kerala

എസ്എഫ്‌ഐ ഇനി മുണ്ടുടുത്ത് സമരത്തിനിറങ്ങരുത്, മടക്കി കുത്തേണ്ടി വന്നാല്‍ കാവി കളസം പൊതുജനം കാണും; എഐവൈഎഫ്

By webdesk18

October 26, 2025

പിഎം ശ്രീക്കെതിരായ പ്രതിഷേധ പരിപാടിക്കിടെ എസ്എഫ്‌ഐക്കെതിരെ പരിഹാസവുമായി എഐവൈഎഫ് നേതാവ്. എസ്എഫ്‌ഐ ഇനി മുണ്ടുടുത്ത് സമരത്തിനിറങ്ങരുതെന്നും, മുണ്ട് മടക്കി കുത്തേണ്ടി വന്നാല്‍ കാവി കളസം പൊതുജനത്തിന് കാണേണ്ടി വരുമെന്നും എഐവൈഎഫ് കാസര്‍കോട് ജില്ലാ സെക്രട്ടറി എം ശ്രീജിത്ത് പരിഹസിച്ചു.

ഇടതുപക്ഷ നിലപാടുകള്‍ക്കും നയങ്ങള്‍ക്കുമെതിരായിട്ടാണ് പിണറായി സര്‍ക്കാര്‍ പി.എം ശ്രീയില്‍ ഒപ്പിട്ടത്. മന്ത്രി ശിവന്‍കുട്ടിയുടെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ഈ വിഷയത്തില്‍ നയം വ്യക്തമാക്കിയതാണ്. ജനറല്‍ സെക്രട്ടറിക്ക് ബോധ്യമായ പ്രശ്‌നം ശിവന്‍കുട്ടിക്ക് ബോധ്യമാകാത്തത് എന്താണെന്നത് സംശയാസ്പദമാണ്. ദേശീയ വിദ്യാഭ്യാസ നയത്തില്‍ സിലബസ് അടക്കമുള്ള കാര്യങ്ങളില്‍ എഐവൈഎഫ് ആശങ്ക വ്യക്തമാക്കിയിട്ടുള്ളതാണ്.

ഇന്ത്യയുടെ ചരിത്രത്തെയും ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെയും മാറ്റിനിര്‍ത്തിയാണ് ദേശീയ വിദ്യാഭ്യാസ നയത്തില്‍ പഠിപ്പിക്കുന്നത്. സമൂഹത്തെ വാര്‍ത്തെടുക്കേണ്ട വിദ്യാഭ്യാസ രംഗത്ത് ആര്‍എസ്എസിന്‌റെ തിട്ടൂരം നടപ്പിലാക്കുന്ന നയം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള ശ്രമത്തെ എഐവൈഎസും എഐഎസ്എഫും എതിര്‍ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഈ പോരാട്ടം അവസാനിപ്പിക്കുകയില്ല. ഫണ്ടാണ് വിഷയമെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കുകയോ, ചര്‍ച്ചകള്‍ നടത്തുകയോ ആണ് ചെയ്യേണ്ടിയിരുന്നത്. ഫണ്ടിന്റെ പേരുപറഞ്ഞ് കാലങ്ങളായി പടുത്തുയര്‍ത്തിയ കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ തകര്‍ക്കാനുള്ള പരിശ്രമത്തെ ചെറുത്തു തോല്‍പിക്കണമെന്ന് തന്നെയാണ് പാര്‍ട്ടി തീരുമാനം – ശ്രീജിത്ത് വ്യക്തമാക്കി. പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചതിന് പിന്നാലെ എഐഎസ്എഫും എഐവൈഎഫും അടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.