kerala

കണ്ണൂരില്‍ ആര്‍എസ്എസ് കൊടിമരങ്ങള്‍ക്ക് പോലും പിണറായി പൊലീസിന്റെ കരുതല്‍

By ചന്ദ്രിക വെബ് ഡെസ്‌ക്‌

September 09, 2020

കണ്ണൂര്‍: എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആര്‍എസ്എസ്-ബിജെപി ഓഫീസുകള്‍ക്കും കൊടിമരങ്ങള്‍ക്കും പൊലീസ് കാവല്‍. എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ ആര്‍എസ്എസ് ഓഫീസുകള്‍ അക്രമിക്കപ്പെടുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഓഫീസുകള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തിയത്.

ഇന്നലെ വൈകീട്ടോടെയാണ് കണ്ണവത്ത് എസ്ഡിപിഐ പ്രവര്‍ത്തകനായ സലാഹുദ്ദീന്‍ കൊല്ലപ്പെട്ടത്. കൂത്തുപറമ്പില്‍ നിന്ന് സഹോദരിമാര്‍ക്കൊപ്പം കാറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന സലാഹുദ്ദീനെ ബൈക്ക് ഇടിച്ച് അപകടമുണ്ടാക്കിയ ശേഷം ആസൂത്രിതമായി വെട്ടിക്കൊല്ലുകയായിരുന്നു. എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്യാമപ്രസാദിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് സലാഹുദ്ദീനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് നിഗമനം.

അതിനിടെ സലാഹുദ്ദീന് കോവിഡ് പോസിറ്റീവായതില്‍ ദുരൂഹതയുണ്ടെന്ന് എസ്ഡിപിഐ ആരോപിച്ചു. പൊലീസിന്റെ ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നാണ് നേതാക്കള്‍ പറയുന്നത്. ജനാസ അനുഗമിക്കുന്നതില്‍ നിന്ന് പ്രവര്‍ത്തകരെയും ബന്ധുക്കളെയും ഒഴിവാക്കാനുള്ള പൊലീസ് ഗൂഢാലോചനയുടെ ഭാഗമായാണ് കോവിഡ് പോസിറ്റീവ് എന്ന് പ്രചരിപ്പിക്കുന്നതെന്നാണ് എസ്ഡിപിഐ ആരോപണം.