കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉത്തർപ്രദേശ് പര്യടനം പുനരാരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണസിയിൽ നിന്നാണ് ന്യായ് യാത്ര പുനരാരംഭിച്ചത്.
വാരണസിയിൽ വൻ വരവേൽപ്പാണ് രാഹുലിനും യാത്രക്കും ലഭിച്ചത്. യാത്രക്കിടെ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിക്കുന്ന രാഹുൽ പ്രാർഥന നടത്തും. വാരണസിയിലെ കരകൗശല തൊഴിലാളികളുമായും അദ്ദേഹം സംവദിക്കും.
അപ്ന ദൾ (കാമറവാദി) നേതാവ് പല്ലവി പട്ടേൽ ന്യായ് യാത്രയുടെ ഭാഗമാകും. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സമാജ് വാദി ടിക്കറ്റിൽ മത്സരിച്ച് പല്ലവി വിജയിച്ചിരുന്നു. രാജ്യസഭയിലേക്ക് പാർട്ടി സ്ഥാനാർഥിയാക്കാത്തതിൽ പല്ലവി പ്രതിഷേധത്തിലായിരുന്നു.
https://twitter.com/i/status/1758718689615216671
ഉത്തർപ്രദേശിലൂടെ 11 ദിവസമാണ് ന്യായ് യാത്ര പര്യടനം നടത്തുന്നത്. 20 ജില്ലകളിലൂടെ 1074 കിലോമീറ്ററാണ് രാഹുൽ സഞ്ചരിക്കുക. യു.പി പര്യടനം പൂർത്തിയാക്കി ന്യായ് യാത്ര മധ്യപ്രദേശിലേക്ക് കടക്കും.