kerala
‘പോറ്റിയേ കേറ്റിയേ’ പാട്ട് ഹിറ്റായത് സിപിഎമ്മിന്റെ മണ്ടത്തരം കൊണ്ട്; കേസെടുത്തവര്‍ക്ക് നന്ദി; സണ്ണി ജോസഫ്
പാട്ടിനെതിരെ കേസെടുത്ത് അതിനെ തന്നെ പ്രചാരത്തിലാക്കാന്‍ സഹായിച്ച സിപിഎമ്മിന് പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം: ‘പോറ്റിയേ കേറ്റിയേ’ പാട്ട് ഇത്രയധികം ഹിറ്റാകാന്‍ കാരണം ഗായകന്‍ വിഷ്ണുനാഥ് മാത്രമല്ല, സിപിഎമ്മിന്റെ മണ്ടത്തരം കൂടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. പാട്ടിനെതിരെ കേസെടുത്ത് അതിനെ തന്നെ പ്രചാരത്തിലാക്കാന്‍ സഹായിച്ച സിപിഎമ്മിന് പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാട്ടിനെതിരെ കേസെടുക്കാന്‍ ആരാണ് സിപിഎമ്മിനെ ഉപദേശിച്ചതെന്ന് അദ്ദേഹം ചോദിച്ചു.
മാധ്യമങ്ങള്‍ പാട്ടിലെ വരികള്‍ മലയാളം അധ്യാപകന്‍ വിശദീകരിക്കുന്നതുപോലെ കൃത്യമായി പരിശോധിച്ചിട്ടുണ്ടെന്നും, അതില്‍ എവിടെയാണ് അയ്യപ്പനെ നിന്ദിച്ചതോ മതവിദ്വേഷം സൃഷ്ടിക്കുന്ന പരാമര്‍ശങ്ങളോ ഉള്ളതെന്ന് അവര്‍ ചോദിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. എന്നാല്‍ ഇത് മനസ്സിലാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. എങ്കിലും വൈകിയെങ്കിലും സര്‍ക്കാറിന് സദ്ബുദ്ധി ഉദിച്ചതില്‍ സന്തോഷമുണ്ടെന്നും കേസുമായി മുന്നോട്ടുപോകുന്നതിനെ സ്വാഗതം ചെയ്യുന്നതായും സണ്ണി ജോസഫ് വ്യക്തമാക്കി. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികളും ഈ ഗാനം ആലപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
‘പോറ്റിയേ കേറ്റിയേ’ എന്ന വിവാദ പാരഡി പാട്ടിനെതിരായ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ‘മെറ്റ’യ്ക്ക് കത്തയച്ചിരുന്നു. പാട്ട് നീക്കം ചെയ്യണമെന്ന് പൊലീസ് നല്‍കിയ നിര്‍ദേശത്തിനെതിരെയായിരുന്നു കത്ത്. കോടതിയുടെ നിര്‍ദേശം ഇല്ലാതെ ഈ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
നവമാധ്യമങ്ങളില്‍ നിന്ന് പാട്ട് നീക്കം ചെയ്യണമെന്ന് മെറ്റയ്ക്കും യൂട്യൂബിനും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍. പരാതിക്കാരന്റെ മൊഴി സൈബര്‍ പൊലീസ് നാളെ രേഖപ്പെടുത്തും. അതേസമയം, പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ നിയമ നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.
kerala
എലപ്പുള്ളി ബ്രൂവറി: സർക്കാർ നൽകിയ പ്രാഥമിക അനുമതി റദ്ദാക്കി ഹൈക്കോടതി
അനുമതി നൽകിയത് നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്നും കാര്യമായ പഠനം നടത്താതെയാണ് സർക്കാർ തീരുമാനമെടുത്തതെന്നും കോടതി വിലയിരുത്തി.
കൊച്ചി: പാലക്കാട് എലപ്പുള്ളിയിൽ വൻകിട മദ്യനിർമാണശാല ആരംഭിക്കാൻ ഒയാസിസ് കമ്പനിക്ക് സർക്കാർ നൽകിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി. അനുമതി നൽകിയത് നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്നും കാര്യമായ പഠനം നടത്താതെയാണ് സർക്കാർ തീരുമാനമെടുത്തതെന്നും കോടതി വിലയിരുത്തി.
ബ്രൂവറിക്ക് അനുമതി നൽകിയ സർക്കാർ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികളിലാണ് ജസ്റ്റിസ് സതീഷ് നൈനാൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. എലപ്പുള്ളി ജലദൗർലഭ്യം നേരിടുന്ന പ്രദേശമാണെന്നും, ഇവിടെ വൻതോതിൽ ജലം ഉപയോഗിക്കുന്ന ബ്രൂവറി സ്ഥാപിക്കുന്നത് പ്രദേശത്തെ ഗുരുതര ജലക്ഷാമത്തിലേക്കും മരുഭൂമീകരണത്തിലേക്കും നയിക്കുമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് അനുമതി നൽകിയതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, എലപ്പുള്ളിയിൽ സ്വകാര്യ കമ്പനിക്ക് മദ്യനിർമാണശാല ആരംഭിക്കാൻ ജില്ല ടൗൺ പ്ലാനർ നൽകിയ അംഗീകാരം മാറ്റിവെക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മുന്നണിയിലെ ഘടകകക്ഷികളുടെ എതിർപ്പ് അവഗണിച്ചാണ് വിവാദ ബ്രൂവറിക്ക് സർക്കാർ അനുമതി നൽകിയതെന്ന ആരോപണവും ശക്തമായിരുന്നു.
മഴവെള്ള സംഭരണിയിലൂടെ ജലാവശ്യകത പരിഹരിക്കാമെന്ന മന്ത്രി എം.ബി. രാജേഷിന്റെ വാദം നിലനിൽക്കില്ലെന്നായിരുന്നു ഹരജിക്കാരുടെ നിലപാട്. പദ്ധതി കൃഷിക്ക് തിരിച്ചടിയാകുമെന്നും, പ്ലാന്റിന് ആവശ്യമായ വെള്ളം മഴവെള്ള സംഭരണിയിലൂടെ മാത്രം ലഭ്യമാക്കാനാകില്ലെന്നും, ഇതോടെ കുടിവെള്ളം വഴിതിരിച്ചുനൽകേണ്ട സാഹചര്യം ഉണ്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിൽ പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന നിലപാട് സി.പി.ഐ മുന്നണി യോഗത്തിൽ ഉയർത്തിയിരുന്നുവെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല.
മന്ത്രിസഭ ഇതിനകം തീരുമാനമെടുത്ത വിഷയമാണെന്നും അനുമതി നൽകിയ സാഹചര്യത്തിൽ പിന്നോട്ട് പോകാനാകില്ലെന്നുമായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്.
വെള്ളം പ്രധാന അസംസ്കൃത വസ്തുവായ ഒയാസിസ് കമ്പനിക്കെതിരെ തുടക്കം മുതൽ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം നിലനിന്നിരുന്നു. എലപ്പുള്ളിയിൽ 26 ഏക്കർ ഭൂമിയാണ് ബ്രൂവറിക്കായി കമ്പനി വാങ്ങിയത്. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് ബ്രൂവറി വന്നാൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധിക്കുകയും, സ്ഥലത്ത് ജെ.സി.ബിയുമായി എത്തിയ കമ്പനി അധികൃതരെ തടയുകയും ചെയ്തിരുന്നു. ഭൂഗർഭ ജലക്ഷാമം ഗുരുതരമായ പ്രദേശത്ത് ബ്രൂവറി അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ കോടതിയെ സമീപിച്ചത്.
kerala
ശബരിമല സ്വർണക്കൊള്ള കേസ്: ഇ.ഡിക്കും അന്വേഷണം നടത്താം; രേഖകൾ കൈമാറാൻ എസ്.ഐ.ടിക്ക് കോടതി നിർദേശം
കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇതുവരെ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇ.ഡിക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു.
കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) അന്വേഷണം നടത്താമെന്ന് കൊല്ലം വിജിലൻസ് കോടതി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇതുവരെ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇ.ഡിക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു.
സ്വർണക്കൊള്ളക്കേസിലെ എഫ്.ഐ.ആർ അടക്കമുള്ള രേഖകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സമർപ്പിച്ച അപേക്ഷയിലാണ് വിജിലൻസ് കോടതിയുടെ ഉത്തരവ്. കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട വശങ്ങൾ അന്വേഷിക്കുന്നതിനാണ് രേഖകൾ ആവശ്യമെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.
അതേസമയം, സമാന്തര അന്വേഷണം കേസിലെ കൂടുതൽ പ്രതികളിലേക്കെത്തുന്നതിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയുള്ള എസ്.ഐ.ടിയുടെ വാദം കോടതി തള്ളി. ഹൈക്കോടതിയുടെ അനുമതിയോടെയാണ് രേഖകൾ ആവശ്യപ്പെടുന്നതെന്ന് ഇ.ഡി വ്യക്തമാക്കിയതും കോടതി പരിഗണിച്ചു.
രേഖകൾ കൈമാറുന്നത് അന്വേഷണത്തിന്റെ രഹസ്യസ്വഭാവത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചില്ല. ഇതോടെ ശബരിമല സ്വർണക്കൊള്ളക്കേസിൽ കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണം ഇ.ഡി ഔദ്യോഗികമായി ആരംഭിക്കാൻ വഴിയൊരുങ്ങി.
kerala
ടി.പി കൊലക്കേസ്; പ്രതി ടി.കെ രജീഷിന് വീണ്ടും പരോള്‍
കഴിഞ്ഞ മൂന്ന് മാസത്തിനിടെ രജീഷിന് രണ്ടാം തവണയാണ് പരോള്‍ അനുവദിക്കുന്നത്.
കോഴിക്കോട്: ടി.പി കൊലക്കേസ് പ്രതി ടി.കെ രജീഷിന് വീണ്ടും പരോള്‍ അനുവദിച്ചു. 20 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രജീഷിന് രണ്ടാം തവണയാണ് പരോള്‍ അനുവദിക്കുന്നത്. 30 ദിവസത്തെ പരോളാണ് നേരത്തെ അനുവദിച്ചിരുന്നത്. ആയുര്‍വേദ ചികിത്സ കഴിഞ്ഞ് ഈ മാസം ഏഴിനാണ് രജീഷ് തിരിച്ചെത്തിയത്. തുടര്‍ന്ന് വീണ്ടും പരോള്‍ അനുവദിച്ചിരിക്കുകയാണ്.
ടി.പി കേസിലെ പ്രതികള്‍ക്ക് പരോളിന് ജയില്‍ ഡിഐജി പണം വാങ്ങിയെന്ന പരാതി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രതി കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് പണംവാങ്ങി ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്നും പരോള്‍ അനുവദിക്കാന്‍ പലരില്‍നിന്ന് പണം വാങ്ങിയെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് ജയില്‍ ഡിഐജി എം.കെ. വിനോദ് കുമാറിന്റെ പേരില്‍ വിജിലന്‍സ് കേസെടുത്തിരുന്നു.
-
kerala3 days agoരാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
-
india2 days agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala2 days ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF3 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
-
kerala3 days agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
-
GULF2 days agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
News3 days ago‘ഇന്നൊരു പെണ്ണിന്റെ മൂടുപടം മാറ്റിയ ആള് നാളെ എന്റെ കൈകളിലെ വസ്ത്രവും മാറ്റില്ലേ?’; നിതീഷ് കുമാറിനെതിരെ പ്രിയങ്ക കക്കാര്‍
-
india3 days agoതൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍; നാളെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
