columns
തുടര്‍ ഭരണങ്ങളുടെ പിന്നാമ്പുറങ്ങള്‍-ഉബൈദ് കോട്ടുമല
കോണ്‍ഗ്രസിനെയും അവരെ പിന്തുണക്കുന്ന പാര്‍ട്ടികളെയും അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്ന സമീപനമാണ് ബി.ജെ.പി സ്വീകരിക്കുന്നത്. തങ്ങള്‍ ശക്തമല്ലാത്ത സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ ശത്രുക്കള്‍ക്ക് അധികാരം ഉറപ്പാക്കുന്നു. ബി.ജെ.പിയുടെ ഈ തന്ത്രത്തിന്റെ ഗുണം രണ്ടാം പിണറായി സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്.
കേന്ദ്രത്തിലും ചില സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുള്ള തുടര്‍ ഭരണം മതേതര-ജനാധിപത്യ മൂല്യങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭരണത്തുടര്‍ച്ച നേടിയിരുന്ന കാലഘട്ടത്തെ താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ ഭരണത്തുടര്‍ച്ചകള്‍ക്ക് ഒരുപാട് മാനങ്ങളുണ്ട്. അധികാരത്തില്‍ തിരിച്ചെത്താന്‍ വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന നയമാണ് ബി.ജെ.പി അനുവര്‍ത്തിച്ച് പോരുന്നത്.
കേന്ദ്രത്തിലും ഏറ്റവും അവസാനം നടന്ന യു.പി തിരഞ്ഞെടുപ്പിലും ബി.ജെ.പി സ്വീകരിച്ചത് ഇതേ നിലപാട് തന്നെയാണ്. 20 ശതമാനവും 80 ശതമാനവും തമ്മിലുള്ള മത്സരമെന്നാണ് യു.പി തിരഞ്ഞെടുപ്പിനെ യോഗി വിശേഷിപ്പിച്ചത്. മാത്രവുമല്ല, മുഖ്യ പ്രതിപക്ഷ കക്ഷിയായ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ ഐ.എസ് ചാരനായും ഐ.എസ് ഫണ്ട് കൈപറ്റുന്നവനായും ചിത്രീകരിച്ചു.
ഇനി വരാനിരിക്കുന്നത് ഗുജറാത്ത് തിരഞ്ഞെടുപ്പാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകുമെന്ന് പ്രചാരണം നടത്തിയാണ് കഴിഞ്ഞ തവണ ഗുജറാത്തില്‍ ബി.ജെ.പി ഭൂരിപക്ഷ ഹിന്ദു വോട്ടുകള്‍ സമാഹരിച്ചത്. ഓരോ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അന്യമാകുമ്പോള്‍ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പിയുടെ അജണ്ടയാണ് വിജയിച്ച് വരുന്നത്.
കേരളത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് അധികാരത്തിലെത്തേണ്ട സമയത്താണ് ഇവിടെ ഇടതുപക്ഷത്തിനും ഭരണത്തുടര്‍ച്ച ഉണ്ടായിട്ടുള്ളത്. ദേശീയ തലത്തില്‍ ബി.ജെ.പിയുടെ കോണ്‍ഗ്രസ് മുക്തഭാരതമെന്ന പ്രഖ്യാപനത്തിന് കേരളത്തിലെ ഭരണത്തുടര്‍ച്ച പ്രചോദനമായിട്ടുണ്ട്. പഞ്ചാബിലെ എ.എ.പി സര്‍ക്കാര്‍ രൂപീകരണത്തിലും അതാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ദേശീയ തലത്തില്‍ ശക്തിയില്ലാത്ത ഇടതുപക്ഷം കേരളത്തില്‍ അധികാരത്തിലെത്തുന്നത് ദേശീയ തലത്തില്‍ ബി.ജെ.പിക്ക് വെല്ലുവിളിയാകുന്നില്ല. അതേ സമയം കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടുന്നത് ദേശീയ തലത്തില്‍ ബി.ജെ.പിക്ക് പ്രചോദനമാകുന്നുമുണ്ട്. കോണ്‍ഗ്രസിനെയും അവരെ പിന്തുണക്കുന്ന പാര്‍ട്ടികളെയും അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്ന സമീപനമാണ് ബി.ജെ.പി സ്വീകരിക്കുന്നത്. ബി.ജെ.പി ശക്തമല്ലാത്ത കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ശത്രുക്കളെ രഹസ്യമായും പരസ്യമായും പിന്തുണച്ച് അവര്‍ക്ക് അധികാരം ഉറപ്പിക്കുന്ന തന്ത്രമാണ് ബി.ജെ.പി നടത്തിപ്പോരുന്നത്. അതാണ് പഞ്ചാബിലും കേരളത്തിലും സംഭവിച്ചിട്ടുള്ളത്. ബി.ജെ.പിയുടെ ബി ടീമായി ആം ആദ്മി പാര്‍ട്ടിയെ കണക്കാക്കുന്നതിന്റെയും അധികാരത്തില്‍ തിരിച്ചെത്താന്‍ കേരളത്തില്‍ ഇടതുപക്ഷം ബി.ജെപിയുമായി ധാരണ ഉണ്ടാക്കിയതിന്റെയും കാരണം അതുതന്നെയാണെന്ന് പറയേണ്ടിവരും.
തുടര്‍ ഭരണത്തിന് ബി.ജെ.പിയുടെ വര്‍ഗീയ നയം തന്നെയാണ് കേരളത്തില്‍ ഇടതുപക്ഷവും സ്വീകരിച്ചിട്ടുള്ളത്. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ കേരളം ഭരിക്കുന്നത് അമീറും ഹസ്സനും കുഞ്ഞാലിക്കുട്ടിയുമായിരിക്കുമെന്ന കോടിയേരിയുടെ പ്രസ്താവന അതിന്റെ തെളിവാണ്. ഗുജറാത്തില്‍ അഹമ്മദ് പട്ടേലിനെക്കുറിച്ചാണ് മോദി പറഞ്ഞതെങ്കില്‍ കേരളത്തില്‍ മുസ്ലിം നേതാക്കളുടെ പേര് പറഞ്ഞാണ് കോടിയേരി ബി.ജെ.പി നയത്തിന്റെ പ്രചാരകനായത്. സി.പി.എമ്മിന്റെ പച്ചയായ വര്‍ഗീയതയില്‍ പ്രതിഷേധിച്ച് സാഹിത്യകാരന്മാരും കലാകാരന്മാരും ഉള്‍പ്പെടുന്ന സംഘം യച്ചൂരിക്ക് കത്തെഴുതേണ്ടി വന്ന സാഹചര്യം വരേ ഉണ്ടായിട്ടുണ്ട് കേരളത്തില്‍. അത് കൊണ്ട് തന്നെയാണ് കേരളത്തില്‍ ഇടതുപക്ഷത്തിനുണ്ടായ തുടര്‍ ഭരണം അവരുടെ രാഷ്ട്രീയ വിജയമല്ലെന്നും സി.പി.എം സ്വീകരിച്ച വര്‍ഗീയ നിലപാടുകളുടെ വിജയമാണെന്നും രാഷ്ട്രീയ കേരളം വിലയിരുത്തിയത്. ബംഗാളിലെയും ത്രിപുരയിലെയും പരാജയങ്ങളാണ് മതനിരപേക്ഷ കക്ഷിയെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിനെ ഇത്തരം വര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് കണക്കാക്കപ്പെടുന്നത്. കേരളത്തില്‍ കൂടി അധികാരം നഷ്ടപ്പെട്ടാല്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും സി.പി.എം അപ്രത്യക്ഷമാകുമെന്ന ചിന്തയും വര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി മതേതര കക്ഷികള്‍ക്ക് അനുകരണീയമായ ഭരണത്തുടര്‍ച്ചയാണ് ബംഗാളില്‍ സംഭവിച്ചിട്ടുള്ളത്. ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണങ്ങളെ മതേതര നിലപാട് കൊണ്ട് നേരിട്ടാണ് ബംഗാളില്‍ മമത അധികാരത്തില്‍ തിരിച്ചെത്തിയിട്ടുള്ളത്. ഒരു സമുദായത്തിന്റെയും അവകാശങ്ങള്‍ കവര്‍ന്നെടുത്തില്ല. തന്റെ എതിരാളികളെ വര്‍ഗീയ വാദികളായി ചിത്രീകരിച്ചതുമില്ല. ഹിന്ദു പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയെ ഹിന്ദുക്കളും മുസ്ലിം പാര്‍ട്ടി എന്നവകാശപ്പെടുന്ന അബ്ബാസ് സിദ്ധീഖിയുടെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിനെ മുസ്ലിംകളും കൈവിട്ടു. ഭീഷണികളെയൊന്നും ചെവിക്കൊള്ളാതെ സിനിമ നടന്മാരും യുവജനങ്ങളും ഒന്നടങ്കം മമതയുടെ പിന്നില്‍ അണിനിരന്നു.
അതിന് കാരണമുണ്ടായിരുന്നു. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്ന രാഷ്ട്രീയമാണ് മമതയുടേത്. തദ്ദേശ-നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും സിപി.എമ്മും മമതയെ തോല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ കേന്ദ്രത്തില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസിനെ പിന്തുണക്കുന്ന നയമായിരുന്നു മമതയുടേത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വിരോധം അജണ്ടയാക്കിയ സി.പി.എമ്മില്‍ നിന്നും വ്യത്യസ്ഥമായ ഈ മതേതര മൂല്യമാണ് ബംഗാളിലെ ജനങ്ങള്‍ മമതയില്‍ കാണുന്നത്. ഉപതിരഞ്ഞെടുപ്പില്‍ പതിന്മടങ്ങ് ഭൂരിപക്ഷം നല്കി മമതയെ വിജയിപ്പിച്ചതിന്റെ കാരണവും മറ്റൊന്നായിരുന്നില്ല.
ബി.ജെ.പി വിരോധം പ്രത്യക്ഷമാക്കിയാണ് മമതയും സ്റ്റാലിനും അധികാരത്തിലെത്തിയിട്ടുള്ളത്. കൊല്‍ക്കത്തയില്‍ ബി.ജെ.പി റാലിയില്‍ പങ്കെടുക്കാന്‍ ഹെലികോപ്ടര്‍ ലാന്റിങിന് പെര്മിഷന് നല്‍കാതെ അമിത്ഷായെ തിരിച്ചയച്ച മമത ഒരു ഭാഗത്ത് നില്ക്കുമ്പോള് ഉദ്ഘാടനത്തിന് മുമ്പ് ബി.ജെ.പി റാലിയില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ എയര്‍പ്പോര്‍ട്ട് അമിത്ഷക്ക് വേണ്ടി തുറന്ന് കൊടുത്ത ഇടതുപക്ഷ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അമിത്ഷയെ ജയില്‍ മോചിതനാകാന്‍ സഹായിച്ച ലോക്നാഥ് ബഹ്റയെ ഡി.ജി.പിയായി ഇടതുപക്ഷ സര്‍ക്കാര്‍ നിയമിച്ചപ്പോള്‍ അമിത്ഷയെ ജയിലിലടക്കാന്‍ സഹായിച്ച കന്ദ സ്വാമിയെ വിജിലന്‍സ് ഡി.ജി.പിയായി നിയമിച്ച് മാതൃക കാട്ടിയിരിക്കുകയാണ് തമിഴ്നാട്ടിലെ സ്റ്റാലിന് ഗവണ്മെന്റ്. ന്യൂനപക്ഷങ്ങള്‍ മതേതരത്വത്തിന് ഭീഷണിയാണോ എന്ന് വിശദീകരിക്കാനാണ് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് നമ്മുടെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടതെങ്കില്‍ ‘ബ്രിട്ടീഷുകാരന്റെ ഷൂ നക്കി ‘ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വി.ഡി. സവര്‍ക്കറുടെ പേര് വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്താനാണ് മമതയുടെ വിദ്യാഭ്യാസ വകുപ്പ് ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ആര്.എസ്.എസ് നേതാക്കളായ വി.ഡി സവര്‍ക്കറുടെയും ഗോള്‍ വാള്‍ക്കറുടെയും ജീവ ചരിത്രം ജെ.എന്‍.യു സിലബസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടക്കുമ്പോള്‍ അതേ സിലബസ് കേരളത്തിലും പാഠ്യവിഷയമാക്കണമെന്ന് ശഠിക്കുന്ന കണ്ണൂര്‍ വി.സിക്ക് പുനര്‍ നിയമനം നല്കാന് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയ ഇടതുപക്ഷമാണ് ഇവിടെയുള്ളത്.
പിണറായി വിജയനെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ സി.പി.എം കേരള ഘടകം ശ്രമിക്കുന്നുണ്ടെങ്കിലും ബി.ജെ.പി വിരോധം ഭരണത്തില്‍ പ്രകടമാക്കുന്ന നയങ്ങളുമായി മുന്നോട്ട് പോകുന്ന മമതയുടെയും സ്റ്റാലിന്റെയും സാന്നിദ്ധ്യമുള്ളപ്പോള്‍ അത് സാധ്യമല്ലെന്ന് ദേശീയ നേതൃത്വം തിരിച്ചറിയുന്നുണ്ട്. ബി.ജെ.പി ഇതര മുഖ്യ മന്ത്രിമാരില്‍ പ്രമുഖന് എം.കെ.സ്റ്റാലിനാണെന്ന് പറയാന്‍ യെച്ചൂരിയെ പ്രേരിപ്പിച്ചതും ഈ നിലപാട് തന്നെയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പും യു.പി. തിരഞ്ഞെടുപ്പും മതേതര പാര്‍ട്ടികള്‍ക്ക് നല്കുന്ന വലിയ ഒരു സന്ദേശമുണ്ട്. നാല്‍പ്പത് ശതമാനം വോട്ടുകള്‍ മാത്രമാണ് രണ്ട് തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് സമാഹരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അറുപത് ശതമാനം വോട്ടുകളും നേടിയത് മതേതര കക്ഷികളാണ്. പക്ഷെ ആ വോട്ടുകള്‍ ഏകീകരിപ്പിക്കുന്നതില്‍ മതേതര കക്ഷികളുടെ പരാജയമാണ് ബി.ജെ.പിയെ വീണ്ടും ഭരണത്തിലെത്താന്‍ സഹായിച്ചിട്ടുള്ളത്. ഈ തിരിച്ചറിവാണ് 2024-ലെ പൊതു തിരഞ്ഞെടുപ്പില്‍ മതേതര കക്ഷികള്‍ക്ക് ഉണ്ടാകേണ്ടത്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
kerala14 hours agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india3 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
-
kerala3 days agoവ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു; സിപിഎം സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്
-
india2 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
