ഒറ്റയുറക്കില്‍ ജീവിതം കുത്തിയൊലിച്ചുപോയ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ദുരന്തബാധിതര്‍ പെരുന്നാളും വിഷുവും കഴിഞ്ഞിട്ടും പെരുവഴിയില്‍ തന്നെ. ഇടതുസര്‍ക്കാര്‍ പ്രഖ്യാപനങ്ങളെല്ലാം പൊള്ളയായിരുന്നുവെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞ ദുരിതബാധിതര്‍, കിടപ്പാടത്തിനായി ഇപ്പോഴും കാത്തുനില്‍ക്കുകയാണ്. വിഷുവിന് മുമ്പ് എല്ലാവര്‍ക്കും വീടുകളിലേക്ക് മാറാമെന്നാതിയിരുന്നു മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നത്. അതോടൊപ്പം അതിജീവിതര്‍ക്ക് നല്‍കി വന്നി രുന്ന ദിനബത്തയും ഭക്ഷ്യകൂപ്പണും മുടങ്ങിയത് ഇരുട്ടടിയാവുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകള്‍ മേയ് 20 നകം കൈമാറാണമെന്ന ആവശ്യവുമായി രംഗത്തു വന്നിരിക്കുകയാണ് മുണ്ടക്കൈ – ചൂരല്‍മല അതിജീവിതര്‍.
ആദ്യഘട്ടത്തില്‍ 178 വീടുകള്‍ കൈമാറുമെന്നറിയിച്ച് കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു കുടുംബത്തിന് പോലും ടൗണ്‍ഷിപ്പിലെ വീട്ടില്‍ കിടക്കാനായിട്ടില്ല. ആകെ 40 വീടുകളുടെ നിര്‍മ്മാണം മാത്രമാണ് പൂര്‍ത്തിയായത്. അതില്‍ തന്നെ താമസം തുടങ്ങുന്നതിന് മുന്നേ തന്നെ വീടുകള്‍ക്ക് വിള്ളല്‍ വീണതും വലിയ വിവാദത്തിന് വഴിതെളിച്ചിട്ടുണ്ട്.
വീടുകളുടെ അനുബന്ധ സൗകര്യങ്ങളായ മാലിന്യ സംസ്‌കരണം, കുടിവെള്ള വിതരണ ലൈനുകള്‍, ഭൂഗര്‍ഭവൈദ്യുത ലൈനുകള്‍ തുടങ്ങിയവയുടെ പണികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ടൗണ്‍ഷിപ്പിലെ തൊഴിലാളികളില്‍ നല്ലൊരു ശതമാനവും വോട്ട് ചെയ്യാനായി പശ്ചിമ ബംഗാളിലേക്കടക്കം പോയ തിനാല്‍ നിര്‍മ്മാണം ഏതാണ്ട് നിലച്ച മട്ടാണ്. ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള നടപടികള്‍ ഒച്ചിഴയും വേഗത്തിലാണ് നീങ്ങുന്നത്. ഏപ്രില്‍ മാസം കഴിഞ്ഞാലും ഒരു കുടുംബത്തിന് പോലും ടൗണ്‍ഷിപ്പില്‍ താമസിക്കാന്‍ കഴിഞ്ഞേക്കില്ല.
താക്കോല്‍ കൈമാറ്റം നടത്തിയ 178 വീടുകളില്‍ 138 വീടുകളുടെയും നിര്‍മ്മാണം പൂര്‍ണമായി പൂര്‍ത്തിയായിട്ടില്ല. തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായിരുന്നു ടൗണ്‍ഷിപ്പിന്റെ തിടുക്കപ്പെട്ടുള്ള ഉദ്ഘാടനമെന്നാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്നും വ്യക്തമാകു ന്നത്. ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന 372 വീടുകളും മഴക്ക് മുമ്പ് തീര്‍ക്കുമെന്നായിരുന്നു മുഖ്യമന്ത്രിയും, റവന്യൂ മന്ത്രി കെ രാജനും ഉള്‍പ്പെടെ പറ ഞ്ഞിരുന്നത്.
അതിജീവിതര്‍ക്ക് നല്‍കി വന്നിരുന്ന ദിനബത്തയും ഭക്ഷ്യകൂപ്പണും മുടങ്ങിയതോടെ ഉരുള്‍ബാധിതരായ നൂറു കണക്കിന് ആളുകള്‍ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്. ഇതാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതിനെ തുടര്‍ന്ന് നേരത്തെ നൂറുകണക്കിന് ദുരിതബാധിതര്‍ പലതവണ സമരവുമായി തെരുവിലിറങ്ങിയിരുന്നു. ഇനി വീടിന് വേണ്ടിയും തെരുവിലിറങ്ങേണ്ടി വരുമെന്ന ആശങ്കയിലാണ് ദുരിതബാധിതര്‍.