kerala

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

By sreenitha

January 08, 2026

പൂണെ: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ പോരാട്ടത്തിന്റെ മുഖ്യശബ്ദവുമായ മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. ബുധനാഴ്ച രാത്രി പൂണെയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ സിദ്ധാര്‍ത്ഥ ഗാഡ്ഗിലാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതം സമര്‍പ്പിച്ച ഗാഡ്ഗിലിന് രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിപരമായ നില വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. 2011-ല്‍ സമര്‍പ്പിച്ച ‘ഗാഡ്ഗില്‍ റിപ്പോര്‍ട്ട്’ ഇന്ത്യന്‍ പരിസ്ഥിതി ചര്‍ച്ചകളില്‍ നിര്‍ണായക വഴിത്തിരിവായി.

പശ്ചിമഘട്ടത്തിന്റെ 1,29,037 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള പ്രദേശത്തിന്റെ ഏകദേശം 75 ശതമാനം പരിസ്ഥിതി ലോല മേഖലകളായി പ്രഖ്യാപിക്കണമെന്നും, അവിടങ്ങളില്‍ ഖനന പ്രവര്‍ത്തനങ്ങളും വന്‍കിട നിര്‍മാണങ്ങളും കര്‍ശനമായി നിയന്ത്രിക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. ഭരണകൂടങ്ങള്‍ റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കുന്നതില്‍ മടിച്ചെങ്കിലും, കേരളം ഉള്‍പ്പെടെ സമീപകാലത്ത് ഉണ്ടായ പ്രകൃതി ദുരന്തങ്ങള്‍ ഗാഡ്ഗിലിന്റെ ദീര്‍ഘദര്‍ശനപരമായ മുന്നറിയിപ്പുകള്‍ എത്രത്തോളം ശരിയാണെന്ന് തെളിയിക്കുന്നതായാണ് വിലയിരുത്തല്‍.

1942 മേയ് 24ന് പൂണെയിലാണ് മാധവ് ഗാഡ്ഗിലിന്റെ ജനനം. പൂനെ സര്‍വകലാശാലയിലും മുംബൈയിലും നിന്ന് ജീവശാസ്ത്രം പഠിച്ച ശേഷം ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് ഗണിത പരിസ്ഥിതിശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. ഹാര്‍വാഡില്‍ ഐ.ബി.എം ഫെലോയായി പ്രവര്‍ത്തിച്ച അദ്ദേഹം അപ്ലൈഡ് മാതമാറ്റിക്സില്‍ റിസര്‍ച്ച് ഫെലോയും ജീവശാസ്ത്ര അധ്യാപകനുമായിരുന്നു.

1973 മുതല്‍ 2004 വരെ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലും കാലിഫോര്‍ണിയ സര്‍വകലാശാല (ബെര്‍ക്ലി) യിലും വിസിറ്റിങ് പ്രൊഫസറായും പ്രവര്‍ത്തിച്ചു. ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം തുടങ്ങിയ മേഖലകളില്‍ താല്പര്യമുള്ള ഗാഡ്ഗിലിന്റെ പേരില്‍ 215 ഗവേഷണപ്രബന്ധങ്ങളും ആറു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.