More

ചൈനയില്‍ മുസ്‌ലിംപള്ളി പൊളിച്ചുമാറ്റി പൊതു ശൗചാലയം നിര്‍മ്മിച്ചു; മൂന്നു വര്‍ഷത്തിനിടെ തടങ്കലാക്കിയത് 1.8 ദശലക്ഷം മുസ്‌ലിംങ്ങളെ

By chandrika

August 17, 2020

ബയ്ജിങ്: ചൈനയില്‍ മുസ്‌ലിംപള്ളി പൊളിച്ചുമാറ്റി സ്ഥലത്് പൊതു ശൗചാലയം നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട്. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലെ അതുഷിലെ മസ്ജിദ് പൊളിച്ചുമാറ്റി സ്ഥലത്ത് പൊതു ശൗചാലയം നിര്‍മിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. അതുഷിലെ സുന്താഗ് ഗ്രാമത്തിലെ ടോക്കുല്‍ പള്ളി പൊളിച്ച സ്ഥലത്തെ മലീമസപ്പെടുത്തുന്ന രീതിയിലുള്ള നിര്‍മാണം ചൈന നടത്തുന്നത് പ്രത്യേക രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്ന് നിരീക്ഷകര്‍ പറയുന്നു. പ്രദേശത്തെ ഉയ്ഘര്‍ മുസ്ലിംകളുടെ മതവികാരം വ്രണപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് വിദ്വേഷം ഉയര്‍ത്തുന്ന നിര്‍മാണമെന്നും റേഡിയോ ഫ്രീ ഏഷ്യ (ആര്‍എഫ്എ) റിപ്പോര്‍ട്ട് ചെയ്തു. ടോക്കുല്‍ പള്ളി കൂടാതെ പ്രദേശത്തെ രണ്ടു പള്ളികള്‍കൂടി ചൈനീസ് ഭരണകൂടം പൊളിച്ചുനീക്കിയതായും റിപ്പോര്‍ട്ടുണ്ട്.

2016 മുതല്‍ സിന്‍ജിയാങ്ങിലുടനീളമുള്ള മുസ്‌ലിം ഖബറിസ്ഥാനുകളും മറ്റ് മത സ്ഥാപനങ്ങളും ആസൂത്രിതമായി നശിപ്പിക്കുകയാണ്. പള്ളിയുടെ മുമ്പില്‍ മദ്യം വില്‍പ്പനയും മറ്റു ഇസ്ലാമില്‍ നിരോധിച്ച കാര്യങ്ങളും ലഭ്യമാക്കുന്നതായുണാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സിചുവാന്‍ ആസ്ഥാനമായുള്ള ഒരു കമ്പനിക്ക് പള്ളി സൈറ്റ് അടിവസ്ത്രം നിര്‍മ്മിക്കുന്ന ഫാക്ടറിയാക്കായി തുറന്നുകൊടുത്തതായും ഹോതാന്‍ നഗരത്തിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

China builds public toilet on Uyghur mosque site. https://t.co/8SCae2ufC8

— Naila Inayat (@nailainayat) August 16, 2020

ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിങ്ങിന്റെ നേതൃത്വത്തില്‍ നടക്കുന്ന കടുത്ത മുസ്‌ലിം വിരുദ്ധനയങ്ങളുടെ ഭാഗമായി 2017 ഏപ്രില്‍ മുതല്‍ സിന്‍ജിയാങ്ങിലുടനീളമുള്ള 1.8 ദശലക്ഷം ഉയ്ഘര്‍മാരെയും മറ്റ് മുസ്ലീം ന്യൂനപക്ഷങ്ങളെയും തടങ്കല്‍ ക്യാമ്പുകളിലാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടും.

പള്ളികള്‍ക്ക് പുറമെ വിശ്വാസം തന്നെ തുടച്ചുനീക്കുന്ന പദ്ധതിയുമാണ് ചൈനീസ് അധികാരികള്‍ രംഗത്തുള്ളത്. 2016 നും 2019 നും ഇടയില്‍ 10,000 മുതല്‍ 15,000 വരെ പള്ളികള്‍, ആരാധനാലയങ്ങള്‍, മറ്റ് മതസ്ഥലങ്ങള്‍ തകര്‍ത്തിട്ടുണ്ട്. സിന്‍ജിയാങ്ങിലെ മതസ്ഥലങ്ങള്‍ പൊളിക്കുന്നത് ഒരുതരം ”സ്പിരിറ്റ് ബ്രേക്കിംഗ്” ആണെന്ന് ഉയ്ഘര്‍ ചരിത്രകാരനായ ഖഹര്‍ ബരാത്ത് പ്രതികരിച്ചു. ചൈനയുടെ മതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ വിവിധ സര്‍ക്കാറുകളോടും മുസ്ലീം സംഘടനകളോടും അദ്ദേഹം ആഹ്വാനം ചെയ്തു.