ഇന്ത്യൻ സിനിമാലോകത്തെയും ആരാധകരെയും ആവേശത്തിലാഴ്ത്തി സംവിധായകരായ എസ്.എസ്. രാജമൗലിയും ജെയിംസ് കാമറൂണും തമ്മിലുള്ള അഭിമുഖ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വീഡിയോ കോൺഫറൻസ് വഴിയാണ് ഇരുവരും സംവദിച്ചത്. ഹൈദരാബാദ് ഐമാക്സ് തിയറ്ററിൽ ‘അവതാർ’ ഒരു വർഷത്തിലേറെ പ്രദർശിപ്പിച്ചതും ചിത്രത്തിന്റെ സാങ്കേതിക മികവും കഥാപറച്ചിൽ ശൈലിയുമടക്കം രാജമൗലി അഭിമുഖത്തിൽ പ്രശംസിച്ചു.
രാജമൗലിയുടെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘വാരണാസി’യെക്കുറിച്ചും ജെയിംസ് കാമറൂൺ സംസാരിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് തന്നെ ക്ഷണിക്കുമോയെന്ന് കാമറൂൺ ചോദിച്ചതും ശ്രദ്ധേയമായി. രാജമൗലിയുടെ സിനിമാറ്റിക് കാഴ്ചപ്പാടിനെയും ശക്തമായ കഥപറച്ചിലിനുള്ള കഴിവുകളെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യൻ സിനിമയുടെയും രാജമൗലിയുടെ ചിത്രങ്ങളുടെയും ലൊക്കേഷനുകൾ നേരിട്ട് സന്ദർശിക്കാനുള്ള ആഗ്രഹവും കാമറൂൺ പങ്കുവച്ചു.
ജനപ്രിയ പരമ്പരയായ ‘അവതാർ’യുടെ മൂന്നാം ഭാഗമായ ‘അവതാർ: ഫയർ ആൻഡ് ആഷ്’ ഡിസംബർ 19ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഇന്ത്യയിൽ വലിയ ആരാധകവൃന്ദമുള്ളതിനാൽ ചിത്രം വൻതോതിൽ റിലീസ് ചെയ്യാനാണ് പദ്ധതി. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുക. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് രാജമൗലിയും ജെയിംസ് കാമറൂണും തമ്മിലുള്ള അഭിമുഖം നടന്നത്.
തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വാരണാസി’. 1000 കോടിയിലധികം ബജറ്റുള്ള ചിത്രത്തിൽ പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ഉൾപ്പെടെ വമ്പൻ താരനിര അണിനിരക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രം 2027ൽ തിയറ്ററുകളിലെത്തുമെന്നാണ് വിവരം.