Connect with us

india

ഒമ്പത് പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; കേരളത്തിന് ഒന്നുമില്ല

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമ ബംഗാളിന് ഏഴും തമിഴ്‌നാടിന് മൂന്നും അസമിന് രണ്ടും സർവീസുകളാണ് അനുവദിച്ചത്.

Published

on

ന്യൂഡൽഹി: രാജ്യത്ത് ഒമ്പത് പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമ ബംഗാളിന് ഏഴും തമിഴ്‌നാടിന് മൂന്നും അസമിന് രണ്ടും സർവീസുകളാണ് അനുവദിച്ചത്. എന്നാൽ കേരളത്തിന് ഒരു സർവീസും അനുവദിച്ചിട്ടില്ല.

ബംഗാളിൽ നിന്ന് ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കുള്ള റൂട്ടുകളിലാണ് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തിൽ ബംഗാളിനാണ് റെയിൽവേ മുൻഗണന നൽകിയതെന്ന വിമർശനവും ഉയരുന്നുണ്ട്.

കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ദീർഘദൂര സർവീസ് നടത്തുന്ന ട്രെയിനുകളാണ് അമൃത് ഭാരത് എക്‌സ്പ്രസ്. 800 കിലോമീറ്ററിൽ കൂടുതൽ ദൂരമുള്ള നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ ട്രെയിനുകളുടെ പ്രത്യേകത.

india

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ആര്‍.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ചു

ഡല്‍ഹി കേശവ് കുഞ്ചിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിലെത്തിയ സംഘം ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബാലെയുമായി ഏകദേശം ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തി.

Published

on

ന്യൂഡല്‍ഹി: ബി.ജെ.പിയ്ക്ക് പിന്നാലെ ആര്‍.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സി.പി.സി) പ്രതിനിധി സംഘം. ഡല്‍ഹി കേശവ് കുഞ്ചിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിലെത്തിയ സംഘം ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബാലെയുമായി ഏകദേശം ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തി.

സണ്‍ ഹൈയാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം തിങ്കളാഴ്ച ബി.ജെ.പി ആസ്ഥാനത്ത് ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍.എസ്.എസ് സന്ദര്‍ശനം.

സംഭവത്തെ തുടര്‍ന്ന് ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ‘സൗമ്യമായ കീഴടങ്ങല്‍’ എന്നാണ് ബി.ജെ.പിയുടെ നിലപാടിനെ കോണ്‍ഗ്രസ് പരിഹസിച്ചത്. ചൈനീസ് പ്രതിനിധികളുമായി കോണ്‍ഗ്രസ് കൂടിക്കാഴ്ച നടത്തുമ്പോള്‍ ചോദ്യം ചെയ്യുന്ന പതിവ് ബി.ജെ.പിക്കുണ്ടെന്നും, എന്നാല്‍ ഇപ്പോഴത്തെ സ്വന്തം കൂടിക്കാഴ്ചകളില്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആവശ്യപ്പെട്ടു.

ചൈനയുമായുള്ള ഇടപാടുകളില്‍ ബി.ജെ.പി കാപട്യം കാണിക്കുകയാണെന്നും, അതിര്‍ത്തി ലംഘനങ്ങള്‍ പോലുള്ള ഗൗരവ വിഷയങ്ങള്‍ ഈ കൂടിക്കാഴ്ചകളില്‍ ചര്‍ച്ച ചെയ്തുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ചൈനയോടുള്ള നയത്തില്‍ സര്‍ക്കാര്‍ പൂര്‍ണ സുതാര്യതയും ഉത്തരവാദിത്തവും പുലര്‍ത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

2020ലെ ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ഇന്ത്യചൈന ബന്ധങ്ങളില്‍ നിലനിന്നിരുന്ന അസ്വാരസ്യം മാറുന്നതിന്റെ സൂചനയായാണ് ഈ ഉയര്‍ന്നതലത്തിലുള്ള പാര്‍ട്ടിതല കൂടിക്കാഴ്ചകളെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 2024 ഒക്ടോബറില്‍ റഷ്യയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ കിഴക്കന്‍ ലഡാക്കില്‍ സൈനിക പിന്മാറ്റവും നയതന്ത്ര ചര്‍ച്ചകളും പുനരാരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ സന്ദര്‍ശനം.

Continue Reading

india

ജാര്‍ഖണ്ഡില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ മതം ചോദിച്ച് ആക്രമിച്ച കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍

മംഗളൂരു താലൂക്കിലെ കുളൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന രതീഷ് ദാസ് എന്ന ലാലു (32), ധനുഷ് (24), സാഗര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

Published

on

മംഗളൂരു: ജാര്‍ഖണ്ഡില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ മതം ചോദിച്ചറിഞ്ഞ ശേഷം ബംഗ്ലാദേശി പൗരനാണെന്ന് ആരോപിച്ച് അധിക്ഷേപിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ മൂന്ന് പേരെ മംഗളൂരു കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു താലൂക്കിലെ കുളൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന രതീഷ് ദാസ് എന്ന ലാലു (32), ധനുഷ് (24), സാഗര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച വൈകിട്ട് 6.05 ഓടെ, കഴിഞ്ഞ 15 വര്‍ഷമായി കര്‍ണാടകയില്‍ ജോലി ചെയ്യുന്ന ദില്‍ജന്‍ അന്‍സാരിയെ നാല് പേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി ഹിന്ദുവാണോ മുസ്ലിമാണോ എന്ന് ചോദിച്ചു. പേര് പറഞ്ഞതോടെ ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് അസഭ്യം പറയുകയും ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തലപൊട്ടി രക്തസ്രാവമുണ്ടായിരുന്നിട്ടും അക്രമം തുടരുന്നതിനിടെ സമീപവാസിയായ ഒരു സ്ത്രീ ഇടപെട്ട് യുവാവിനെ രക്ഷപ്പെടുത്തി.

ഭീഷണിയും ഭയവും കാരണം ദില്‍ജന്‍ അന്‍സാരി ഉടന്‍ പരാതി നല്‍കിയിരുന്നില്ല. പിന്നീട് പ്രാദേശിക പൊതുപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 03/2026 ആയി കേസ് രജിസ്റ്റര്‍ ചെയ്തു. ഭാരതീയ ന്യായ സംഹിത, 2023 ലെ സെക്ഷന്‍ 126(2), 352, 351(3), 353, 109, 118(1), 3(5) എന്നിവ പ്രകാരമാണ് കേസ്.

 

Continue Reading

india

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ നീക്കം; മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുന്നു

ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്ന തരത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ ഭേദഗതി വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

Published

on

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്ന തരത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ ഭേദഗതി വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഭേദഗതിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ വൈകാതെ സംസ്ഥാനതല ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നാണ് വിവരം.

സമീപകാലത്ത് ഇന്ത്യന്‍ റോഡുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാഹനങ്ങളുടെ എണ്ണം ആശങ്കാജനകമായി ഉയര്‍ന്നതോടെയാണ് നിയമഭേദഗതിയിലേക്ക് സര്‍ക്കാര്‍ കടന്നത്. കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി നടത്തിയ നിരീക്ഷണത്തില്‍, ഒരു ആഴ്ചയില്‍ മാത്രം നിരത്തിലിറങ്ങുന്ന മൊത്തം വാഹനങ്ങളുടെ 56 ശതമാനവും ഇന്‍ഷുറന്‍സില്ലാത്തതാണെന്ന കണക്കുകള്‍ പുറത്തുവന്നിരുന്നു.

നിലവിലെ നിയമപ്രകാരം പെര്‍മിറ്റില്ലാത്തതോ രജിസ്ട്രേഷനില്ലാത്തതോ ആയ വാഹനങ്ങള്‍ക്കെതിരെ മാത്രമാണ് നടപടി സ്വീകരിക്കാനാവുക. എന്നാല്‍ പുതിയ ഭേദഗതിയിലൂടെ ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ക്കെതിരെയും നേരിട്ടുള്ള നടപടികള്‍ സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് അധികാരം ലഭിക്കും. ഇതുവഴി ഒരു മില്യണിലധികം ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങളെ റോഡുകളില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയുമെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍.

ഗതാഗത വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഇന്‍ഷുറന്‍സില്ലാതെ നിരത്തിലിറക്കുന്നവയില്‍ ഭൂരിഭാഗവും ഇരുചക്രവാഹനങ്ങളാണ്. നിലവില്‍ ഇത്തരം വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതാണ് പതിപ്പ്. ആദ്യ കുറ്റത്തിന് 2000 രൂപയും, ആവര്‍ത്തിച്ചാല്‍ 4000 രൂപ പിഴയും മൂന്ന് മാസം വരെ തടവുശിക്ഷയുമാണ് നിലവിലെ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഈ ശിക്ഷാനടപടികളില്‍ കൂടുതല്‍ കര്‍ശനത കൊണ്ടുവരുന്നതാണ് നിര്‍ദ്ദേശിക്കുന്ന ഭേദഗതി.

 

Continue Reading

Trending