സഫ്‌വാൻ എം
ആദ്യത്തെ ഐ പി എൽ കിരീടത്തിന് ഒരു വിജയം മാത്രം ബാക്കി നിൽക്കെ, സൂരജ് സന്തോഷിന്റെ ഈ വരികൾ ഇന്ന് ഏറ്റവും ചേർന്നു നിൽക്കുന്നത് റോയൽ ചാലഞ്ചേഴ്സ് ബംഗളുരുവിനോടാണെന്ന് തോന്നുന്നു. പഞ്ചാബിനെ അപേക്ഷിച്ച് ബംഗളുരുവിന്റെ കിരീടത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇത്തിരി സ്പെഷ്യലാണ്.
ഐ പി എല്ലിന്റെ തുടക്കം മുതൽ എല്ലാ സീസണിലും കളിച്ചിട്ടും ഇതു വരെ കപ്പ് കിട്ടാത്ത മൂന്നു ടീമുകളിലൊന്നാണ് ബംഗളുരു. പക്ഷേ കൂടെയുള്ള പഞ്ചാബും ഡൽഹിയും ഓരോ ഫൈനൽ വീതം കളിച്ചപ്പോൾ കപ്പിനും ചുണ്ടിനുമിടയിൽ ബംഗളുരു വീണു പോയത് മൂന്നു തവണയാണ്. ചെന്നൈയും മുംബൈയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തവണ പ്ലേ ഓഫ് കളിച്ച ടീമും ബംഗളുരു തന്നെ. ഓറഞ്ച് ക്യാപ്പും പർപ്പിൾ ക്യാപ്പും അടക്കം ബാക്കി എല്ലാം കിട്ടിയെങ്കിലും കിരീടഭാഗ്യം ഉണ്ടായില്ലെന്നു മാത്രം.
പതിനേഴു വർഷങ്ങൾ കിരീടമില്ലാതെ കടന്നു പോയെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ ആരാധകവൃന്ദങ്ങളിലൊന്ന് ബംഗളുരുവിനിന്നുണ്ട്. ‘ഈ സാലാ കപ്പ് നംദേ’ എന്ന് ഓരോ സീസണിലും ആവർത്തിക്കുന്ന ആരാധകർക്കിത്തവണ കിരീടം കണ്ടേ മതിയാകൂ. ഇല്ലെങ്കിൽ 2016 ലെ ഓർമ്മകളിലേക്ക് വീണ്ടുമൊരു നിരാശാഭാരം ചേർത്തു വെക്കാം. ഐ പി എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയുണ്ടായിരുന്നു അന്നവർക്ക്, നമ്പർ വൺ ബാറ്റർമാരായ വിരാടും ഡിവില്ലിയേഴ്‌സും സെഞ്ച്വറികളും അർദ്ധസെഞ്ച്വറികളുമായി അവരുടെ മൂർത്തഭാവം പുറത്തെടുക്കുകയും ചെയ്തു. അങ്ങനെ ഒട്ടനവധി റെക്കോർഡുകൾ സ്വന്തമാക്കി ഫേവറിറ്റുകളായി തന്നെ ഫൈനലിൽ പ്രവേശിച്ച റോയൽ ചാലഞ്ചേഴ്സിന് പക്ഷേ ഫൈനലിൽ ഹൈദരാബാദിനോട് തോൽക്കാനായിരുന്നു വിധി. ബംഗളുരുവിനൊപ്പം അല്ലെങ്കിൽ അതിലേറെ, മറ്റൊരു മനുഷ്യൻ കൂടി ഈ കിരീടം നേടണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. ഒരു പക്ഷേ ടീമിന് ഇത്രത്തോളം ആരാധകരുണ്ടാകാൻ കാരണക്കാരനായ വിരാട് കോഹ്‌ലി !
2008 ൽ ഐ പി എല്ലിലെ ആദ്യ മത്സരം മുതൽ തന്നെ വിരാട് ബംഗളുരുവിനൊപ്പമാണ്. 2013 മുതൽ 2021 വരെ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. നിലവിലെ താരങ്ങളിൽ ഐ പി എൽ ആദ്യ സീസൺ മുതൽ ഒറ്റ ടീമിന് വേണ്ടി കളിക്കുന്ന ഏകകളിക്കാരനാണ് വിരാട്. ഐ പി എല്ലിലെ ഓൾടൈം ടോപ് റൺ സ്കോററും വിരാട് തന്നെ. ഐ പി എൽ കിരീടം കിട്ടാൻ മറ്റാരേക്കാളും അർഹൻ ! 2016 ലെ വിരാടിനെ ഇന്ന് കാണാനാകില്ലെങ്കിലും സീസണിലെ റൺവേട്ടയിൽ ഇന്നും അയാൾ മുൻനിരയിലുണ്ട്. സീസണിൽ വിരാട് അൻപതു കടന്ന കളികളിലെല്ലാം ആർ സി ബി ജയിച്ചിട്ടുണ്ട്. ഇന്നും അയാൾ തന്റെ ബാറ്റിംഗിലെ സ്ഥിരത സൂക്ഷിക്കുകയാണ്. ജയിക്കാനുള്ള വിരാടിന്റെ അടങ്ങാത്ത മോഹം അയാളുടെ ഓരോ ഭാവത്തിലുമുണ്ട്. അയാളുടെ ചിരിക്കുന്ന മുഖം കാണാനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.
ഐ പി എൽ തുടങ്ങുമ്പോൾ വിരാടും ഭൂവനേശ്വറും ഹേസൽവുഡും അടക്കം മൂന്നോ നാലോ പ്രധാന കളിക്കാർ മാത്രമുള്ള റോയൽ ചാലഞ്ചേഴ്സിന്റെ മുന്നേറ്റം സംശയത്തിലായിരുന്നു. പക്ഷേ തുടക്കം മുതൽ തന്നെ വ്യക്തമായ ആധിപത്യത്തോടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി പ്ലേ ഓഫും കടന്ന് ഇന്ന് ഫൈനലെത്തി നിൽക്കുമ്പോൾ, ജയിച്ച 10 കളികളിൽ 8 വ്യത്യസ്ത താരങ്ങളാണ് പ്ലയെർ ഓഫ് ദി മാച്ച് പട്ടം നേടിയത് എന്ന് ടീമിന്റെ മികവിനെ ഹൈലൈറ്റ് ചെയ്യുന്നു. ഒരിക്കൽ കൂടി ഈ ടീം പ്രതീക്ഷ തരുന്നുണ്ട്. മൂന്നു തവണ കൈയിൽ നിന്ന് തെന്നിപ്പോയ ആ കിരീടം ഇത്തവണ എടുത്തേ അടങ്ങൂ എന്ന് പട്ടീദാറിന്റെ ടീം ആരാധകരോട് വിളിച്ചു പറയുന്നുണ്ട്.
ഇത്തവണ ബംഗളുരു കപ്പുയർത്തും എന്ന് പറയാനും പല കാരണങ്ങളുണ്ട്. ഐ പി എല്ലിന്റെ പതിനെട്ടാമത്തെ സീസണാണ് ഇത്, വിരാടിന്റെ ജേഴ്സി നമ്പർ ! സീസൺ തുടങ്ങുന്നതിനു മുമ്പേ ആർ സി ബി കപ്പടിക്കും എന്ന് പലരും പറയാൻ കാരണമായ ഭാഗ്യക്കണക്കുകളിലൊന്ന്… സീസൺ നമ്പറും വിരാടിന്റെ ജേഴ്സി നമ്പറും ഒത്തുവന്നിരിക്കുന്നു. അയാൾക്ക് കപ്പ് നേടാൻ ഇതിലും സുന്ദരമായൊരു അവസരം ഇനിയെന്നു വരും.
മറ്റൊരു ഭാഗ്യക്കണക്കുകൂടെയുണ്ട്, ലോക ഫുട്ബോളിൽ ഇത്തവണ കന്നിക്കിരീടങ്ങളുടെ വർഷമാണ്. ഫ്രഞ്ച് ക്ലബ് പി എസ് ജി അവരുടെ കന്നി ചാമ്പ്യൻസ് ലീഗ് കിരീടം നേടി. എഫ് എ കപ്പ് നേടിയ ഇംഗ്ലീഷ് ക്ലബ് ക്രിസ്റ്റൽ പാലസ് 119 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആദ്യമായി ഒരു മേജർ ട്രോഫി കരസ്തമാക്കുന്നത്. പ്രശസ്ത ഫുട്ബോൾ താരം ഹാരി കെയ്‌ൻ തന്റെ കരിയറിലെത്തന്നെ ആദ്യത്തെ ട്രോഫിയാണ് മുപ്പത്തിയൊന്നാം വയസ്സിൽ ബയേൺ മ്യുണിക്കിനൊപ്പം നേടുന്നത്. പതിനേഴ് വർഷത്തിന് ശേഷം ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാം യൂറോപ്പ ലീഗ് നേടി ഒരു മേജർ ട്രോഫിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചപ്പോൾ അവരുടെ ക്യാപ്റ്റൻ സൺ ഹ്യുങ് മിന്നിന്റെ ക്ലബ് കരിയറിലെ ആദ്യത്തെ ട്രോഫിയായിരുന്നു അത്. കാരബാവോ കപ്പ് നേടി ഇംഗ്ലീഷ് ക്ലബ് ന്യൂ കാസിൽ യുണൈറ്റഡ് എഴുപത് വർഷത്തിന് ശേഷം ഒരു മേജർ ട്രോഫി ഷെൽഫിലെത്തിച്ചു. ഇറ്റാലിയൻ ക്ലബ് ബോലോഗ്ന അമ്പത്തൊന്ന് വർഷങ്ങൾക്ക് ശേഷം ഒരു മേജർ ട്രോഫി നേടുന്നത് കോപ്പ ഇറ്റാലിയ ജയിച്ചുകൊണ്ടാണ്. ഇത്രയേറെ അത്ഭുതങ്ങൾ ഈ വർഷം ഫുട്ബോളിൽ സംഭവിച്ചെങ്കിൽ ഐ പി എല്ലിൽ എന്തുകൊണ്ട് ഒരു അത്ഭുതം സംഭവിച്ചു കൂടാ എന്നാണ് സോഷ്യൽ മീഡിയ ഒന്നാകെ ചോദിക്കുന്നത്. ബംഗളുരുവിനെ പോലെ പഞ്ചാബ് ആരാധകരും ഈ കണക്കുകൾ കണ്ട് ഉൾപുളകം കൊള്ളുന്നുണ്ടാവണം. പക്ഷേ, ബംഗളുരുവിനു സാധ്യത കൂട്ടുന്ന മറ്റു കണക്കുകൾ കൂടെയുണ്ടെന്നത് അവർക്ക് മറയായി നിൽക്കുന്നുണ്ട്.
ഐ പി എൽ ചരിത്രത്തിൽ പതിനാല് സീസണുകളിൽ പതിനൊന്നിലും ഒന്നാം ക്വാളിഫയറിൽ ജയിച്ച ടീമാണ് കപ്പുയർത്തിയിട്ടുള്ളത്. ഇത്തവണ ഒന്നാം ക്വാളിഫയർ ജയിച്ചത് ആർ സി ബിയാണ്. ആർ സി ബി ബൗളർ ഹേസൽവുഡിന്റെ പേരിലും ഒരു ഭാഗ്യക്കണക്ക് കിടക്കുന്നുണ്ട്. ഹേസൽവുഡ് കളിച്ച ഫൈനലുകളൊന്നും അയാൾ തോറ്റിട്ടില്ല.
ഐ പി എൽ ചരിത്രത്തിൽ ബംഗളുരുവും പഞ്ചാബും മുപ്പത്തിയാറു തവണ മുഖാമുഖം വന്നതിൽ ഇരു ടീമും പതിനെട്ടു തവണ വീതം ജയിച്ചു തുല്യരാണെങ്കിലും ഈ സീസണിൽ ബംഗളുരുവിനു മുൻതൂക്കമുണ്ട്. മൂന്നു തവണ മത്സരിച്ചതിൽ രണ്ട് തവണയും ബംഗളുരുവാണ് വിജയിച്ചത്. അങ്ങനെ, ചരിത്രവും ഭാഗ്യവും വഴി മാറില്ലെന്ന് വാക്കു തന്നാൽ ബംഗളുരുവിനു ഇത്തവണ കപ്പ് പൊക്കാം. ഇല്ലെങ്കിൽ വിട്ടുമാറാത്ത ഭാഗ്യക്കേടിനെ ഓർത്ത് ശപിക്കാം. ‘അടുത്ത സാലാ കപ്പ് നംദേ’ എന്ന ട്രോളുകൾ ഏറ്റുവാങ്ങി, വരും കാലങ്ങളിലെന്നോ തങ്ങളെ കാത്തിരിക്കുന്ന വിജയനിമിഷങ്ങളെ കിനാവു കണ്ട് കിടക്കാം.
ഇനിയും വിരാടിന്റെ വിങ്ങുന്ന മുഖത്തു നോക്കാനുള്ള വിധിയുണ്ടാവല്ലേ എന്നാണ് ആരാധകരുടെ പ്രാർത്ഥന. എന്തായാലും ക്രിക്കറ്റ് ആരാധകർക്ക് ഇത്തവണ ഐ പി എല്ലിൽ പുതിയ ജേതാക്കളെ കാണാം.