Video Stories

ഉര്‍ദുഗാനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ തുര്‍ക്കി കോടതി 40 പേര്‍ക്ക് ജീവപര്യന്തം തടവ്

By chandrika

October 05, 2017

ഇസ്തംബൂള്‍: പരാജയപ്പെട്ട പട്ടാള അട്ടിമറിക്കിടെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ തുര്‍ക്കി കോടതി 40 പേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം 31 പേര്‍ക്ക് നാലു ജീവപര്യന്തങ്ങളും ഒമ്പതുപേര്‍ക്ക് ഒരു ജീവപര്യന്തവുമാണ് വിധിച്ചത്. 2016 ജൂലൈ 15ന് രാത്രി അട്ടിമറി ശ്രമം നടന്ന രാത്രി ഉര്‍ദുഗാനും കുടുംബവും താമസിച്ചിരുന്ന ഹോട്ടലിലേക്ക് ഒരുകൂട്ടം പട്ടാളക്കാര്‍ ഇരച്ചുകയറുകയായിരുന്നു. അവരില്‍നിന്ന് തലനാരിഴക്കാണ് ഉര്‍ദുഗാന്‍ രക്ഷപ്പെട്ടത്. ആക്രമണത്തിന് മിനുട്ടുകള്‍ക്കുമുമ്പ് അദ്ദേഹം ഹോട്ടല്‍ വിട്ടിരുന്നു. 10 മിനുട്ടുകൂടി ഹോട്ടലില്‍ തങ്ങിയിരുന്നെങ്കില്‍ താന്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് ഉര്‍ദുഗാന്‍ പിന്നീട് പറയുകയുണ്ടായി.

വധശ്രമം നടന്ന സുഖവാസ കേന്ദ്രത്തിനു സമീപമുള്ള മുഗ്ല നഗരത്തിലാണ് പ്രതികളുടെ വിചാരണ നടന്നത്. ഗൂഢാലോചനയില്‍ മുഖ്യപങ്കുള്ള മുന്‍ ബ്രിഗേഡിയര്‍ ജനറല്‍ ഗോഖാന്‍ ഷാഹിന്‍ സോണ്‍മെസാറ്റ്‌സും ശിക്ഷിക്കപ്പെട്ടവരില്‍ പെടും. അട്ടിമറിക്കുശേഷം നാലു ദിവസത്തോളം ഗുഹയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ സകരിയ കുസുവിനും ജീവപര്യന്തം തടവു വിധിച്ചിട്ടുണ്ട്. വധശ്രമവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മുന്‍ ലഫ്റ്റനന്റ് കേണല്‍ ഹുസൈന്‍ യില്‍മാസിനെ മാത്രമാണ് കോടതി കുറ്റമുക്തനാക്കിയത്. 249 പേര്‍ കൊല്ലപ്പെട്ട പരാജയപ്പെട്ട പട്ടാള അട്ടിമറിയുടെ വിചാരണ തുര്‍ക്കിയില്‍ പുരോഗമിക്കുകയാണ്. ഉര്‍ദുഗാന്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന രണ്ടു പൊലീസുകാരും കൊല്ലപ്പെട്ടവരില്‍ പെടും. അട്ടിമറിയുമായി ബന്ധപ്പെട്ട് അരലക്ഷത്തിലേറെ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുര്‍ക്കി ജയിലുകള്‍ അട്ടിമറിക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിചാരണ കാത്ത് ആയിരക്കണക്കിന് ആളുകളാണ് ജയിലില്‍ കഴിയുന്നത്.

ആക്രമണം നടന്ന മേഖലയില്‍ പ്രദേശിക ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന നഗരത്തില്‍ നിന്നും നാല് കിലോമീറ്റര്‍ മാറിയാണ് ആരാധനാലയം സ്ഥിതി ചെയ്യുന്നത്