Health

‘വൈറസ് ജനിതകമാറ്റത്തിന് വിധേയമാകുന്നു’; വരും ദിവസങ്ങള്‍ നിര്‍ണായകമെന്ന് എയിംസ് ഡയറക്ടര്‍

By Test User

December 26, 2020

ഡല്‍ഹി : കോവിഡ് വൈറസിന്റെ ജനിതക മാറ്റത്തില്‍ ആശങ്ക വേണ്ടെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. എല്ലാ മാസവും രണ്ടു തവണയെങ്കിലും വൈറസ് ജനിതകമാറ്റത്തിന് വിധേയമാകുന്നുണ്ടെന്നും വൈറസിന്റെ പുതിയ വകഭേദത്തില്‍ അനാവശ്യ ആശങ്ക വേണ്ടെന്നും ഗുലേറിയ പറഞ്ഞു.

വൈറസിന്റെ പുതിയ ജനിതകമാറ്റം മൂലം രോഗലക്ഷണങ്ങളില്‍ മാറ്റമുണ്ടായിട്ടില്ല. ഇത് ചികില്‍സാ രീതികളിലും മാറ്റം വരുത്തേണ്ട തലത്തിലുള്ളതല്ല. നിലവിലെ വിവരം അനുസരിച്ച് ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലുള്ള വാക്‌സിന്‍, ബ്രിട്ടനിലെ വകഭേദം വന്ന വൈറസിനും ഫലപ്രദമാണെന്നും ഗുലേറിയ പറഞ്ഞു.

നിലവില്‍ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കുറഞ്ഞു വരികയാണ്. രോഗബാധിതരുടെ എണ്ണവും മരണനിരക്കും കുറയുകയാണ്. എന്നിരുന്നാലും രാജ്യത്തിന് അടുത്ത ആറ് എട്ടു ആഴ്ചക്കാലം അതി നിര്‍ണ്ണായകമാണെന്നും രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.

അതിവേഗം പടരുന്ന തരത്തിലുള്ളതാണ് ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന വൈറസുകള്‍. അതുകൊണ്ടാണ് അധികൃതര്‍ ജാഗ്രത കര്‍ശനമാക്കിയത്. എന്നാല്‍ ഈ വൈറസ് കൊണ്ട് മരണനിരക്ക് വര്‍ധിച്ചിട്ടില്ലെന്നും, അതിനാല്‍ അനാവശ്യ ആശങ്ക വേണ്ടെന്നും എയിംസ് ഡയറക്ടര്‍ വ്യക്തമാക്കി.