india
ഷാഹി മസ്ജിദ് വെടിവെപ്പില്‍ പ്രതിഷേധം ശക്തം; ബി.ജെ.പിയുടെ ആസൂത്രിത പദ്ധതിയെന്ന് അഖിലേഷ്, ഇനിയെത്ര പേരുടെ രക്തം വേണമെന്ന് ഒവൈസി
സംഭവത്തില്‍ പ്രതികരണവുമായി വിവിധ പ്രതിപക്ഷ കക്ഷി നേതാക്കള്‍ രംഗത്തെത്തി.
യു.പിയിലെ സംഭാല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വേ തടയുന്നതിനിടയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ മൂന്ന് മുസ്ലിം യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തം. സംഭവത്തില്‍ പ്രതികരണവുമായി വിവിധ പ്രതിപക്ഷ കക്ഷി നേതാക്കള്‍ രംഗത്തെത്തി.
നിങ്ങള്‍ക്കിനി എത്ര പേരുടെ രക്തം വേണമെന്ന് സംഭവത്തെ കുറിച്ച് പ്രതികരിച്ച ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം നേതാവുമായ അസദുദ്ദീന്‍ ഒവൈസി ചോദിച്ചു. ആര്‍ക്കാണ് ഇനി ഈ നിറമില്ലാത്ത ഭൂമിയെ പുഷ്പിക്കാന്‍ കഴിയുകയെന്നും എത്ര നെടുവീര്‍പ്പകളുണ്ടായാലാണ് നിങ്ങളുടെ ഹൃദയത്തെ തണുപ്പിക്കുക എന്നും അദ്ദേഹം ചോദിച്ചു.
ഉത്തര്‍പ്രദേശ് പൊലീസിന്റെ വെടിവെപ്പിനെ ശക്തമായി അപലപിച്ച അദ്ദേഹം സംഭവത്തെ കുറിച്ച് നിക്ഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. മൂന്ന് പേരുടെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം സംഘര്‍ഷത്തിന് പിന്നില്‍ ബി.ജെ.പിയാണ് യു.പി. മുന്‍ മുഖ്യമന്ത്രിയും എം.പിയുമായ അഖിലേഷ് യാദവ് പറഞ്ഞു. ഗുരുതരമായ സംഭവമാണ് സംഭാലില്‍ ഉണ്ടായതെന്നും യു.പിയില്‍ കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ശ്രദ്ധമാറ്റാന്‍ വേണ്ടിയാണ് ഒരു സര്‍വേ സംഘത്തെ ബോധപൂര്‍വം മസ്ജിദിലേക്ക് അയച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങള്‍ സൃഷ്ടിച്ച് മനപ്പൂര്‍വം ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമായിരുന്നു സര്‍വേക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സര്‍വേ നടന്ന ഒരു പള്ളിയില്‍ എന്തിനാണ് വീണ്ടും സര്‍വെ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. സംഭാലില്‍ നടന്ന സംഭവങ്ങളെല്ലാം ബി.ജെ.പി സര്‍ക്കാറിന്റെ ഒത്താശയോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഞായറാഴ്ചയാണ് ഉത്തര്‍പ്രദേശിലെ സംഭാലിലെ ഷാഹി മസ്ജിദില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരുമായ പ്രദേശവാസികള്‍ തര്‍ക്കത്തിലേര്‍പ്പെട്ടെത്. ഈ സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ നഈം, ബിലാല്‍, നൗമാന്‍ എന്നീ മൂന്ന് യുവാക്കള്‍ കൊല്ലപ്പെടുകയും ചെയ്തു.
മുഗള്‍ കാലഘട്ടത്തില്‍ നിര്‍മിച്ച പള്ളിയിരിക്കുന്ന സ്ഥലത്ത് ഹരിഹര്‍ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് അവകാശപ്പെട്ട് ഒരാള്‍ നല്കിയ ഹരജിയെ തുടര്‍ന്ന് പ്രദേശിക കോടതിയാണ് പള്ളിയില്‍ സര്‍വേ നടത്താന്‍ അനുമതിയിട്ടത്. കോടതിയുടെ ഉത്തരവുണ്ടായതിനെ പിന്നാലെ തന്നെ പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു.
എന്നാല്‍ ഇന്ന് രാവിലെ യാതൊരു മുന്നൊരുക്കവുമില്ലാതെ സര്‍വേ സംഘം പൊലീസിനെയും കൂട്ടി സ്ഥലത്തേക്ക് എത്തുകയാണുണ്ടായത്. ഈ സമയത്താണ് പ്രദേശവാസികള്‍ സര്‍വെ സംഘത്തെ തടഞ്ഞതും പൊലീസ് പ്രദേശവാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തതും.
india
ഹിന്ദു രാഷ്ട്രമാകാന്‍ ഇന്ത്യക്ക് ഔദ്യോഗിക പ്രഖ്യാപനം ആവശ്യമില്ല: വിവാദ പരാമര്‍ശവുമായി മോഹന്‍ ഭാഗവത്
വ്യക്തിപരമായ ആരാധനാരീതികള്‍ പരിഗണിക്കാതെ രാജ്യത്തെ സ്നേഹിക്കുന്ന ഏതൊരാളും ഹിന്ദുവാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്.
വ്യക്തിപരമായ ആരാധനാരീതികള്‍ പരിഗണിക്കാതെ രാജ്യത്തെ സ്നേഹിക്കുന്ന ഏതൊരാളും ഹിന്ദുവാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഇന്ത്യയ്ക്ക് ഹിന്ദു രാഷ്ട്രമാകാന്‍ ഔദ്യോഗിക പ്രഖ്യാപനം ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അസം സന്ദര്‍ശന വേളയിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ‘ഭാരതവും ഹിന്ദുവും പര്യായങ്ങളാണ്,’ അദ്ദേഹം പറഞ്ഞു, ഇന്ത്യക്ക് ഒരു ഹിന്ദു രാഷ്ട്രമായി ഔദ്യോഗിക പ്രഖ്യാപനം ആവശ്യമില്ല. അതിന്റെ നാഗരിക ധാര്‍മ്മികത ഇതിനകം അതിനെ പ്രതിഫലിപ്പിക്കുന്നു. എന്നും അദ്ദേഹം പറഞ്ഞു.
അസമിലെ ജനസംഖ്യാപരമായ മാറ്റങ്ങളെയും സാംസ്കാരിക സംരക്ഷണത്തെയും കുറിച്ചുള്ള ആശങ്കകളെ അഭിസംബോധന ചെയ്ത ഭഗവത്, ആത്മവിശ്വാസം, ജാഗ്രത, ഒരാളുടെ ഭൂമിയോടും സ്വത്വത്തോടും ഉള്ള ഉറച്ച ബന്ധം എന്നിവയ്ക്ക് ആഹ്വാനം ചെയ്തു.
നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റം, ഹിന്ദുക്കള്‍ക്ക് മൂന്ന് കുട്ടികളുടെ മാനദണ്ഡം ഉള്‍പ്പെടെയുള്ള സന്തുലിത ജനസംഖ്യാ നയത്തിന്റെ ആവശ്യകത, ഭിന്നിപ്പിക്കുന്ന മതപരിവര്‍ത്തനങ്ങളെ ചെറുക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
india
ആംബുലന്‍സിന് തീപിടിച്ച് നാല് പേര് മരിച്ചു
ചൊവ്വാഴ്ച രാത്രിയാണ് മൊദാസയില്‍ നിന്ന് അഹമ്മദാബാദിലേക്ക് കടന്നുപോകുന്ന ആംബുലന്‍സില്‍ ദുരന്തം സംഭവിച്ചത്.
പാലന്‍പൂര്‍: ഗുജറാത്തിലെ അഹമ്മദാബാദ് ഭാഗത്തേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ച് നാല് പേര് മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് മൊദാസയില്‍ നിന്ന് അഹമ്മദാബാദിലേക്ക് കടന്നുപോകുന്ന ആംബുലന്‍സില്‍ ദുരന്തം സംഭവിച്ചത്. മരിച്ചവരില്‍ ഒരു ദിവസം മാത്രം പ്രായമായ പുതുജാത കുഞ്ഞും പിതാവും ഡോക്ടറും നഴ്സും ഉള്‍പ്പെടുന്നു.
മാസം തികയാതെ ജനിച്ച കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്, കൂടുതല്‍ വിദഗ്ധ ചികിത്സക്കായി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആദ്യം മൊദാസയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്ന കുഞ്ഞിനെ തുടര്‍ന്ന് നില വഷളായതിനാല്‍ അഹമ്മദാബാദിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. കുഞ്ഞിനെയും കുടുംബത്തെയും കൊണ്ടുപോകാന്‍ ഓറഞ്ച് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നിന്നാണ് ഡോക്ടറും നഴ്സുമടങ്ങിയ ആംബുലന്‍സ് എത്തിയതെന്ന് ആരവല്ലി എസ്.പി. മനോഹര്‍ സിംഗ് ജഡേജ അറിയിച്ചു.
ശിശുവിന്റെ പിതാവ് ജിഗ്നേഷ് മോച്ചി (38), കുടുംബാംഗങ്ങള്‍ എന്നിവര്‍ യാത്രതിരിച്ച ആംബുലന്‍സ് മൊദാസയില്‍ നിന്ന് ചില കിലോമീറ്റര്‍ മാത്രം പിന്നിട്ടപ്പോള്‍ പെട്ടെന്ന് തീപിടിത്തം ഉണ്ടായി. തീ അതിവേഗം ആളിപ്പടര്‍ന്നതോടെ അഗ്നിശമന സേന എത്തുംമുമ്പ് തന്നെ കുഞ്ഞും പിതാവും ഡോക്ടറായ 30 കാരനായ രാജ്കരണ്‍ ശാന്തിലാല്‍ റെന്റിയയും 23 കാരിയായ നഴ്സ് ഭൂരി മനാത്തും വെന്തുമരിച്ചു.
അപകടസമയം ഡ്രൈവര്‍ കാബിനില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആര്‍ഡി ദാബി പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുകയും തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ആംബുലന്‍സ് തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ലെങ്കിലും, വരുത്തിയ അനന്തരഫലങ്ങള്‍ പ്രദേശവാസികളെയും ആരോഗ്യവ്യവസ്ഥയെയും നടുക്കിയിരിക്കുകയാണ്.
india
പോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി
ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.
ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india15 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala13 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
Sports11 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

