kerala

തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി രൂപീകരണം പാളുന്നു; വികേന്ദ്രീകൃതാസൂത്രണം താളം തെറ്റി

By Chandrika Web

July 09, 2022

എം.കെ അഷ്‌റഫ് നാദാപുരം

കഴിഞ്ഞ മാര്‍ച്ച് 30ന് നടപടി ക്രമം പൂര്‍ത്തിയാക്കുന്ന ത്രിതല പഞ്ചായത്തുകളുടെയും, മുന്‍സിപ്പല്‍ കോര്‍പറേഷ നുകളുടെയും പതിനാലാം പഞ്ചവല്‍സര പദ്ധതിയും, 2022-23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയും ജൂണ്‍ അവസാനിക്കാറായിട്ടും അംഗീകാരം നല്‍കാന്‍ സര്‍ക്കാരിനാവാത്തത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വലിയ പ്രതിസന്ധിയിലാക്കി. 73,74 ഭരണഘടനാ ഭേദഗതി വിയുടെ ഫലമായി അധികാര വികേന്ദ്രീകരണത്തിലൂടെ താഴെ തട്ടില്‍ ലഭ്യമായ വികസന പ്രക്രിയയാണ് മൂന്നു മാസത്തോളമായി നിശ്ചലമായത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംസ്ഥാന തല എക്‌സ്പന്‍ണ്ടീച്ചര്‍ പരിശോധിച്ചാല്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മനസ്സിലാകും. . കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഫണ്ടിന ത്തിലുള്ള പദ്ധതികള്‍ക്ക് മാര്‍ച്ചിനു മുമ്പ് സംസ്ഥാന ജില്ലാ പ്ലാനിംഗ് കമ്മീഷനുകള്‍ മുഖേനെ അംഗീകാരം നല്‍കിയ കേരള സര്‍ക്കാരാണ് അവരുടെ ഫണ്ട് വഴി ജനക്ഷേമം നടത്തേണ്ട പ്രവര്‍ത്തികള്‍ക്ക് അംഗീകാരം നല്‍കാതെ നീട്ടികൊണ്ടു പോകുന്നത്. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണമെന്ന നിലക്കും, ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക മികവും ചൂണ്ടിക്കാട്ടി ഈ പദ്ധതി രൂപീകരണത്തിന്ന്

ജനുവരി മുതല്‍ വലിയ പ്രചാരണങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. കിലയുടെ നേതൃത്വത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ കൈപ്പുസ്തകങ്ങളും, ക്ലാസ്സുകളൂം ഇതിന്ന് വേണ്ടി ഉപയോഗിക്കുകയും ചെയ്തിരുന്നു. സി.പി.എം അനുകൂലികളായ കിലയില്‍ ജോലി നോക്കുന്ന റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്മാര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടായത് മാത്രമാണ് മിച്ചം. വികേന്ദ്രീകരണാസൂത്രണ പ്രക്രിയയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ക്രിയാത്മക ഇടപെടലിനെ തുരങ്കം വെക്കുന്ന വിധത്തില്‍ ഡോക്യുമെന്റേഷന്‍ രാജാണ് കിലയുടെ ഉപദേശത്തില്‍ നടപ്പിലാക്കുന്നത്.

ഇരുപത്തിയഞ്ചു വര്‍ഷത്തെ കാലഹരണപ്പെട്ട രേഖകള്‍ സ്വരൂപിക്കുന്ന പ്രക്രിയക്ക് അമിത പ്രാധാന്യം നല്‍കി സ്റ്റാറ്റസ് റിപ്പോര്‍ട്ട്, വികസന രേഖ, പദ്ധതി രേഖ തുടങ്ങിയവയ്ക്ക് വേണ്ടി അധര വ്യായാമം നടത്തുകയാണ് മെമ്പര്‍മാരും, ഉദ്യോഗസ്ഥരും. ഏറ്റവും അടിസ്ഥാന ഘടകമായ ഗ്രാമ സഭയില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്ന നിര്‍ദേശങ്ങള്‍ അതാത് പ്രദേശത്തെ അവസ്ഥാ വിശകലനത്തിന്റെയും, ഭൂമി ശാസത്ര ത്തിന്റെയും ഭാഗമായായുള്ള വിലയിരുത്തലില്‍ നിന്നും രൂപപ്പെട്ടു വരുന്നതാണ്. ഇരുപത്തിയഞ്ചു വര്‍ഷത്തേതു മാത്രമല്ല നൂറ്റാണ്ടായുള്ള ശേഷിപ്പുകളുടെ വിശകലനമാണ് ഗ്രാമസഭ കളിലൂടെ പുറത്തു വരുന്നത്.

കടലാസ്സു വര്‍ക്കുകളുടെ ഒരു മാജിക്കായി പദ്ധതി രൂപീകരണ പ്രക്രിയ മാറുകയാണ്. സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് വിനിയോഗത്തിന്ന് അനുസൃതമായ മാര്‍ഗ നിര്‍ദ്ദേശങ്ങളും, മാനദണ്ഡങ്ങളും അനിവാര്യമായിട്ടുണ്ടെന്നിരിക്കെ സങ്കീര്‍ണ്ണമായ മറ്റു കാര്യങ്ങള്‍ സമര്‍പ്പിക്കുന്നത് മനസ്സിലാവാത്തതാണ്. ഇനി ഇതൊക്കെ സമര്‍പ്പിച്ചാല്‍ ഫണ്ടിന്റെ സ്ഥിതി എന്താണ്. നവംബറില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച പദ്ധതി രൂപികരണവുമായി ബന്ധപ്പെട്ട സര്‍ക്കുലറില്‍ 202122 വര്‍ഷത്തെ പദ്ധതി വിഹിത ത്തിന്റെ പത്തു ശതമാനം കൂട്ടിവെക്കാമെന്ന് സൂചിപ്പിച്ചിരുന്നു. നിലവില്‍ അനുവദിച്ച റോഡ് മെയിന്റനന്‍സ് ഫണ്ടില്‍ അമ്പത് ശതമാനത്തിലധികം ഫണ്ടാണ് വെട്ടിക്കുറച്ചത്. സെമിനാര്‍, ഗ്രാമസഭ എന്നീ പ്രക്രിയയിലൂടെ നേരത്തെ ലഭിച്ച ഫണ്ടിന്റെ അടിസ്ഥാനത്തില്‍ ഭരണ സമിതി പദ്ധതി അംഗീകരിച്ചു ജില്ലാ പ്ലാനിംഗ് കമ്മിറ്റിക്ക് സമര്‍പ്പിക്കാന്‍ ഒരുങ്ങിയിരിക്കെയാണ് പുതിയ വെട്ടിക്കുറവ് വരുത്തിയത്. തത്വത്തില്‍ ഫണ്ടില്‍ വര്‍ദ്ദനവ് വരുത്തിയെന്ന് വരുത്തി അംഗീകാരം ലഭിക്കുന്നതിന്റെ തൊട്ട് മുമ്പ് തന്ത്രപരമായി കുറവ് വരുത്തുകയെന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.