News

ഫലസ്തീന് സഹായമെത്തിക്കാന്‍ റഫ അതിര്‍ത്തി തുറക്കും; ഈജിപ്ത്

By webdesk13

October 12, 2023

ഫലസ്തീന് സഹായമെത്തിക്കാന്‍ റഫ അതിര്‍ത്തി തുറക്കുമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി. റഫ അതിര്‍ത്തിക്ക് നേരെയുള്ള ആക്രമണത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ഇസ്രാഈലിനോട് ഈജിപ്ത് ആവശ്യപ്പെട്ടു. ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യവുമായി കൂടുതല്‍ അറബ് രാജ്യങ്ങള്‍ രംഗത്തെത്തി.

ഗസ്സക്കു മേല്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പട്ട ഫലസ്തീനികളുടെ എണ്ണം 1300 കടന്നു.

കഴിഞ്ഞ 6 ദിവസമായി റഫാ അതിര്‍ത്തി അടഞ്ഞു കിടക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഈ മേഖല കേന്ദ്രീകരിച്ച് വലിയ തോതിലുള്ള വ്യോമാക്രമണം നടത്തുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി അതിര്‍ത്തിയിലേക്കുള്ള യാത്രപോലും ദുസ്സഹമായിരുന്നു.

ഇപ്പോള്‍ ഈ ഭാഗത്തേക്കുള്ള തകര്‍ന്ന റോഡുകള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ശരിപ്പെടുത്താനുള്ള ഒരു സാവകാശമാണ് ഈജിപ്ത് ഇസ്രാഈലിനോട് ആവശ്യപ്പെട്ടത്. റഫാ അതിര്‍ത്തി യാത്രക്ക് സജ്ജമാണെങ്കില്‍ എത്രയുംപെട്ടെന്ന് തന്നെ ജീവകാരുണ്യ ഉത്പന്നങ്ങള്‍ ഗസ്സാ നിവാസികള്‍ക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് ഈജിപ്ത്.

ആന്റണി ബ്ലിങ്കണ്‍ ഇസ്രാഈലില്‍ എത്തിയ സന്ദര്‍ഭത്തിലാണ് ഈജിപ്ത് വിദേശ കാര്യ മന്ത്രിയുടെ പ്രസതാവന വരുന്നത്. ഇതിനോടകം തന്നെ 6000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും. 350ന് മുകളില്‍ ഗസ്സ നിവാസികള്‍ മരണപ്പെടുകയും ചെയ്തിരുന്നു.

ആശുപത്രിയില്‍ ആരെയും പ്രവേശിപ്പിക്കാനാകാത്ത രീതിയില്‍ ഐ.സി.യുകള്‍ വരെ നിറഞ്ഞു കവിഞ്ഞിരിക്കുകയാണെന്നാണ് റെഡ് ക്രോസ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് ജീവന്‍ രക്ഷാ മരുന്നുകളടക്കം ഗസ്സയിലേക്ക് എത്തിക്കേണ്ടതുണ്ട്. ഗസ്സക്ക് നേരെയുള്ള ഉപരോധം ഒരു ജനതക്കൊന്നാകെ കൂട്ട പിഴ നടത്തുന്നതിന് തുല്ല്യമാണെന്നും യു.എന്‍ ഏജന്‍സികളും റെഡ്‌ക്രോസ് ഉള്‍പ്പടെയുള്ള സംഘടനകളും വ്യക്തമാക്കിയിരുന്നു.