്യം കണ്ടിരുന്നില്ല. കുറച്ചു നടന്നു നീങ്ങിയപ്പോഴാണ് അത് ശ്രദ്ധയില്‍പെട്ടത്. അപ്പോള്‍ പിന്നെ നമ്മളും മര്യാദ കാണിക്കണമല്ലോ. അതല്ലെങ്കില്‍ അനാദരവാകും. അങ്ങനെയാണ് തിരിച്ചുചെന്ന് അദ്ദേഹത്തെ ഹസ്തദാനം ചെയ്തത്.
? രാജ്യത്തിന്റെ മതേതര സ്വഭാവം നിര്‍ണ്ണയിച്ച നിരവധി ലോക്‌സഭാംഗങ്ങളെ ഭാരതത്തിനു സമ്മാനിച്ച പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. മഹത്വമേറിയ അത്തരം നേതാക്കളുടെ ദൗത്യത്തിന്റെ ഇരിപ്പിടത്തിലേക്കു കടന്നുചെല്ലുമ്പോള്‍ അവരെയൊക്കെ എങ്ങനെ ഓര്‍ത്തുപോയി.
ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെയും പോക്കര്‍ സാഹിബിനെയും മറ്റുമെല്ലാം അവരുടെ പാര്‍ലമെന്റ് ഇടപെടലുകള്‍ അനുസ്മരിച്ച് ഞാന്‍ ഏറെ പ്രസംഗിച്ചിട്ടുണ്ട്. ഇപ്പോള്‍ അവരിരുന്ന സ്ഥലത്ത് എത്താന്‍ എനിക്കും അവസരം വന്നെത്തിയിരിക്കുന്നു. വലിയ ദൗത്യമാണത്. വലിയ വെല്ലുവിളിയാണത്. അവരുടെയൊക്കെ കാലഘട്ടത്തെ ഞാന്‍ ആ സമയത്ത് ഓര്‍ത്തുപോയി. അവരുടെ പ്രസംഗങ്ങളൊക്കെ പാര്‍ലമെന്റ് ലൈബ്രറിയില്‍ നിന്നു കണ്ടെത്തി വായിക്കണം. അവയിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് അവരുടെ കാലഘട്ടത്തെയും അടുത്തറിയാനാവും. അവരുടെ കാലഘട്ടം നമ്മുടെ മുമ്പില്‍ വരും. അപ്പോള്‍ അവരുടെ ദൗത്യത്തിനൊപ്പം നില്‍ക്കാന്‍ നമുക്കും ധൈര്യവും കരുത്തും ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ. സി.എച്ച് മുഹമ്മദ് കോയാ സാഹിബിലൂടെയും ബനാത്ത് വാലയിലൂടെയും ഈ രംഗത്ത് ഏറെ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ നമുക്ക് ലഭിച്ചു. അഹമ്മദ് സാഹിബിന്റെ കാലത്ത് അതില്‍ ചരിത്രം തിരുത്തി. അദ്ദേഹത്തിന് ഭരണ പദവിയിലിരിക്കാന്‍ അവസരമുണ്ടായി. ഞാന്‍ തീര്‍ത്തും പ്രതികൂലമായ ഒരു സാഹചര്യത്തിലാണ് ഇവിടെ വന്നിരിക്കുന്നത്. അതിന്റെ പ്രയാസങ്ങളും വെല്ലുവിളികളും നേരിടേണ്ടി വരുമെന്ന ഉറച്ച ബോധ്യവുമുണ്ട്.
? മുസ്്‌ലിംലീഗിന്റെ ദേശീയ രാഷ്ട്രീയത്തിലെ ഭാഗധേയത്തില്‍ മുമ്പില്ലാത്ത വിധമുള്ള ഒരു ചലനാത്മകതക്കൊപ്പമാണ് താങ്കള്‍ പാര്‍ലമെന്റിലേക്ക് കാലെടുത്തുവെക്കുന്നത്. ഇത് എത്രത്തോളം സംതൃപ്തി പകരുന്നുണ്ട്.
അതൊരു അനുകൂല സാഹചര്യമാണ്. അതില്‍ വലിയ സന്തോഷമുണ്ട്. പാര്‍ട്ടി ഘടകങ്ങള്‍ ശക്തമായ പ്രവര്‍ത്തന പരിപാടിയുമായി ദേശീയ തലത്തില്‍ കരുത്താര്‍ജ്ജിക്കുകയാണ്. പാര്‍ലമെന്റ് മാര്‍ച്ച് ഉള്‍പ്പെടെ വലിയ ചലനമാണുണ്ടാക്കിയത്. ഇതെല്ലാം സത്യപ്രതിജ്ഞാ വേളയില്‍ തന്നെ നടന്നത് യാദൃച്ഛികമാണെങ്കിലും സന്തോഷം പകരുന്നതാണ്. ഈ ചലനാത്മകത നിലനിര്‍ത്തിക്കൊണ്ടുപോവുകയാണ് പ്രധാനം. പുതിയ പ്രവര്‍ത്തന പരിപാടികള്‍ ദേശീയ തലത്തില്‍ വലിയ ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇ. അഹമ്മദ് സാഹിബ് വളര്‍ത്തിയിട്ട ഒരു കളരി ഇവിടെയുണ്ട്. അത് മുന്നോട്ടുകൊണ്ടുപോവണം. വലിയ ആവേശമുണ്ടെങ്കിലും വെല്ലുവിളികള്‍ വലുതാണെന്ന് ഉറപ്പാണ്. എല്ലാ നിലക്കും ഫാസിസ്റ്റ് മനോഭാവത്തോടെ രാജ്യം അടക്കി വാഴണമെന്നാണ് ബി.ജെ.പി കരുതുന്നത്. പഴയകാല രീതികള്‍ പലതും മാറുകയാണ്. അതിനനുസരിച്ച് നമ്മുടെ പ്രവര്‍ത്തന ശൈലി പലതും മാറേണ്ടിവരും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ ആവേശം നിലനിര്‍ത്താനായാല്‍ ദേശീയ തലത്തില്‍ മുസ്‌ലിംലീഗ് ഒരു ശക്തമായ സാന്നിധ്യമായി മാറും എന്ന് എനിക്കുറപ്പുണ്ട്.
? ദേശീയതലത്തില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ എങ്ങനെ കാണുന്നു
തീര്‍ത്തും അന്യായമായ കൊലപാതകങ്ങള്‍ ഏറെ വേദനിപ്പിക്കുന്നതാണ്. ഇതൊന്നും സംഭവിക്കാന്‍ പാടുള്ളതല്ല. ഹരിയാനയില്‍ ജുനൈദിന്റെ കൊലപാതകം ഏറെക്കാലം നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. ഇന്ത്യയുടെ സംസ്‌കാരത്തിനും ആത്മാവിനും നിരക്കാത്ത കാര്യങ്ങളാണ് അരങ്ങേറുന്നത്. ഇത് തടയാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. രാജ്യത്തെ മതേതര പാര്‍ട്ടികള്‍ പൂര്‍വാധികം ശക്തമായി ഐക്യപ്പെടണം. കരുത്തുറ്റ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരെ വളരണം. രാജ്യത്ത് ശാന്തിയും സമാധാനവും ശക്തിപ്പെടാന്‍ മാത്രമാകണം ഇതെല്ലാം.
? പുതിയ ദൗത്യത്തില്‍ എങ്ങനെയൊക്കെ ഭാവി പ്രവര്‍ത്തനങ്ങള്‍ കൊണ്ടുപോകാമെന്നാണ് വിചാരിക്കുന്നത്.
ഒരു പരീക്ഷണത്തിന് പാര്‍ട്ടിയും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും എന്നെ നിയോഗിച്ചിരിക്കുകയാണ്. നമുക്ക് അരയും തലയും മുറുക്കി രംഗത്തിറങ്ങിനോക്കാം. നിരവധി കാര്യങ്ങള്‍ ചെയ്യണമെന്നുണ്ട്.

Video Stories

പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം

ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…

Published

on

കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.

ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.

Continue Reading

Video Stories

നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിച്ചു; കാവലായി തെരുവുനായകള്‍

പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്.

Published

on

നാദിയ: നവജാത ശിശുവിനെ മാതാവ് തെരുവില്‍ ഉപേക്ഷിച്ചു. കൊടുംതണുപ്പില്‍ ഒരു പുതപ്പുപോലുമില്ലാതെ കിടന്ന ആണ്‍ കുഞ്ഞിന് കാവലായി നിന്നത് ഒരു കൂട്ടം തെരുവു നായ്ക്കള്‍.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദ്വിപിലാണ് സംഭവം നടന്നത്.

റെയില്‍വെ തൊഴിലാളികള്‍ താമസിക്കുന്ന കോളനിയിലെ പബ്ലിക് ടോയ്‌ലറ്റിന് മുന്നില്‍ പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്. കരച്ചില്‍ കേട്ട ഭാഗത്തേക്ക് പോയി നോക്കിയപ്പോള്‍ കുറേ തെരുവ് നായ്ക്കള്‍ കൂട്ടം കൂടി നില്‍ക്കുന്നു. അവര്‍ക്കുള്ളില്‍ ഒരു ചോരക്കുഞ്ഞും.

രാധയെക്കണ്ടപ്പോള്‍ നായ്ക്കള്‍ മാറിക്കൊടുത്തു. കുഞ്ഞിന് സമീപം കുറിപ്പോ ഒന്നും ഉണ്ടായിരുന്നില്ല. തന്റെ ദുപ്പട്ടയില്‍ ആ കുഞ്ഞിനെ വാരിയെടുത്ത് അവര്‍ മരുമകളെയും കൂട്ടി തൊട്ടടുത്ത മഹേഷ്ഗഞ്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സക്ക് ശേഷം കുഞ്ഞിനെ കൃഷ്ണനഗര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും കുഞ്ഞിന്റെ ദേഹത്തും തലയിലുമുണ്ടായിരുന്ന രക്തം പ്രസവസമയത്ത് ഉണ്ടായിരുന്നതാകാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കുഞ്ഞിന് കാവല്‍ നിന്നിരുന്ന തെരുവ് നായ്ക്കള്‍ ആ രാത്രി കുരക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ചോരക്കുഞ്ഞിന് ഒരാപത്തും വരുത്താതെ അവര്‍ രാവിലെയാകുന്നത് വരെ കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. പിഞ്ചുകുഞ്ഞിന് വേണ്ടി സ്വന്തം മാതാവ് പോലും കാണിക്കാത്ത കരുണ ആ മിണ്ടാപ്രാണികള്‍ കാണിച്ചുവെന്ന് റെയില്‍വെ ജീവനക്കാരന്‍ പറയുന്നു.

സംഭവത്തില്‍ പൊലീസും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നബദ്വീപ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ ചുമതല ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തു.

Continue Reading

News

‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്

ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Published

on

വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്‍കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.

മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര്‍ ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.

മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.

Continue Reading

Trending