തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിൽ പാർട്ടിക്കാർ എതിരാളികളെ കൊല്ലാൻ ബോംബ് നിർമിക്കുമ്പോൾ മുഖ്യമന്ത്രിയുടെ പൊലീസ് അതിന് കൂട്ടുനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കൈബോംബ് പൊട്ടിത്തെറിച്ച സംഭവത്തെ പടക്കമെന്ന് വരുത്തിത്തീർക്കുന്നതിലൂടെ പൊലീസിനെ പരിഹാസ്യരാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം സംസ്ഥാനത്തുടനീളം സി.പി.എം വ്യാപകമായ അതിക്രമങ്ങളാണ് നടത്തുന്നതെന്ന് സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലെ പയ്യന്നൂർ, പാനൂർ മേഖലകളിൽ കൈബോംബുകളും വടിവാളുകളുമായി സി.പി.എം അക്രമസംഘങ്ങൾ അഴിഞ്ഞാടുകയാണ്. പല സ്ഥലങ്ങളിലും പൊലീസ് നോക്കി നിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തിൽ ബോംബ് ഉപയോഗിക്കുന്നതിനിടെ അത് പൊട്ടിത്തെറിച്ച് ഒരു സി.പി.എം പ്രവർത്തകന്റെ കൈപ്പത്തി നഷ്ടപ്പെട്ട സംഭവത്തിലും പൊലീസ് പടക്കമാണെന്ന് പറയുന്നതാണ് അത്യന്തം ഗൗരവമുള്ളതെന്ന് സതീശൻ പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇത്തരമൊരു സാഹചര്യത്തിൽ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും അദ്ദേഹം വിമർശിച്ചു.
അക്രമം അവസാനിപ്പിക്കണം, ആയുധങ്ങൾ താഴെ വയ്ക്കണം, ബോംബ് നിർമിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. പരസ്യമായി വടിവാളുകളുമായി ആക്രമണവും വെല്ലുവിളിയും നടക്കുകയാണ്. മഹാത്മാഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും പ്രതിമകൾ തകർക്കുന്നത്ര ഹീനമായ പ്രതികാര രാഷ്ട്രീയമാണ് സി.പി.എം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ അക്രമങ്ങൾക്കെതിരെ കേരളത്തിലെ ജനങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്നും, കോൺഗ്രസ് പ്രവർത്തകരെ ക്രിമിനലുകൾക്ക് വിട്ടുകൊടുക്കില്ലെന്നും സതീശൻ വ്യക്തമാക്കി.
കടകംപള്ളി സുരേന്ദ്രന്റെ വെല്ലുവിളികളെയും വി.ഡി. സതീശൻ വിമർശിച്ചു. കേസ് കോടതിയിലായിരിക്കെ വെല്ലുവിളിയുടെ ആവശ്യമില്ലെന്നും, എല്ലാ തെളിവുകളും കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കോടിയുടെ മാനനഷ്ടം പറഞ്ഞ് നോട്ടീസ് അയച്ച കേസ് പിന്നീട് പത്ത് ലക്ഷമായി കുറഞ്ഞതെങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
ദ്വാരപാലക ശിൽപം കോടീശ്വരന് വിറ്റുവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും, അത് ആര്ക്കാണ് വിറ്റതെന്ന് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ഈ ഇടപാടുകളെക്കുറിച്ചുള്ള എല്ലാ തെളിവുകളും കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.