kerala

തെരഞ്ഞെടുപ്പ് കോഴ: ബിജെപി നേതാവ് സുരേന്ദ്രനെ കുറ്റവിമുക്തനാക്കാന്‍ പൊലീസ് കുറ്റപത്രം വൈകിപ്പിച്ചു; വിമര്‍ശനവുമായി കോടതി

By webdesk14

October 07, 2024

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ രക്ഷിക്കാൻ പോലീസ് കുറ്റപത്രം വൈകിപ്പിച്ചു. പൊലീസിന് വീഴ്ചയെന്ന് കോടതി വിധിയിലും വ്യക്തമായി പ്രതിപാദിച്ചു. കുറ്റപത്രം സമർപ്പിച്ചത് സമയ പരിധി കഴിഞ്ഞ് ഒരു വർഷവും ഏഴു മാസവും പിന്നിട്ട ശേഷമാണെന്നും കാലതാമസം ഉണ്ടായതിൽ പ്രത്യേക കാരണം ബോധിപ്പിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് കോഴക്കേസിൽ ഒരു വർഷത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നിരിക്കെയാണ് പൊലീസിന് കാലതാമസം സംഭവിച്ചത്. കെ.സുന്ദരയെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചതിന് എന്നതിന് തെളിവ് നൽകാനായില്ലെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പണവും മൊബൈൽ ഫോണും കൈപ്പറ്റിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് സുന്ദരയുടെ നടപടികളും വാക്കും വ്യക്തമാക്കുന്നതായും കോടതി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ കുറ്റനവിമുക്തമാക്കിയ കേസിലാണ് കോടതി വിധി.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉൾപ്പടെ 6 ബിജെപി നേതാക്കളെയും കാസർകോട് ജില്ലാ സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിർദേശ പത്രിക പിൻവലിപ്പിച്ചെന്നായിരുന്നു ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തൽ. പകരമായി രണ്ടരലക്ഷം രൂപയും മൊബൈൽ ഫോണും സുന്ദരയ്ക്ക് നൽകി. ഈ കേസിൽനിന്നാണ് കേരള പോലീസ് സുരേന്ദ്രനെ ഊരിയെടുത്തത്.