india

തരൂരിനെതിരെ രാജ്യദ്രോഹ കേസ്; ‘ജനാധിപത്യത്തിന്റെ അന്തസ്സ് കീറിമുറിച്ചു’ : വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

By Test User

January 30, 2021

ഡല്‍ഹി: കര്‍ഷക റാലിയ്ക്കിടെ നടന്ന സംഘര്‍ഷത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചതിന് ശശി തരൂര്‍ എംപിയ്ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത നടപടിയെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. ഇത്തരമൊരു പ്രവൃത്തിയിലൂടെ ജനാധിപത്യത്തിന്റെ അന്തസ്സ് ബിജെപി കീറിമുറിച്ചെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. എഫ്‌ഐആറിട്ട് ജനപ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ ഈ ശീലം വളരെ വിഷമയമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘ജനാധിപത്യത്തെ ബഹുമാനിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഭയത്തിന്റെ അന്തരീക്ഷം ജനാധിപത്യത്തിന് അപകടകരമാണ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും ജനപ്രതിനിധികള്‍ക്കെതിരേയും എഫ്‌ഐആര്‍ ഇട്ടതിലൂടെ ജനാധിപത്യത്തിന്റെ അന്തസ്സ് ബിജെപി സര്‍ക്കാര്‍ കീറി മുറിച്ചു’, പ്രിയങ്ക ഗാന്ധി പറഞ്ഞു.

ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലാണ് ശശി തരൂരിന് എതിരെ രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശ്,ഹരിയാന,മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് തതൂരിന് എതിരെ കേസെടുത്തിരിക്കുന്നത്.

രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, വിദ്വേഷം പ്രചരിപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മൃണാള്‍ പാണ്ഡെ, രാജ്ദീപ് സര്‍ദേശായി, വിനോദ് ജോസ്, സഫര്‍ ആഘ, പരേഷ് നാഥ്, അനന്ത് നാഥ് എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്കെതിയെും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.