india

വഖഫ് ബോര്‍ഡുകളെ നിരോധിക്കാനുള്ള ബില്‍ തള്ളണമെന്ന് പി.വി. വഹാബ് എം.പി രാജ്യസഭയില്‍

By webdesk11

July 21, 2023

വഖഫ് ബോര്‍ഡുകളെ നിരോധിക്കാനുള്ള ബില്‍ തള്ളണമെന്ന് പി.വി. വഹാബ് എം.പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ഹര്‍നാഥ് സിംഗ് യാദവ് എംപിയുടെ ‘വഖഫ് അസാധുവാക്കല്‍ ബില്‍ 2022’ എന്ന സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നതിനുള്ള അനുമതി പിന്‍വലിക്കാന്‍ രാജ്യ സഭ ചെയര്‍മാനോടാണ് പി.വി. വഹാബ് എം.പി ആവശ്യപ്പെട്ടത്.

ഹര്‍നാഥ് സിംഗ് യാദവിന്റെ പേരില്‍ 21 ജൂലൈ 2023 ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ‘വഖഫ് അസാധുവാക്കല്‍ ബില്‍ 2022’ എന്ന സ്വകാര്യ ബില്ലിനെക്കുറിച്ചുള്ള ആശങ്കകളും എതിര്‍പ്പും വഹാബ് എം.പി രാജ്യസഭയില്‍ അറിയിച്ചു.വഖഫ് നിയമം റദ്ദാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. മുസ്ലീം സമുദായത്തിന്റെ വിശ്വാസത്തില്‍ ഇടപെടാനും മുസ്ലീം സമുദായത്തോടും അവരുടെ വിശ്വാസത്തോടുമുള്ള തന്റെ വിരോധത്തിന്റെയും വെറുപ്പിന്റെയും വസ്തുത സ്ഥാപിക്കാനുള്ള ശ്രമമാണ് ഇത്തരമൊരു ബില്‍ അവതരിപ്പിച്ചുകൊണ്ട് ഹര്‍നാഥ് സിംഗ് യാദവിന്റെ ഉദ്ദേശ്യം അദ്ദേഹം പറഞ്ഞു.

വഖഫ് ബോര്‍ഡ് സ്ഥാപിതമായത് മുസ്ലിംകള്‍ വസിയത് നല്‍കുന്ന സ്വത്തുക്കളുടെ മേല്‍നോട്ടം വഹിക്കാനാണെന്നും അവയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യത്തിനും ഇസ്ലാമിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കണം. മുസ്ലീം സമുദായവുമായി ബന്ധപ്പെട്ട സ്വത്തുക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ പരമാവധി കുറയ്ക്കുക എന്നതായിരുന്നു ബോര്‍ഡ് രൂപീകരിക്കുന്നതിന്റെ ലക്ഷ്യം. മുസ്ലീം സമുദായങ്ങള്‍ക്കിടയിലുള്ള ഇത്തരം നിര്‍ണായകമായ വിശ്വാസ ആചാരം റദ്ദാക്കാനുള്ള ബില്‍ മുസ്ലീം സമുദായത്തിന്റെ താല്‍പ്പര്യത്തിന് എതിരാണ്, ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.