Culture

കന്നുകാലി കശാപ്പ്: കേന്ദ്ര വിജ്ഞാപനത്തിനെതിരെ രാജ്‌നാഥ് സിങ്; ‘എന്തു കഴിക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം’

By chandrika

June 13, 2017

ഐസ്വാള്‍: രാജ്യത്തെ ജനങ്ങള്‍ എന്തു കഴിക്കണമെന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് അവര്‍ തന്നെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരില്ലെന്ന്് അദ്ദേഹം പറഞ്ഞു.

ഇന്ത്യ-മ്യാന്മാര്‍ അതിര്‍ത്തി സുരക്ഷ സംബന്ധിച്ച യോഗത്തിനു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കന്നുകാലി കശാപ്പിനു നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനത്തിനെതിരെ പ്രാദേശിക പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മന്ത്രി വെങ്കയ്യ നായിഡുവും സമാന അഭിപ്രായവുമായി രംഗത്തുവന്നത് വിവാദമായിരുന്നു. രാജ്‌നാഥ് സിങ്ങിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് മിസോറാമിലെ ഐസ്വാളില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബീഫ് ഫെസ്റ്റിവലുകളും ഇതിന്റെ ഭാഗമായി നടന്നിരുന്നു.

രാജ്‌നാഥിനെ സ്വാഗതം ചെയ്തത് ബീഫ് പാര്‍ട്ടി നടത്തി

ബീഫ് പാര്‍ട്ടി നടത്തി രാജ്‌നാഥിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

‘ഇതാണ് ഞങ്ങളുടെ രുചികരമായ ബീഫ്. നിങ്ങളുടെ വിശ്വാസം ഞങ്ങളില്‍ അടിച്ചേല്‍പ്പിക്കണ്ട’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രത്യേക വിരുന്നൊരുക്കിയത്.

വനാപ ഹാളില്‍ നടന്ന ബീഫ് പാര്‍ട്ടിയില്‍ രണ്ടായിരത്തിലേറെ ആളുകളാണ് പങ്കെടുത്തത്. സൊലൈഫ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ബീഫ് പാര്‍ട്ടി സംഘടിപ്പിച്ചത്.